വയനാട് കള്ളാടി തുരങ്കപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി
ADVERTISEMENT
● വ്യാഴാഴ്ച മറ്റ് മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തിയിരുന്നു
● ഇനി കൺസ്ട്രക്ഷൻ മാനേജർ വിക്രം റാണയെ കൂടി കണ്ടെത്താനുണ്ട്
● ദുരന്തത്തിൽ കരാറുകാരായ കൊങ്കൺ റെയിൽവേക്ക് വീഴ്ചയുണ്ടായെന്ന് ഹൈകോടതിയിൽ സർക്കാർ റിപ്പോർട്ട്
വയനാട്: (KVARTHA) കള്ളാടി തുരങ്കപാതയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് കാണാതായവർക്കായുള്ള തിരച്ചിലിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. മീനാക്ഷിപ്പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു. കാലാവസ്ഥ അനുകൂലമായതും പുഴയിലെ വെള്ളം തെളിഞ്ഞതും തിരച്ചിൽ ദൗത്യത്തിന് വലിയ സഹായമായി.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പുഴയിൽനിന്ന് മണ്ണ് നീക്കം ചെയ്യുന്നതിനിടയിലാണ് മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. തുരങ്കപാത നിർമാണ കമ്പനിയുടെ സർവെയറായിരുന്ന പശ്ചിമബംഗാൾ ഈസ്റ്റ് മിഡ്‌നാപൂർ സ്വദേശി രാകേഷ് ഗുച്ചെതിൻ്റെ (24) മൃതദേഹമാണ് കണ്ടെടുത്തത്. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി എംബാം ചെയ്യുന്നതിന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും. ഇനി കൺസ്ട്രക്ഷൻ മാനേജർ വിക്രം റാണയെയാണ് കണ്ടെത്താനുള്ളത്.
വ്യാഴാഴ്ച മൂന്നുപേരെ കണ്ടെത്തി
വ്യാഴാഴ്‌ച മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. സർവെയറായ ഉത്തർപ്രദേശ് സ്വദേശി അസ്ഹറുദ്ദീൻ അൻസാരി, ഹിമാചൽ സ്വദേശി എൻജി. രാഹുൽ ശർമ, എക്സ്കവേറ്റർ ഓപ്പറേറ്റർ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ എന്നിവരുടെ മൃതദേഹങ്ങളാണ് വിവിധ ഭാഗങ്ങളിൽനിന്നായി കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെ മീനാക്ഷിപാലത്തിൻ്റെ ഇടതുവശത്തുനിന്നാണ് ഇമ്രാൻ്റെ മൃതദേഹം ലഭിച്ചത്.
മീനാക്ഷിപ്പുഴയിൽ ബസ് വീണതിന് സമീപത്തുനിന്ന് പത്തുമണിയോടെ രാഹുൽ ശർമയുടെ മൃതദേഹവും, പന്ത്രണ്ട് മണിയോടെ പുഴയുടെ വലതുഭാഗത്തുനിന്ന് അസ്ഹറുദ്ദീൻ അൻസാരിയുടെ മൃതദേഹവും ലഭിച്ചു. കാണാതായ അവസാന വ്യക്തിക്കായുള്ള തിരച്ചിൽ എൻഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ്, സന്നദ്ധസേനകൾ എന്നിവരുടെ നേതൃത്വത്തിൽ തുടരുകയാണ്.
സർക്കാരിൻ്റെ റിപ്പോർട്ട് ഹൈകോടതിയിൽ
വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ സര്‍ക്കാര്‍ ഹൈകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കള്ളാടി ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സ്വമേധയാ ഹൈകോടതി നേരത്തെ എടുത്തിട്ടുള്ള കേസിലാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. അപകടത്തില്‍ രണ്ട് സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ഇടപെടലാണ് ദുരന്തത്തിൻ്റെ വ്യാപ്തി കുറച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കരാറുകാരായ കൊങ്കണ്‍ റെയില്‍വേക്ക് വീഴ്ചയുണ്ടായെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദുരന്തത്തിൽ മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം ഉടന്‍ കൈമാറാനും, പരിക്കേറ്റവരുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കാനും ഹൈകോടതി നിർദേശം നൽകിയിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ താമസം കൂടാതെ കുടുംബങ്ങള്‍ക്ക് കൈമാറാനും കോടതി നിർദേശിച്ചു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും പങ്കുവെക്കുക. പുതിയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: The death toll in the Meppadi Kalladi tunnel landslide in Wayanad has risen to seven after the recovery of another body from the Meenakshi River. The deceased was identified as Rakesh Gucheth (24), a surveyor from West Bengal.
#WayanadLandslide #MeppadiTragedy #KalladiTunnel #KeralaNews #NDRF #HighCourtOfKerala #WayanadNews #AmmuNews
