Development | മുഴപ്പിലങ്ങാട് ബീച്ച് നവീകരണം ജനുവരിയിൽ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കിഫ്ബിയിൽ ഉൾപ്പെടുത്തി 233 കോടി രൂപ 71 ലക്ഷം രൂപ ചിലവിൽ നടക്കുന്ന നവീകരണ പ്രവൃത്തി നാല് ഘട്ടങ്ങളിലായാണ് പൂർത്തിയാക്കുന്നത്.
മുഴപ്പിലങ്ങാട്: (KVARTHA) ബീച്ച് നവീകരണം ജനുവരിയിൽ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.
ധർമ്മടം-മുഴപ്പിലങ്ങാട് സമഗ്ര ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി നടത്തുന്ന നവീകരണ പ്രവൃത്തികൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഴപ്പിലങ്ങാട് ബീച്ചിൽ നിലവിൽ 70 ശതമാനം നിർമ്മാണ പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്. ലോകോത്തര നിലവാരത്തിലാണ് നിർമ്മാണം നടക്കുന്നത്. ദുബൈ, സിംഗപ്പൂർ എന്നിവിടങ്ങളിൽ കാണപ്പെടുന്ന രീതിയിലാണ് നിർമ്മാണ പ്രവൃത്തികൾ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
നാല് കിലോമീറ്റർ വാക് വേ, കുട്ടികളുടെ കളിസ്ഥലം, ടോയ്‌ലറ്റുകൾ, കിയോസ്‌കുകൾ, ലാൻഡ് സ്‌കേപ്പിംഗ് തുടങ്ങിയവയും ഒരുക്കുന്നുണ്ട്. കെടി ഡി സി നിർമ്മിക്കുന്ന ത്രീ സ്റ്റാർ ഹോട്ടൽ കൂടി യാഥാർഥ്യമാകുന്നതോടെ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നും കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
കിഫ്ബിയിൽ ഉൾപ്പെടുത്തി 233 കോടി രൂപ 71 ലക്ഷം രൂപ ചിലവിൽ നടക്കുന്ന നവീകരണ പ്രവൃത്തി നാല് ഘട്ടങ്ങളിലായാണ് പൂർത്തിയാക്കുന്നത്. മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത, ടൂറിസം ഡപ്യൂട്ടി ഡയറക്ടർ ടി സി മനോജ്, ഡി ടി പി സി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ, ടൂറിസം ഇൻഫർമേഷൻ ഓഫീസർ കെ സി ശ്രീനിവാസൻ, പദ്ധതി നിർവഹണ ഏജൻസിയായ എസ്പിവി കെഐഐഡിസി ഡെപ്യൂട്ടി ജനറൽ മാനേജർ ഗംഗാധരൻ, ഊരാളുങ്കൽ ലേബർ കോൺട്രാക്‌റ്റേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികൾ എന്നിവരും മന്ത്രിയുടെ ഒപ്പമുണ്ടായിരുന്നു.
