Wayanad Landslide | ഉരുള്‍ പൊട്ടലുണ്ടായ സ്ഥലങ്ങളിലെങ്ങും കാണാനാകുന്നത് കരളലിയിക്കുന്ന കാഴ്ചകള്‍; കെട്ടിപ്പുണര്‍ന്ന് കിടക്കുന്ന മൃതദേഹങ്ങള്‍, കസേരയിലിരുന്ന നിലയില്‍ ജീവനറ്റ് കിടക്കുന്ന ശരീരങ്ങള്‍


പൊട്ടിപ്പൊളിഞ്ഞ വീടിനുള്ളില്‍ നിന്നും പുറത്തെടുത്തത് മൂന്നുവയസുള്ള കുഞ്ഞിന്റെ മൃതദേഹം
രക്ഷാകരം കാത്ത് കിടക്കുന്ന ആളുകളിലേക്ക് അതിവേഗമെത്താനുള്ള നടപടികളാണ് അധികൃതര്‍ സ്വീകരിക്കുന്നത്.
നാല് സംഘങ്ങളായി 150 രക്ഷാപ്രവര്‍ത്തകരാണ് രാവിലെ മുണ്ടക്കൈയിലെത്തിയത്.
മേപ്പാടി: (KVARTHA) ഉരുള്‍ പൊട്ടലുണ്ടായ (Landslides) സ്ഥലങ്ങളിലെങ്ങും കാണാനാകുന്നത് കരളലിയിക്കുന്ന കാഴ്ചകളെന്ന് ദൗത്യസംഘം.(Rescue Team) പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങള്‍ക്കുള്ളില്‍ കെട്ടിപ്പുണര്‍ന്ന് കിടക്കുന്ന മൃതദേഹങ്ങള്‍ (Dead Bodies) , കസേരയിലിരുന്ന നിലയില്‍ ജീവനറ്റ് കിടക്കുന്ന ശരീരങ്ങള്‍, ഇവയില്‍ കൊച്ചുകുഞ്ഞുങ്ങളും (Child) ഉണ്ട്. കരളുറപ്പുള്ളവര്‍ക്ക് മാത്രമേ ഈ പ്രതിസന്ധികളെ നേരിടാന്‍ കഴിയൂ.
വയനാട്ടില്‍ ചൊവ്വാഴ്ച പുലര്‍ചെയുണ്ടായ ദുരന്തത്തില്‍ പൊലിഞ്ഞവരുടെ എണ്ണം 178 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുെമന്നാണ് അധികൃതരുടെ ആശങ്ക. അവസാനമായി പൊട്ടിപ്പൊളിഞ്ഞ വീടിനുള്ളില്‍ നിന്നും പുറത്തെടുത്തത് മൂന്നുവയസുള്ള കുഞ്ഞിന്റെ മൃതദേഹമാണ്.
രക്ഷാപ്രവര്‍ത്തകര്‍ക്കായി 'കൈ' നീട്ടുകയാണ് മുണ്ടക്കൈ. ഇവിടുത്തെ വീടുകള്‍ക്കിടയില്‍ ഇനിയും മനുഷ്യരുണ്ട്. ഇതില്‍ ജീവനുള്ളവരും ഉണ്ടാകാം. രക്ഷാകരം കാത്ത് കിടക്കുന്ന ആളുകളിലേക്ക് അതിവേഗമെത്താനുള്ള നടപടികളാണ് അധികൃതര്‍ സ്വീകരിക്കുന്നത്. നാല് സംഘങ്ങളായി 150 രക്ഷാപ്രവര്‍ത്തകരാണ് രാവിലെ മുണ്ടക്കൈയിലെത്തിയത്. എന്നാല്‍ ജെസിബി ഉള്‍പെടെയുള്ള യന്ത്രങ്ങളും മറ്റു സാമഗ്രികളും എത്തിക്കാന്‍ സാധിക്കാത്തതിനാല്‍ വിശദമായ പരിശോധന സാധ്യമല്ലെന്ന് ദൗത്യസംഘം പറയുന്നു.
ഡോഗ് സ്‌ക്വാഡിനെ അടക്കം പ്രയോജനപ്പെടുത്തി കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ മൃതദേഹങ്ങള്‍ തിരയുകയാണ് സംഘം ചെയ്യുന്നത്. താല്‍ക്കാലിക പാലം നിര്‍മിച്ച ശേഷം രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകും. ഉച്ചയോടെ ഇത് സാധ്യമാകുമെന്നാണ് റവന്യൂ മന്ത്രി കെ രാജന്‍ രാവിലെ പറഞ്ഞത്. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടതിന്റെ വേദനയും ഞെട്ടലും മാറാതെ ഇനി എന്ത് ചെയ്യണമെന്നറിയാതെ ക്യാംപുകളില്‍ കഴിയുകയാണ് രക്ഷപ്പെട്ടവര്‍.
വേദന തിന്ന ഒരു പകലും രാത്രിയും കടന്നുപോയി. ഒരായുസ്സിലെ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട അവര്‍ക്കു മുന്നില്‍ ജീവിതം ഒരു ചോദ്യചിഹ്നമാകുകയാണ്. കഴിഞ്ഞദിവസം പുഴയില്‍ നിന്നാണ് കൂടുതല്‍ മൃതദേഹങ്ങളും കണ്ടെടുത്തത്. അതുകൊണ്ടു തന്നെ അധികം ഒഴുക്കില്ലാത്ത ഭാഗങ്ങളില്‍ അതിവേഗം രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്, പുഴയിലൂടെ മൃതദേഹങ്ങള്‍ ഒഴുകി വരുന്നത് മുതല്‍ അഞ്ചും ആറും മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ചു കിടക്കുന്ന കാഴ്ചകള്‍ വരെയാണ് മുണ്ടക്കൈയില്‍ ദുരന്തത്തിന്റെ അവശേഷിപ്പുകള്‍.
മുണ്ടക്കൈയില്‍ എല്ലാം തകര്‍ന്ന് മണ്ണിലാണ്ടുപോയ വീടുകള്‍ക്കടിയില്‍ രക്ഷാസംഘം പരിശോധന തുടരുകയാണ്. വീടുകള്‍ക്കടുത്തെത്തുമ്പോള്‍ നായകള്‍ക്ക് കിട്ടുന്ന മൃതദേഹത്തിന്റെ മണം പിടിച്ചാണ് പല വീടുകളും പൊളിച്ച് രക്ഷാസംഘം അകത്ത് കയറുന്നത്. എന്നാല്‍ ഓരോ വീടുകള്‍ക്കുള്ളിലും ഹൃദയഭേദകമായ കാഴ്ചകളാണ് കാണാന്‍ കഴിഞ്ഞത്.
മണ്ണിനടിയില്‍ പെട്ട ഒരു വീട്ടില്‍ നിന്ന് കസേരയില്‍ ഇരിക്കുന്ന നിലയിലാണ് മൂന്നു മൃതദേഹം രക്ഷാസംഘം കണ്ടെത്തിയത്. കട്ടിലില്‍ കിടക്കുന്നവരും പുറത്തേക്ക് ഓടാന്‍ ശ്രമിച്ചപ്പോള്‍ മരിച്ചു വീണവരുമെല്ലാം മുണ്ടക്കൈയിലുണ്ട്. എന്നാല്‍ അവസാന നിമിഷവും രക്ഷപ്പെടാനായി പെടാപാട് പെട്ട ഒരു മനുഷ്യന്റെ നിസ്സഹായത മുഴുവന്‍ ആ മൃതദേഹങ്ങളുടെ കണ്ണുകളില്‍ കാണാന്‍ കഴിയുന്നു.
രക്ഷാപ്രവര്‍ത്തനത്തിനിടെ കുട്ടികളടക്കം അഞ്ചും ആറും മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ച് കിടക്കുന്നത് കണ്ടത് ഹൃദയഭേദകമായ കാഴ്ചയായിരുന്നുവെന്നാണ് പഞ്ചായത് അംഗം കെ ബാബു പറയുന്നത്. രാത്രി വരെ ദുരന്ത മുഖത്ത് ഉണ്ടായിരുന്നുവെന്നും കുടുങ്ങിക്കിടന്ന ഇരുന്നൂറോളം പേരെ ക്യാംപുകളിലേക്ക് മാറ്റിയെന്നും ബാബു പറഞ്ഞു. ജീവന്റെ കണികയുണ്ടായിരുന്നവരെ പോലും മാറ്റിയിട്ടുണ്ട്.
മൃതദേഹങ്ങള്‍ പൂര്‍ണമായും മാറ്റാന്‍ കഴിഞ്ഞില്ല. ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഏറെ ദയനീയമായ കാഴ്ചകളാണ് ദുരന്ത മുഖത്ത് കണ്ടതെന്നും ബാബു പറയുന്നു. ചൂരല്‍ മല ഉരുള്‍പൊട്ടല്‍ സംഭവിക്കുമ്പോള്‍ കുട്ടികളെ കൂടാതെ മുണ്ടക്കൈയിലുണ്ടായിരുന്നത് 860 പേരാണ്. ഇതുകൂടാതെ അതിഥിത്തൊഴിലാളികളും ടൂറിസ്റ്റുകളും വേറെയുണ്ടാവും.