മാ­തൃ­ഭൂ­മി­ക്ക് ഇ­ന്ത്യാ­വി­ഷ­ന്റെ മ­റു­പടി: ചരിത്രം താണ്ടിയ 'പക്വമതികള്‍' ഇനി വിശ്രമിക്ക­ട്ടെ

 


കൊച്ചി: സൂ­ര്യ­നെല്ലി കേ­സു­മാ­യി ബ­ന്ധ­പ്പെ­ട്ട് ജ­സ്റ്റീ­സ് ആര്‍. ബസ­ന്തി­ന്റെ വി­വാ­ദമാ­യ വെ­ളി­പ്പെ­ടു­ത്തല്‍ പു­റ­ത്തു­വി­ട്ട­തി­നെ­തി­രെ മാ­തൃ­ഭൂ­മി ദി­ന­പത്രം തി­ങ്ക­ളാഴ്­ച നല്‍കി­യ മു­ഖ­പ്ര­സം­ഗ­ത്തി­നെ­തി­രെ ഇ­ന്ത്യാ­വി­ഷന്‍ രം­ഗത്തു­വന്നു. ഇ­ന്ത്യാ­വി­ഷന്‍ എ­ക്‌­സീ­ക്യൂട്ടീവ് എ­ഡി­റ്റര്‍ എം.പി ബ­ഷീര്‍ എ­ഴുതി­യ മ­റു­പ­ടി­യുടെ പൂര്‍­ണ രൂ­പം ചു­വടെ:

സൂര്യനെല്ലി കേസിലെ പെണ്‍കുട്ടിയെക്കുറിച്ച് ജസ്റ്റിസ് ആര്‍. ബസന്ത് പറഞ്ഞ അധിക്ഷേപങ്ങള്‍ സംപ്രേഷണം ചെയ്തതിന്റെ പേരില്‍ മാതൃഭൂമി പത്രാധിപരാല്‍ ശകാരിക്കപ്പെട്ടത്, ഈ കുറിപ്പെഴുതാനുള്ള പല കാരണങ്ങളില്‍ ഒന്നുമാത്രം. മുത്തശ്ശിമാരുടെ വാക്കുകള്‍ക്ക് ആദ്യം ചെവികൊടുക്കുന്നതും നല്ലശീലമായി കണക്കാക്കപ്പെടുമല്ലോ എന്ന വിശ്വാസത്താല്‍ പത്രാധിപര്‍ക്കുള്ള മറുപടി ആദ്യം.

മാതൃഭൂമി പത്രാധിപര്‍ മുഖപ്രസംഗത്തില്‍ പറഞ്ഞ പ്രധാന കാര്യങ്ങള്‍ ഇവയാണ്.

ഒന്ന്, ഇന്ത്യാവിഷന്‍ ലേഖികയും ജസ്റ്റിസ് ബസന്തും തമ്മില്‍ നടന്ന ഒരു സ്വകാര്യ സംഭാഷണം രഹസ്യമായി റെക്കോര്‍ഡ് ചെയ്ത് സംപ്രേഷണം ചെയ്യുകയായിരുന്നു. അത് അധാര്‍മികമാണ്.


രണ്ട്, മാധ്യമധര്‍മ്മവും തൊഴിലിനോടുള്ള നീതിയും ലംഘിക്കുന്ന ഇത്തരം നടപടികള്‍ മറ്റ് മാധ്യമപ്രവര്‍ത്തകരെക്കൂടി വിഷമത്തിലാക്കുന്നു.

മൂന്ന്, സൂര്യനെല്ലി കേസിനെക്കുറിച്ച് ജസ്റ്റിസ് ബസന്ത് പറഞ്ഞത് സ്വകാര്യത നിലനിര്‍ത്തിക്കൊണ്ടാണ് എന്നതിനാല്‍ അതേക്കുറിച്ച് അഭിപ്രായം പറയുന്നത് ശരിയല്ല. അതിനാല്‍ സംഭാഷണത്തിന്റെ ഉള്ളടക്കം പരിശോധിക്കാന്‍ മുതിരുന്നില്ല.

മാ­തൃ­ഭൂ­മി­ക്ക് ഇ­ന്ത്യാ­വി­ഷ­ന്റെ മ­റു­പടി: ചരിത്രം താണ്ടിയ 'പക്വമതികള്‍' ഇനി വിശ്രമിക്ക­ട്ടെ

ധാര്‍മ്മികതയെക്കുറിച്ചുള്ള ചര്‍ച്ചകളാണല്ലോ കത്തിക്കയറുന്നത്. ഇരയും വേട്ടക്കാരനും ഒരേ സ്വരത്തില്‍ ധാര്‍മ്മികതയെക്കുറിച്ച് പറയുന്നു. സൂര്യനെല്ലി പെണ്‍കുട്ടി, 16 കൊല്ലം മുമ്പ് താന്‍ പി.ജെ. കുര്യനെതിരെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പറഞ്ഞത് ഞങ്ങള്‍ ആദ്യം വാര്‍ത്തയാക്കിയപ്പോള്‍ കുര്യന്‍ നാലുതവണ വിളിച്ചിരുന്നു. കുര്യന്‍ പറഞ്ഞതും ധാര്‍മ്മികതയെക്കുറിച്ചാണ്. ഇവിടെ മാതൃഭൂമി പത്രാധിപര്‍ ഏത് നിലയില്‍ നിന്നാണ് ധാര്‍മ്മികതയെക്കുറിച്ച് പറയുന്നതെന്ന് ഞങ്ങള്‍ക്ക് മനസിലാകുന്നുണ്ട്. മാതൃഭൂമിയുടെ ലക്ഷക്കണക്കായ വായനക്കാര്‍ക്കും അത് മനസിലാകുന്നുണ്ടാകും.

ഒരു ജഡ്ജ് അയാളുടെ കുടുംബസദസില്‍, അല്ലെങ്കില്‍ സ്വകാര്യമായൊരിടത്ത്, പറഞ്ഞ വീട്ടുവിശേഷങ്ങള്‍ ഒരു ലേഖിക ഒളിഞ്ഞിരുന്ന് കേട്ട് രഹസ്യമായി ക്യാമറയില്‍ പകര്‍ത്തി വാര്‍ത്ത നല്‍കുകയായിരുന്നില്ല. പേരും സ്ഥാപനവും പറഞ്ഞ് പരിചയപ്പെടുത്തി, വന്നതിന്റെ ഉദ്ദേശ്യം വെളിപ്പെടുത്തിയ ശേഷമാണ് ഫൗസിയ ജസ്റ്റിസ് ബസന്തുമായി സംഭാഷണത്തിന് നിന്നത്. സൂര്യനെല്ലി പെണ്‍കുട്ടിയെക്കുറിച്ച് മാത്രമല്ല സുപ്രീംകോടതിയെക്കുറിച്ചും തന്നെ ചാനലില്‍ വിമര്‍ശിച്ചവരെക്കുറിച്ചുമെല്ലാം അധിക്ഷേപകരമായാണ് ബസന്ത് സംസാരിക്കുന്നത്. പലവട്ടം കേട്ടതിന് ശേഷവും ജസ്റ്റിസ് ബസന്തിന്റേത് സംപ്രേഷണം ചെയ്യാതെ സംരക്ഷിക്കേണ്ട ഒരു സ്വകാര്യതയായി ഞങ്ങള്‍ക്ക് തോന്നിയില്ല. അതുകൊണ്ട് രാവിലെ ഒമ്പതുമണിക്ക് ക്യാമറയില്‍ പകര്‍ത്തിയ സംഭാഷണം ഉച്ചകഴിഞ്ഞ് രണ്ടിന് ഞങ്ങള്‍ സംപ്രേഷണം ചെയ്തു. ഒന്നും വളച്ചൊടിച്ചില്ല. ഒന്നും വെട്ടിമാറ്റിയില്ല. ഒന്നും കൂട്ടിച്ചേര്‍ത്തില്ല.

ഞങ്ങളെ പോലുള്ള പിന്‍മുറക്കാരോട് അല്‍പം ധാര്‍മികത ഉപദേശിക്കണമെന്ന് തോന്നിയാല്‍ അതിന് സ്വാതന്ത്യമുള്ള പത്രമാണ് മാതൃഭൂമി. എങ്കിലും, ബഹുമാന്യനായ പത്രാധിപരുടെ ഉപദേശം രണ്ടുതവണ വായിച്ചതിന് ശേഷവും ഞ­ങ്ങള്‍­ക്ക്് ഒരുകാര്യം താഴ്മയോടെ വ്യക്തമാക്കാനാണ് തോന്നുന്നത്: ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ഞങ്ങള്‍ കിട്ടുന്ന അവസരങ്ങളിലെല്ലാം ഇനിയും നല്‍കും. അത് നമ്മുടെ സമൂഹത്തെ കുറെക്കൂടി നീതിയുക്തമാക്കുമെന്ന പ്രതീക്ഷയിലാണ് അങ്ങനെ ചെയ്യുന്നത്. വലിച്ചാല്‍ നീളുന്നതും വിട്ടാല്‍ ചുരുണ്ടുപോകുന്നതുമായ ധാര്‍മ്മികതയില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല. വേട്ടക്കാരനോടും ഇരയോടും ഒരേ രീതിയില്‍ പെരുമാറുന്ന ശുദ്ധനിഷ്പക്ഷ ധാര്‍മ്മികതയെക്കുറിച്ച് ഇപ്പോള്‍ പത്രപ്രവര്‍ത്തക ക്ലാസില്‍ പോലും ആരും പഠിപ്പിക്കാറില്ല.

ഇത്തരത്തിലുള്ള പുതിയ രാഷ്ട്രീയ പാഠങ്ങള്‍, അനുഭവത്തിന്റെ ഭാരമേന്തി നില്‍ക്കുന്ന മാതൃഭൂമിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല. അതുകൊണ്ട് പക്ഷെ പുതിയ പാഠങ്ങള്‍ ഉണ്ടാവാതിരിക്കുന്നില്ല. കേസിന്റെ വിധി എഴുതിയ ജഡ്ജി എങ്ങനെയൊക്കെയാണ് സൂര്യനെല്ലി പെണ്‍കുട്ടിയെ സമീപിച്ചതെന്ന് ബസന്തിന്റെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നുണ്ട്. അതില്‍ ബഹുമാനപ്പെട്ട പത്രാധിപര്‍ കരുതുന്നതുപോലെ എന്തെങ്കിലും സ്വകാര്യതയുണ്ടെന്ന് ഞങ്ങള്‍ കരുതുന്നില്ല. ഇവിടെ ബസന്തിന്റെ ഏത് സ്വകാര്യതയാണ് ലംഘിക്കപ്പെട്ടിട്ടുള്ളതെന്ന് പത്രാധിപര്‍ക്ക് വിശദീകരിക്കാമായിരുന്നു. ബസന്ത് കേരളത്തിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകാന്‍ സാധ്യതയുള്ള അഭിഭാഷകരിലൊരാളാണ്. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അദ്ദേഹത്തിനുള്ള പുരുഷ കേന്ദ്രീകൃത സമീപനങ്ങള്‍ ലോകം അറിയേണ്ടതു തന്നെയാണ്. അദ്ദേഹത്തിന്റെ വിധിന്യായങ്ങളും വാദങ്ങളും ഇനി അങ്ങനെയും മനസിലാക്കപ്പെടണം. അതില്‍ സ്വകാര്യ ഇടങ്ങളൊന്നുമില്ല. മറ്റെന്തോ കാരണത്താല്‍ മറിച്ച് തോന്നുന്നതാണ് പത്രാധിപര്‍ക്ക്.

ഒളിക്യാമറ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഒരു തീര്‍പ്പിനൊന്നും ഇവിടെ മുതിരുന്നില്ല. ഗുജറാത്ത് വംശഹത്യയ്ക്ക് പിന്നിലെ ഗൂഢാലോചകരെ തെഹല്‍ക പുറത്തുകൊണ്ടുവന്നത് ഒളിക്യാമറയിലൂടെയായിരുന്നു. അതുപോലെ, പ്രതിരോധ വകുപ്പിലെ അഴിമതിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വാര്‍ത്തകളും ആ മാധ്യമം ജനങ്ങളിലെത്തിച്ചത് ഒളിക്യാമറയുടെ സഹായത്തോടെ തന്നെ. അത്തരത്തിലുള്ള മാധ്യമപ്രവര്‍ത്തനം ഞങ്ങളുടെ ഏത് സഹജീവി ചെയ്താലും ഞങ്ങള്‍ക്ക് അഭിമാനമാണുള്ളത്. നേരത്തെ സൂചിപ്പിച്ചതുപോലെ, അത് നമ്മുടെ സമൂഹത്തെ, രാഷ്ട്രത്തെ കൂടുതല്‍ നീതിപൂര്‍വമാക്കാന്‍ ഉപകരിക്കുമെന്ന് തന്നെയാണ് ഞങ്ങള്‍ കരുതുന്നത്. അങ്ങനെ പ്രവര്‍ത്തിച്ച തെഹല്‍കയെ പോലുള്ള മാധ്യമങ്ങള്‍ മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിഷമം സൃഷ്ടിക്കുമെന്ന് പറയാനുള്ള ആത്മവിശ്വാസക്കുറവോ, സങ്കുചിതത്വമോ ഞങ്ങള്‍ക്കില്ല.

കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ നിന്നുള്ള ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം, കേരളത്തിലെ ചില മാധ്യമപ്രവര്‍ത്തകര്‍ സര്‍ക്കാര്‍ സഹായത്തോടെ ലഭിച്ച ഭവന വായ്പകള്‍ തിരിച്ചടക്കുന്നില്ലെന്ന വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ട ആ വാര്‍ത്തയെ ആധാരമാക്കി ഞങ്ങളും ചില വാര്‍ത്തകള്‍ നല്‍കി. വേലി തന്നെ വിള തിന്നുന്നത് ലോകം അറിയണം, ഞങ്ങളുടെ പ്രേക്ഷകര്‍ കൂടി അറിയേണ്ടതാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഞങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയത്. അക്കാര്യത്തില്‍ എന്തെങ്കിലും മാധ്യമ ധാര്‍മികത ലംഘിക്കപ്പെട്ടതായി പതിറ്റാണ്ടുകളുടെയും നൂറ്റാണ്ടിന്റെയും പാരമ്പര്യമുള്ള പത്രങ്ങള്‍ക്ക് തോന്നിയില്ല. അങ്ങനെ ഒരു വാര്‍ത്തയേ സംഭവിക്കാത്ത രീതിയിലായിരുന്നു പലരുടെയും സമീപനം.

മാ­തൃ­ഭൂ­മി­ക്ക് ഇ­ന്ത്യാ­വി­ഷ­ന്റെ മ­റു­പടി: ചരിത്രം താണ്ടിയ 'പക്വമതികള്‍' ഇനി വിശ്രമിക്ക­ട്ടെ
എല്ലാ തരത്തിലും സ്വാധീനവും അധികാരവുമുള്ളവരുടെ പീഡനത്തിനിരയായ ഒരു പെണ്‍കുട്ടിക്കും അവളുടെ കുടുംബത്തിനും ഏതെങ്കിലും തരത്തില്‍ നീതി ലഭ്യമാക്കാന്‍ സഹായകരമാക്കുന്ന പ്രവര്‍ത്തിയുടെ പേരിലാണ് മാതൃഭൂമി ഞങ്ങളെ ധാര്‍മികത പഠിപ്പിക്കാന്‍ വരുന്നതെങ്കില്‍ ആ പാഠം ഉള്‍ക്കൊള്ളാനാവാത്ത വിധം ഇരകളോടൊപ്പമാണ് ഞങ്ങള്‍ എന്ന് അഭിമാനത്തോടെ പറയട്ടെ. കഴിഞ്ഞ ഒരു പതിറ്റാണ്ടിന്റെ പാരമ്പര്യം മതി ഞങ്ങള്‍ക്ക് ഇത് പറയാന്‍. ഇക്കാലമത്രയുമുള്ള ഞങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് അങ്ങനെ പറയാന്‍ കരുത്ത് നല്‍കുന്നത്. കഴിഞ്ഞ ദശാബ്ദത്തില്‍ കേരളത്തെ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കാന്‍, നീതിപൂര്‍വമായ സമൂഹമാക്കാന്‍ പലരും നടത്തിയ ഇടപെടലിനൊപ്പം ഞങ്ങളുമുണ്ടായിരുന്നു. എന്നാല്‍, സ്വതന്ത്ര ഇന്ത്യയിലെ നിര്‍ണായക സംഭവങ്ങളില്‍ - കേരളത്തിലെ ഭൂപരിഷ്‌കരണം, അടിയന്തരാവസ്ഥ, ബാബ്‌റി പള്ളി തകര്‍ത്തത് തുടങ്ങിയ വിഷയങ്ങളില്‍ ധാര്‍മ്മികതയുടെ ഉപദേശകര്‍ എന്ത് നിലപാടായിരുന്നു സ്വീകരിച്ചതെന്ന് ഇപ്പോള്‍ ഓര്‍ത്തു നോക്കാവുന്നതാണ്.

സ്റ്റിംഗ് എക്‌സ്‌പോസുകളടക്കമുള്ള വാര്‍ത്തകള്‍ ചാനല്‍ റേറ്റിംഗ് കൂട്ടാനാണെന്ന പതിവ് വായ്ത്താരി മുഖപ്രസംഗത്തില്‍ ഉള്‍പ്പെടുത്താതിരുന്നതിന് പത്രാധിപരോട് നന്ദി. ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ തുടര്‍വാര്‍ത്ത ഇന്ത്യാവിഷന്‍ 2011-ല്‍ പുറത്തുവിട്ടപ്പോഴും ഇതുപോലൊരു കോലാഹലമുണ്ടായി. റേറ്റിംഗ് കൂട്ടാനാണെങ്കില്‍ അതിനുതകുന്ന വെളിപ്പെടുത്തലുകള്‍ പലതും ഞങ്ങളുടെ ക്യാമറയില്‍ പതിഞ്ഞിരുന്നു. പണവും അധികാരവും ചേര്‍ന്ന് ജീവിതം ദുസ്സഹമാക്കിയ ഇരകളെ ഇനിയും വിഷമിപ്പിക്കരുതെന്ന ചിന്തയിലാണ് നാല് മണിക്കൂറിലധികവും വരുന്ന ആ ടേപ്പുകള്‍ ഞങ്ങള്‍ സംപ്രേക്ഷണം ചെയ്യാതെ മാറ്റിവെച്ചത്. അപ്പോഴും ഏറ്റവും വലിയ തിരിച്ചടികള്‍ വരാവുന്ന വന്‍ സ്രാവുകള്‍ക്കെതിരായ വാര്‍ത്തകള്‍ ഞങ്ങള്‍ തമസ്‌കരിച്ചതുമില്ല.

എന്നാല്‍, 2004-ല്‍ കുഞ്ഞാലിക്കുട്ടിയുടെ തലയില്‍ കറുത്ത ഉറുമാല്‍ പുതപ്പിച്ച മാതൃഭൂമി 2011-ലെത്തിയപ്പോള്‍, കൂടുതല്‍ ശക്തമായ തെളിവുകള്‍ പുറത്തുവന്നപ്പോള്‍, എന്തുകൊണ്ട് മറുകണ്ടം ചാടിയെന്ന് എല്ലാവര്‍ക്കുമറിയാം. തീറ്റ കൊടുക്കുന്ന രാഷ്ട്രീയ യ­ജ­മാനന്‍ അപ്പോഴേക്കും രാഷ്ട്രീയത്തില്‍ മറുചേരിയിലേക്ക് മാറിയിരുന്നു എന്നതല്ലാതെ മറ്റെന്ത് കാരണമുണ്ട് പത്രാധിപര്‍ക്ക് പറയാന്‍?

മാ­തൃ­ഭൂ­മി­ക്ക് ഇ­ന്ത്യാ­വി­ഷ­ന്റെ മ­റു­പടി: ചരിത്രം താണ്ടിയ 'പക്വമതികള്‍' ഇനി വിശ്രമിക്ക­ട്ടെ
M.P Basheer
മാതൃഭൂമി പോലൊരു പത്രത്തിന് ചരിത്രത്തിന്റെ ഭാരം തോന്നുക സ്വാഭാവികം. പഴയ ചിന്തകളിലും വിശ്വാസങ്ങളിലും അള്ളിപ്പിടിച്ചിരിക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യവുമുണ്ട്. എന്നാല്‍ കുട്ടികളുടെ നോട്ടുപുസ്തകം തനിക്ക് വെട്ടിത്തിരുത്താന്‍ മാത്രമുള്ളതാണെന്ന ഹൈസ്‌കൂള്‍ മാസ്റ്റര്‍ കോംപ്ലക്‌സ് അനുവദിച്ചുതരാന്‍ ബുദ്ധിമുട്ടുണ്ട് സര്‍. കാരണം, ധാര്‍മ്മികതയെന്ന് ചരിത്രനിരപേക്ഷമോ, മൂല്യനിരപേക്ഷമോ, രാഷ്ട്രീയ നിരപേക്ഷമോ ആയ ഒന്നല്ലെന്ന ഉറച്ച ബോധ്യമാണ് ഞങ്ങള്‍ക്കുള്ളത്. അത് പുതിയ കാലത്തിന്റെ സാമൂഹികാനുഭവങ്ങള്‍ക്കനുസരിച്ച് മാറാത്തതുമല്ല. അതിനാല്‍, ചരിത്രഭാരത്താല്‍ പരിക്ഷീണരായ പക്വമതികള്‍ അല്‍പം വിശ്രമിക്കട്ടെ. അത്രയൊന്നും ചരിത്ര ഭാരമില്ലാത്തവര്‍ക്ക് അവരുടെ വഴി അനുവദിക്കണമെന്ന് അ­പേ­ക്ഷ.

-എം.പി. ബഷീര്‍

Related News: 
ഇന്ത്യാവിഷനെതിരെ മാതൃഭൂമി എഡിറ്റോറിയല്‍

Keywords: Kerala, Kochi, Mathrubumi, India Vision, Channel, Media, M.P Basheer, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia