CAA | സിഎഎ പ്രാബല്യത്തിൽ വന്ന ശേഷം ആരെങ്കിലും ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിച്ചിട്ടുണ്ടോ? വിവരാവകാശത്തിന് സർക്കാരിൻ്റെ മറുപടി ഇങ്ങനെ!
May 1, 2024, 10:29 IST
ന്യൂഡെൽഹി: (KVARTHA) രാജ്യത്ത് പൗരത്വ ഭേദഗതി നിയമ (CAA) പ്രകാരം എത്ര പേർ പൗരത്വത്തിന് അപേക്ഷിച്ചിട്ടുണ്ടെന്ന് വിവരമില്ലെന്ന് കേന്ദ്ര സർക്കാർ. വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾക്ക് മറുപടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സാമൂഹ്യ പ്രവർത്തകർക്ക് ഇത്തരത്തിൽ മറുപടി നൽകിയതെന്ന് ബിബിസി റിപ്പോർട്ട് ചെയ്‌തു.
കിഴക്കൻ പാകിസ്താനിൽ നിന്നോ ബംഗ്ലാദേശിൽ നിന്നോ ഇവിടേക്കെത്തിയ അഭയാർത്ഥികളിൽ ആരെങ്കിലും സിഎഎ പ്രകാരം പൗരത്വത്തിന് അപേക്ഷിച്ചിട്ടുണ്ടോ എന്ന് ഇതുവരെ അറിവായിട്ടില്ല.
പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നതിന് ശേഷം ഇതുവരെ എത്ര പേർ ഓൺലൈനായി അപേക്ഷിച്ചിട്ടുണ്ടെന്ന് ചോദിച്ചാണ് ബംഗ്ല പോകോ (ബംഗ്ല പക്ഷ) എന്ന സാമൂഹിക സംഘടനയ്ക്ക് വേണ്ടി മുഹമ്മദ് ഷഹീനും സാമൂഹ്യ-നിയമ വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിശ്വനാഥ് ഗോസ്വാമി എന്നയാളും വ്യത്യസ്ത അപേക്ഷ നൽകിയത്.
ഇരുവർക്കും ഒരേ മറുപടിയാണ് പൗരത്വ വകുപ്പ് നൽകിയിരിക്കുന്നത്. തൻ്റെ ഓഫീസിൽ അത്തരം വിവരങ്ങൾ ഇല്ലെന്നാണ് വകുപ്പ് ഡയറക്ടർ ആർ ഡി മീണ വ്യക്തമാക്കിയതെന്ന് റിപ്പോർട്ട് പറയുന്നു.
രാജ്യത്ത് നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമത്തിന് കീഴിൽ എത്ര പേർ അപേക്ഷിച്ചു എന്നതിൻ്റെ വിവരങ്ങൾ സൂക്ഷിക്കാൻ സംവിധാനമില്ലെന്ന് ഷഹീന് അയച്ച മറുപടിയിൽ പറയുന്നു.
ചീഫ് ഇൻഫർമേഷൻ ഓഫീസറുടെ മറുപടി തൃപ്തികരമല്ലെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിലെ 'ഫോറിനേഴ്‌സ്' ഡിപ്പാർട്ട്‌മെൻ്റ് ജോയിൻ്റ് സെക്രട്ടറിക്ക് അപേക്ഷ നൽകാമെന്ന് ഈ രണ്ട് സാമൂഹിക പ്രവർത്തകരോടും പറഞ്ഞിട്ടുണ്ട്. സിഎഎ നിയമ പ്രകാരം അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യൻ അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും. 2014 ഡിസംബർ 31-ന് മുമ്പ് വന്നവർക്കാണ് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാനാവുക. അപേക്ഷകൻ ഇന്ത്യയിൽ പ്രവേശിച്ച തീയതി മുതൽ ഇന്ത്യൻ പൗരന്മാരായി കണക്കാക്കപ്പെടുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.