Curfew | സംഘര്‍ഷത്തെ തുടര്‍ന്ന് മണിപ്പൂരില്‍ വീണ്ടും നിരോധനാജ്ഞ; വെള്ളിയാഴ്ച വരെ ഇന്റര്‍നെറ്റിന് നിരോധനം

 


ADVERTISEMENT

ഇംഫാല്‍: (www.kvartha.com) മണിപ്പൂരില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വീണ്ടും നിരോധനാജ്ഞ. തലസ്ഥാനമായ ഇംഫാലിലെ ന്യൂ ചെകോണ്‍ മേഖലയിലായിരുന്നു സംഘര്‍ഷം. തിങ്കളാഴ്ച രാവിലെയാണ് വീണ്ടും സംഘര്‍ഷം തുടങ്ങിയത്. 

മെയ്തി, കുകി വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. രണ്ടിടങ്ങളിലായിരുന്നു സംഘര്‍ഷം. ഈ പ്രദേശങ്ങളില്‍ സൈന്യത്തെയും അര്‍ധസൈനിക വിഭാഗത്തെയും വിന്യസിച്ചു. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തി.

ഒരു പ്രാദേശിക ചന്തയില്‍ കച്ചവടത്തിന് അനുവദിച്ച സ്ഥലം വിഭജിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഏറ്റുമുട്ടലിലേക്കെത്തിയത്. ന്യൂ ലാംപ്ലേ മേഖലയില്‍ നിരവധി വീടുകള്‍ക്കു നേരെയും ആക്രമണമുണ്ടായി. ഇവിടെ വീടുകള്‍ക്കു തീയിട്ടു. പ്രദേശത്ത് നിന്ന് തീപ്പിടുത്തത്തിന്റെ റിപോര്‍ടുകള്‍ പുറത്തുവന്നതോടെയാണ് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ അധികൃതര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്.

ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ കര്‍ഫ്യൂ ഇളവ് സമയം രാവിലെ അഞ്ചുമണി മുതല്‍ വൈകുന്നേരം നാലുമണി വരെയായിരുന്നു. എന്നാല്‍ പുതിയ സമയം രാവിലെ അഞ്ചുമണി മുതല്‍ രണ്ടുമണി വരെയാക്കി ചുരുക്കി. ഇംഫാല്‍ ഈസ്റ്റിലെ പുതിയ കര്‍ഫ്യൂ സമയം രാവിലെ അഞ്ചുമണി മുതല്‍ ഉച്ചയ്ക്ക് ഒരു വരെയാണ്. തലസ്ഥാന നഗരമായ ഇംഫാലില്‍ ഇത് ഉച്ചയ്ക്ക് ഒരു മണി വരെയാക്കി ചുരുക്കി.

സംഘര്‍ഷം സംസ്ഥാനത്താകെ വ്യാപിക്കുമോയെന്ന ആശങ്കയും അധികൃതര്‍ പ്രകടിപ്പിച്ചു. ഇതേ തുടര്‍ന്ന് മേഖലയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. കഴിഞ്ഞ ഒരാഴ്ചയായി ശാന്തതയിലേക്ക് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കെയാണ് വീണ്ടും ആക്രമണം.

മണിപ്പൂരില്‍ ഒരു മാസത്തിലേറെയായി വിവിധ തര്‍ക്ക വിഷയങ്ങളുമായി ബന്ധപ്പെട്ട വംശീയ സംഘട്ടനങ്ങളുടെ ഒരു പരമ്പര തന്നെ നടക്കുകയാണ്. ഇത് മേഖലയിലെ സാമുദായിക സൗഹാര്‍ദത്തിന് വിഘാതം സൃഷ്ടിച്ചു. ഈ മാസം ആദ്യം, മെയ് മൂന്നിന് പട്ടികവര്‍ഗ (ST) പദവിക്ക് വേണ്ടിയുള്ള മെയ്തികളുടെ ആവശ്യത്തിനെതിരെ ഗോത്രവര്‍ഗക്കാര്‍ ഐക്യദാര്‍ഢ്യ മാര്‍ച് സംഘടിപ്പിച്ചപ്പോഴാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഒരാഴ്ചയിലേറെയായി തുടരുന്ന സംഘര്‍ഷത്തില്‍ 70-ലധികം പേരുടെ ജീവന്‍ അപഹരിക്കുകയും കോടികളുടെ സ്വത്തുക്കള്‍ നശിപ്പിക്കുകയും ചെയ്തു. തല്‍ഫലമായി, ആയിരക്കണക്കിന് ആളുകള്‍ തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച് സര്‍കാര്‍ കാംപുകളില്‍ അഭയം തേടാന്‍ നിര്‍ബന്ധിതരായി.

Aster_MIMS
Curfew | സംഘര്‍ഷത്തെ തുടര്‍ന്ന് മണിപ്പൂരില്‍ വീണ്ടും നിരോധനാജ്ഞ; വെള്ളിയാഴ്ച വരെ ഇന്റര്‍നെറ്റിന് നിരോധനം

സംരക്ഷിത വനഭൂമിയില്‍ നിന്ന് കുകി ഗ്രാമവാസികളെ കുടിയൊഴിപ്പിച്ചതാണ് ഏറ്റുമുട്ടലിന് ആക്കം കൂട്ടിയത്. സംസ്ഥാനത്തെ ജനസംഖ്യയുടെ 64 ശതമാനം വരുന്ന മെയ്തികള്‍ക്ക് സംസ്ഥാനത്തിന്റെ 10 ശതമാനം മാത്രമേ അനുവദിച്ചിട്ടുള്ളൂ. കാരണം ആദിവാസികളല്ലാത്തവര്‍ക്ക് നിയുക്ത കുന്നിന്‍ പ്രദേശങ്ങളില്‍ ഭൂമി വാങ്ങുന്നത് നിരോധിച്ചിരിക്കുകയാണ്. മെയ്തികളെ എസ് ടി വിഭാഗത്തില്‍ ഉള്‍പെടുത്തുന്നത് അവര്‍ക്ക് മലനിരകളില്‍ ഭൂമി വാങ്ങാനുള്ള അവകാശം നല്‍കും, ഇത് ആദിവാസി സമൂഹങ്ങളെ വളരെയധികം അസ്വസ്ഥമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിന്റെ കീഴിലുള്ള ബിജെപി സര്‍കാര്‍, ആസൂത്രിതമായി തങ്ങളെ ലക്ഷ്യമാക്കി, വനങ്ങളില്‍ നിന്നും മലനിരകളിലെ തങ്ങളുടെ വീടുകളില്‍ നിന്നും കുടിയിറക്കാന്‍ ശ്രമിച്ചുവെന്ന് കുകികള്‍ ആരോപിച്ചു. മയക്കുമരുന്ന് കടത്തിനെതിരായ സര്‍കാര്‍ നടപടി തങ്ങളുടെ കുടിയൊഴിപ്പിക്കലിനെ ന്യായീകരിക്കാനുള്ള പൊള്ളയായ കാരണമാണെന്നും അവര്‍ ആരോപിച്ചു.

Keywords:  Army deployed in Manipur's Imphal as clashes reignite, curfew reimposed, Imphal, News, Politics, Clash, Internet, Curfew, BJP, Allegation, National. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia