ഉദാരവൽക്കരണ നയം നടപ്പാക്കി ഇന്ത്യയുടെ സാമ്പത്തിക വിപ്ലവത്തിന് ചുക്കാൻ പിടിച്ച ധനകാര്യ മന്ത്രി; മൻമോഹൻ സിങ്ങിന്റെ ഓർമ്മകൾ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● തൊഴിലുറപ്പ് പദ്ധതിയുടെ ശില്പിയാണ്.
● വിവരാവകാശ നിയമത്തിന് ചുക്കാൻ പിടിച്ചു.
● നോട്ട് നിരോധനത്തെ 'അപകടകരമായ ദുരന്തം' എന്ന് വിശേഷിപ്പിച്ചു.
● അറിവും അപഗ്രഥന ശേഷിയുമായിരുന്നു അദ്ദേഹത്തിൻ്റെ മൂലധനം.
ഭാമനാവത്ത്
(KVARTHA) 2004 മുതൽ 2014 വരെ തുടർച്ചയായി 10 വർഷം ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നതും, നരസിംഹറാവുവിൻ്റെ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയും റിസർവ് ബാങ്ക് ഗവർണറുമായിരുന്ന മൻമോഹൻ സിങ്ങിൻ്റെ 93-ാം ജന്മദിനമാണിന്ന്.
ചന്ദ്രശേഖർ പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തിൽ ഇന്ത്യ സാമ്പത്തികമായി പ്രതിസന്ധിയിലാവുകയും സ്വർണ നിക്ഷേപം ലോക ബാങ്കിൽ പണയം വെച്ച് നാണംകെടുകയും ചെയ്തതിനുശേഷം, 1991-ൽ പ്രധാനമന്ത്രി നരസിംഹറാവു ഇന്ത്യയുടെ സാമ്പത്തിക നയങ്ങൾ അടിമുടി മാറ്റത്തിന് വിധേയമാക്കുകയുണ്ടായി.

പരമ്പരാഗതമായ സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥയ്ക്ക് പകരം ഉദാരവൽക്കരണ നയം ഇന്ത്യൻ സാമ്പത്തിക മേഖലയിൽ നടപ്പാക്കിയ ഈ വിപ്ലവത്തിന് ചുക്കാൻ പിടിച്ച ധനകാര്യ മന്ത്രി എന്ന നിലയിൽ അദ്ദേഹം ശ്രദ്ധേയനായിരുന്നു.
അധികാര പദവി ഒഴിഞ്ഞശേഷം മൻമോഹൻ സിങ് കൃത്യമായി പറഞ്ഞ ഒരു വാചകമുണ്ട്: ‘എൻ്റെ സർക്കാറിൻ്റെ ഭരണ നേട്ടങ്ങളെ നിങ്ങൾ ഇപ്പോൾ ക്രൂരമായി വിമർശിക്കുമെങ്കിലും, എൻ്റെ മരണശേഷം നിങ്ങൾ അതിനെ അത്യുച്ചത്തിൽ വാഴ്ത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്’.
മൻമോഹൻ സിങ് മരണപ്പെട്ടശേഷം ഇന്ത്യയിൽ ഉണ്ടായതും അതുതന്നെയായിരുന്നു എന്നതിന് കാലം സാക്ഷിയാണ്. ആഗോളവൽക്കരണത്തിന് മാനവിക മുഖം നൽകി, അതിൻ്റെ നേട്ടങ്ങൾ ഇന്ത്യയിലെ സാധാരണക്കാരിൽ സാധാരണക്കാരായ ഗ്രാമീണ ജനങ്ങൾക്ക് ലഭ്യമാക്കണം എന്ന ഉറച്ച തീരുമാനത്തോടെ നടപ്പാക്കിയ തൊഴിലുറപ്പ് പദ്ധതി എന്ന ബൃഹത്തായ ദാരിദ്ര്യ നിർമാർജന പരിപാടി ഒന്നുമാത്രം മതി മൻമോഹൻ സിങ്ങിനെ വരുംതലമുറ ഓർക്കാൻ.
ജനാധിപത്യത്തിൻ്റെ ഏറ്റവും വലിയ അടിസ്ഥാനമായ ഭരണപരമായ പല കാര്യങ്ങളും ജനങ്ങളിൽനിന്ന് മറച്ചുവെക്കുന്നതിനെ വെല്ലുവിളിച്ച്, ജനങ്ങളുടെ ജനാധിപത്യ അവകാശത്തിന് പുതിയ മാനം നൽകിയ, രാജ്യത്തെ പല അഴിമതികളും പുറത്തുകൊണ്ടുവരാൻ ഇടയാക്കിയ വിപ്ലവകരമായ വിവരാവകാശ നിയമത്തിൻ്റെ ശില്പി എന്ന നിലയിൽ മൻമോഹൻ സിങ്ങിനോട് രാജ്യം എന്നും കടപ്പെട്ടിരിക്കുന്നു.
ഒരിക്കൽപോലും തിരഞ്ഞെടുപ്പുകളിൽ ജയിക്കാത്ത, തനിക്ക് സാധിക്കാത്ത വാഗ്ദാനങ്ങൾ ജനങ്ങൾക്ക് നൽകാൻ അറിയാത്ത, അതീവ ശുദ്ധനായ ഒരു രാഷ്ട്രീയ നേതാവായിരുന്നു മൻമോഹൻ.
പക്ഷേ, ജനാധിപത്യം നൽകിയ പദവികളിൽ പുലർത്തേണ്ട രാഷ്ട്രീയ മാന്യതയും ദീർഘവീക്ഷണവും വരും തലമുറ മൻമോഹൻ സിങ്ങിൽ നിന്ന് പഠിക്കേണ്ടിവന്നു എന്നത് ആ വ്യക്തിത്വത്തിലേക്ക് വിരൽചൂണ്ടുന്നു.
ഇന്നത്തെ പാകിസ്താനിലുള്ള പടിഞ്ഞാറൻ പഞ്ചാബിലെ ഗായിൽ എന്ന സ്ഥലത്താണ് 1932-ൽ ഇന്നേദിവസം അദ്ദേഹം ജനിച്ചത്. ഒരു സാധാരണ പഞ്ചാബിക്കാരനെപ്പോലെ പ്രതിസന്ധികളിൽ കീഴടങ്ങാൻ തയ്യാറാകാത്ത മനസ്സുമായി അദ്ദേഹം വെല്ലുവിളികളെ നേരിട്ടു. പഠനം പ്രാണനാക്കിയ അദ്ദേഹം കേംബ്രിഡ്ജിൽ പഠിക്കുമ്പോൾ ആ വർഷം ഡിസ്റ്റിങ്ഷൻ നേടിയ ഏക വിദ്യാർത്ഥിയായിരുന്നു.
അറിവും അപഗ്രഥനശേഷിയുമായിരുന്നു അദ്ദേഹത്തിൻ്റെ മൂലധനം. അതോടെ എണ്ണിയാലൊടുങ്ങാത്ത പദവികൾ അദ്ദേഹത്തെ തേടിയെത്തി. റിസർവ് ബാങ്ക് ഗവർണർ, ധനകാര്യ മന്ത്രാലയം ഉപദേഷ്ടാവ്, ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ, യു.ജി.സി. ചെയർമാൻ എന്നിങ്ങനെ രാജ്യത്തിൻ്റെ ചരിത്രം മാറ്റി എഴുതിയ ധനകാര്യ മന്ത്രി പദവി മുതൽ പ്രധാനമന്ത്രി പദവി വരെ അദ്ദേഹത്തിന് ലഭിച്ചു.
ഒരിക്കൽ 'മൗനി' എന്നും 'പാവ' എന്നും പരിഹസിച്ചവരുടെ മുമ്പിൽ, നരേന്ദ്ര മോദി സർക്കാറിൻ്റെ നോട്ട് നിരോധനത്തെ ഒറ്റവാക്കിൽ 'മോണ്യുമെൻ്റ് ഡിസാസ്റ്റർ' (അപകടകരമായ ദുരന്തം) എന്ന് വിശേഷിപ്പിച്ച അദ്ദേഹത്തിൻ്റെ വാക്ക് പിന്നീട് പ്രവാചകതുല്യമായി രാജ്യത്തിന് അനുഭവപ്പെടുകയുണ്ടായി.
'ഞാൻ എന്തോ അത്ഭുതമാണ്' എന്ന് സ്വയം വിശേഷിപ്പിക്കുന്നവരുടെ നാട്ടിൽ, എത്രയോ വലിയവൻ ആയിട്ടും ഒരിക്കൽപോലും അദ്ദേഹം താൻ വലിയവനാണെന്ന് സ്വയം പ്രഖ്യാപിക്കാത്ത, തൻ്റെ ജീവിതവും കരിയറും വാഴ്ത്തുപുസ്തകത്തിൽ എഴുതിച്ചേർക്കാൻ ഒരിക്കലും തയ്യാറാകാത്ത അസാമാന്യ വ്യക്തിത്വത്തിൻ്റെ ഉടമയാണ് രാജ്യത്തിന് പുത്തൻ ഉണർവ് നൽകിയ ഈ ക്രാന്തദർശി.
ഇന്ത്യയെ സാമ്പത്തിക സുസ്ഥിതിയിലേക്ക് നയിച്ച നിശ്ശബ്ദനായ ഈ വിപ്ലവകാരി 2024 ഡിസംബർ 26-ന് ഈ ലോകത്തോട് വിടവാങ്ങി.
ഇന്ത്യൻ സാമ്പത്തിക പരിഷ്കരണത്തിൽ മൻമോഹൻ സിങ്ങിൻ്റെ പങ്ക് വലുതാണോ? നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ, ഈ വാർത്ത ഷെയർ ചെയ്യൂ
Article Summary: Remembering Dr. Manmohan Singh, the architect of India's economic reforms.
#ManmohanSingh #EconomicReforms #IndianPolitics #RTIAct #PrimeMinister #BirthAnniversary