Search | ഉൾവനത്തിൽ വിറക് ശേഖരിക്കാൻ പോയ സിന്ധുവിനെ കാണാതായിട്ട് രണ്ടാഴ്ച പിന്നിട്ടു; ഡ്രോൺ പരിശോധനയിലും കണ്ടെത്താനായില്ല


● സിന്ധുവിനെ ഡിസംബർ 31 മുതലാണ് കാണാതായത്.
● വനം വകുപ്പും പൊലീസും സംയുക്തമായി തിരച്ചിൽ നടത്തുന്നു
● കാട്ടാനയും പുലിയും ഉള്ള വനത്തിലാണ് തിരച്ചിൽ നടക്കുന്നത്
കണ്ണൂർ: (KVARTHA) മലയോര പ്രദേശമായ കണ്ണവത്ത് ഉൾവനത്തിൽ വിറക് ശേഖരിക്കാൻ പോയ 40 വയസുകാരിയെ കാണാതായിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും വിവരമൊന്നും ലഭിച്ചില്ല. ഡ്രോൺ അടക്കമുള്ള അത്യാധുനിക സംവിധാനങ്ങളോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിവരികയാണെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.
കണ്ണവം ഇൻസ്പെക്ടർ കെ വി ഉമേഷിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും തിരച്ചിലിന് സഹായിക്കുന്നുണ്ട്. പൊലീസും വനം വകുപ്പും സംയുക്തമായാണ് തിരച്ചിൽ നടത്തിവരുന്നത്. കാട്ടാനയും പുലിയും കാട്ടുപോത്തും ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുള്ള ഉൾവനത്തിൽ ഡ്രോൺ ഉപയോഗിച്ചാണ് തിരച്ചിൽ. കഴിഞ്ഞ ഡിസംബർ 31നാണ് കണ്ണവം കോളനിയിലെ സിന്ധുവിനെ കാണാതായത്. സിന്ധു മാനസിക വെല്ലുവിളി നേരിടുന്ന യുവതിയാണ്.
ഇവർ സാധാരണയായി വനത്തിൽ വിറക് ശേഖരിക്കാൻ പോകാറുള്ളതാണെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. ഇവർ തിരിച്ചു വരാത്തതിനെ തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേ തുടർന്നാണ് പൊലീസിനെയും വനം വകുപ്പിനെയും വിവരം അറിയിച്ചത്. പഞ്ചായത്ത് പ്രസിഡൻ്റ് ഷിൽനയുടെ നേതൃത്വത്തിൽ പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉൾവനത്തിൽ തിരച്ചിൽ വ്യാപിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
#MissingPerson #Kannur #Kerala #ForestSearch #SearchOperation #DroneSearch