SWISS-TOWER 24/07/2023

സോളാറും മുഖ്യമന്ത്രിയും: സി.പി.എമ്മിനെ വെട്ടിലാക്കി വി.എസിന്റെ കത്ത്?

 


ADVERTISEMENT

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ താഴെയിറക്കാന്‍ നടത്തിയ സമരം പൊളിഞ്ഞോ ഇല്ലയോ എന്നു പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം പ്രവര്‍ത്തകരോടും ജനങ്ങളോടും വ്യക്തമാക്കേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇക്കാര്യം വിശദീകരിച്ച് അദ്ദേഹം സി.പി.എം. കേന്ദ്ര നേതൃത്വത്തിനു കത്തയച്ചതായാണു വിവരം. 

രണ്ടാഴ്ചയോളമായി ആയുര്‍വേദ ചികില്‍സയില്‍ കഴിയുന്ന വി.എസ്. അവിടെവച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്കും കത്തയച്ചതായാണ് വിവരം. എന്നാല്‍ ഇതു സ്ഥിരീകരിക്കാന്‍ വി.എസിന്റെ ഓഫീസുമായി ബന്ധപ്പെട്ട തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്നാണു സൂചന. കഴിഞ്ഞ ദിവസം ചികില്‍സ പൂര്‍ത്തിയാക്കിയ വി.എസിന് അതുമായി ബന്ധപ്പെട്ട പഥ്യവും മറ്റും ഏതാനും ദിവസങ്ങള്‍കൂടി പാലിക്കേണ്ടതുണ്ട്. അതുവരെ മാധ്യമങ്ങളെ കാണാനോ പൊതുപരിപാടികളില്‍ പങ്കെടുക്കാനോ അദ്ദേഹം ഉദ്ദേശിക്കുന്നുമില്ല. അതുകൊണ്ട് വി.എസിന്റെ നേരിട്ടുള്ള പ്രതികരണം ഇക്കാര്യത്തില്‍ ഉറപ്പിക്കാന്‍ അദ്ദേഹവുമായി അടുപ്പമുള്ള മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ ശ്രമം പോലും വിജയിച്ചിട്ടില്ല.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട വിവാദത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി കേന്ദ്ര നേതൃത്വത്തിന് കത്തയച്ച ശേഷം ഇപ്പോഴാണ് വി.എസ്. ഇത്തരമൊരു പരസ്യമായ ആക്രമണത്തിന് മുതിരുന്നത്. ഇതു പരസ്യ വിമര്‍ശനമല്ലെന്നും പാര്‍ട്ടി അച്ചടക്കത്തിനുള്ളില്‍ നിന്നുകൊണ്ട് കേന്ദ്ര നേതൃത്വത്തെ ചില കാര്യങ്ങള്‍ അറിയിക്കുക മാത്രമാണു ചെയ്യുന്നതെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷക്കാര്‍ പറയുന്നത്.

എന്നാല്‍ വി.എസ്. സംസ്ഥാന നേതൃത്വത്തിനെതിരേ കത്തെഴുതുകയും അത് അല്പാല്പമായി ചോരുകയും ചെയ്തതോടെ, ഉള്‍പാര്‍ട്ടി വിമര്‍ശനമല്ല പരസ്യ വിമര്‍ശനം തന്നെയായി സംഗതി മാറിയിരിക്കുകയാണെന്ന് ഔദ്യോഗിക പക്ഷവും ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും സോളാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പെടുത്തണോ വേണ്ടയോ എന്ന ചര്‍ച്ച കോണ്‍ഗ്രസില്‍ മുറുകുമ്പോള്‍ സി.പി.എമ്മില്‍ ഇപ്പോള്‍ സജീവമായിരിക്കുന്നത് വി.എസിന്റെ കത്തുമായി ബന്ധപ്പെട്ട അഭ്യൂഹമാണ്.

സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമായി മാറ്റാവുന്ന വിധത്തില്‍ ഇടതുമുന്നണിയുടെ ബാനറില്‍ ആരംഭിച്ച അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധം രണ്ടാം ദിവസം പകുതിയായപ്പോള്‍ നിര്‍ത്തിയതുമുതല്‍, പാര്‍ട്ടി നേതൃത്വവും സര്‍ക്കാരിലെ ഉന്നതരും തമ്മില്‍ യു.ഡി.എഫുകാരായ ചില മധ്യസ്ഥന്മാര്‍ മുഖേന നടത്തുന്ന ആശയ വിനിമയെങ്ങള്‍ വരെ മുന്നണിയെയും പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും കബളിപ്പിക്കുന്ന കാര്യങ്ങളാണ് സംസ്ഥാന നേതൃത്വം ചെയ്യുന്നതെന്നാണ് വി.എസ്. കത്തില്‍ കുറ്റപ്പെടുത്തുന്നത് എന്ന് അറിയുന്നു.
സോളാറും മുഖ്യമന്ത്രിയും: സി.പി.എമ്മിനെ വെട്ടിലാക്കി വി.എസിന്റെ കത്ത്?

സോളാര്‍ സമരത്തില്‍ പാര്‍ട്ടിയും മുന്നണിയും യഥാര്‍ത്ഥത്തില്‍ പരിഹാസ്യരായി മാറിയിരിക്കുകയാണെന്നും ജനങ്ങള്‍ക്കുമുന്നില്‍ പ്രതിസന്ധിയുടെ ആഴത്തില്‍ അമ്പരന്നു നിന്ന യു.ഡി.എഫിനും മുഖ്യമന്ത്രിക്കും അത് താങ്ങായി മാറിയെന്നുമാണ് വി.എസിന്റെ കുറ്റപ്പെടുത്തല്‍. യു.ഡി.എഫിലെ മൂന്നാം കക്ഷിയായ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ നേതാവും സര്‍ക്കാര്‍ ചീഫ് വിപ്പുമായ പി.സി. ജോര്‍ജ്ജ് നടത്തിയ പരസ്യ വിമര്‍ശനങ്ങള്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വെട്ടിലാക്കിയത് മുതലെടുക്കാന്‍ പോലും പാര്‍ട്ടിക്കും ഇടതുമുന്നണിക്കും കഴിഞ്ഞില്ല, ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ നിലനിര്‍ത്തി യു.ഡി.എഫിനെ തറപറ്റിക്കാന്‍ കഴിയുന്ന വിഷയമാണു സോളാര്‍ എന്ന വാചകമടി മാത്രമാണ് പാര്‍ട്ടിക്കുള്ളില്‍ ചില നേതാക്കള്‍ നടത്തുന്നത് എന്നിങ്ങനെ നീളുന്നു വി.എസിന്റെ കത്തിലെ വിമര്‍ശനങ്ങള്‍.

പാര്‍ട്ടിയിലെ ഏതെങ്കിലും പ്രമുഖനെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തിയോ പ്രലോഭിപ്പിച്ചോ പാട്ടിലാക്കിയതിന്റെ തുടര്‍ച്ചയാണോ ഇപ്പോഴെത്തിപ്പെട്ടിരിക്കുന്ന ഈ അവസ്ഥക്കു കാരണം എന്ന് കേന്ദ്ര നേതൃത്വം അന്വേഷിക്കണം എന്ന് വി.എസ്. കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയുന്നു.

Also read:
പെട്രോള്‍ പമ്പുകളില്‍ സമരത്തെ തുടര്‍ന്ന് ഇന്ധന ക്ഷാമം; ചൊവ്വാഴ്ച പമ്പുകള്‍ തുറക്കില്ല

Keywords:  Thiruvanchoor Radhakrishnan, CPM, V.S Achuthanandan, Letter, Kerala, Treatment, Solar cheating Case, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia