വാഹനം വാങ്ങാനെത്തി അപമാനിതനാകേണ്ടി വന്ന യുവ കര്‍ഷകന്റെ വീട്ടില്‍ നേരിട്ടെത്തി മാപ്പ് പറഞ്ഞ് മഹീന്ദ്ര ഷോറൂം അധികൃതര്‍; പുത്തന്‍ ബൊലേറോയും നല്‍കി മടക്കം!
Jan 31, 2022, 09:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗ്‌ളൂറു: (www.kvartha.com 31.01.2022) വാഹനം വാങ്ങാനെത്തി അപമാനിതനാകേണ്ടി വന്ന യുവ കര്‍ഷകന്റെ വീട്ടില്‍ നേരിട്ടെത്തി മാപ്പ് പറഞ്ഞ് മഹീന്ദ്ര ഷോറൂം അധികൃതര്‍. ഉറപ്പുനല്‍കിയ പോലെ പുത്തന്‍ ബൊലേറോയും നല്‍കി മടങ്ങി. പുത്തന്‍ വാഹനത്തിനൊപ്പം നില്‍ക്കുന്ന യുവ കര്‍ഷകനായ കെംപെഗൗഡയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

10 ലക്ഷം രൂപയുടെ വാഹനത്തിന് വില ചോദിച്ചപ്പോഴാണ് തൂമക്കൂരുവിലെ കര്‍ഷകനായ കെംപെഗൗഡയെ ഷോറൂം ജീവനക്കാര്‍ പരിഹസിച്ചത്. പിന്നാലെ മുഴുവന്‍ പണവുമായി എത്തി വാഹനം ഉടന്‍ വേണമെന്ന് പറഞ്ഞ കര്‍ഷകന്റെ പ്രതിഷേധം രാജ്യമെങ്ങും വൈറലായിരുന്നു.
പികപ് വാന്‍ വാങ്ങുന്നതിനാണ് കെംപെഗൗഡയും കര്‍ഷകരായ ഏഴ് സുഹൃത്തുക്കളും ഷോറൂമിലെത്തിയത്. ഇത്രയും ആളുകളെയും കൂട്ടി വരേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ എക്‌സിക്യുടീവ് കര്‍ഷകരുടെ വേഷത്തെയും കളിയാക്കി. അര മണിക്കൂറിനുള്ളില്‍ 10 ലക്ഷം രൂപ സമാഹരിച്ച് തിരിച്ചെത്തിയ ഗൗഡ വാഹനം ആവശ്യപ്പെട്ടു.
എന്നാല്‍ അടുത്ത ദിവങ്ങള്‍ അവധി ആയതിനാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ വാഹനം വീട്ടിലെത്തിച്ച് നല്‍കാമെന്ന് ജീവനക്കാര്‍ പറഞ്ഞെങ്കിലും അപമാനിതനായ കര്‍ഷകന്‍ ഉടന്‍ വേണമെന്ന നിലപാടില്‍ ഉറച്ചു നിന്നു. തുടര്‍ന്ന് പൊലീസ് ഇടപെട്ടതോടെ ഉടന്‍ വണ്ടി നല്‍കാനായില്ലെങ്കില്‍ വേഷത്തെ കളിയാക്കിയ ജീവനക്കാരന്‍ മാപ്പ് പറയണമെന്നായി. പിരിഞ്ഞു പോകാന്‍ പൊലീസ് നിര്‍ബന്ധിച്ചതോടെ വണ്ടി വേണ്ടെന്ന് വച്ച്, ഗൗഡയും കൂട്ടരും മടങ്ങി.
ഈ സംഭവത്തില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ചെയര്‍പേഴ്‌സന്‍ ആനന്ദ് മഹീന്ദ്ര തന്നെ കര്‍ഷകനോട് ക്ഷമ ചോദിച്ച് രംഗത്തുവന്നിരുന്നു. ഇതിനുശേഷമാണ് ഉറപ്പു നല്‍കിയപോലെ പുത്തന്‍വാഹനം വീട്ടിലെത്തിച്ചു നല്‍കി ജീവനക്കാര്‍ കര്‍ഷകനോട് മാപ്പ് പറഞ്ഞത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.