Vismaya case | വിസ്മയ കേസ്: ഭര്‍ത്താവ് കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്

 


കൊല്ലം: (www.kvartha.com) സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം നിലമേലില്‍ ബിഎഎംഎസ് വിദ്യാര്‍ഥി വിസ്മയ (24) ആത്മഹത്യ ചെയ്‌തെന്ന കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് (31) പത്തു വര്‍ഷം തടവ്. കൊല്ലം ഒന്നാം അഡിഷനല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്.
                
Vismaya case | വിസ്മയ കേസ്: ഭര്‍ത്താവ് കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്

ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങള്‍ പ്രകാരവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരവുമാണു ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താനട ചന്ദ്രാലയത്തില്‍ കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്ന് ഒന്നാം അഡീഷനല്‍ സെഷന്‍സ് ജഡ്ജ് വിധിച്ചത്.

സ്ത്രീധന മരണം വകുപ്പു പ്രകാരമാണു ശിക്ഷ. മറ്റു രണ്ടു വകുപ്പുകളില്‍ യഥാക്രമം ആറ്, രണ്ട്, വര്‍ഷം വീതം ശിക്ഷ വിധിച്ചെങ്കിലും ഒന്നിച്ച് അനുഭവിച്ചാല്‍ മതി. ജാമ്യം റദ്ദാക്കി ജില്ലാ ജയിലിലേക്ക് മാറ്റിയ കിരണ്‍കുമാറിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു.

കിരണ്‍ കുമാറിന് പരമാവധി ശിക്ഷ നല്‍കണം എന്നു പ്രോസിക്യൂഷന്‍ വാദിച്ചു. സര്‍കാര്‍ ഉദ്യോഗസ്ഥനായിരുന്ന കിരണ്‍ സ്ത്രീധനത്തിനായി വിസ്മയയെ നിലത്തിട്ടു മുഖത്തു ചവിട്ടി. ഒരുതരത്തിലുള്ള അനകമ്പയും പ്രതി അര്‍ഹിക്കുന്നില്ലെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. വിസ്മയ സ്ത്രീധന പീഡന കേസ് വ്യക്തിക്ക് എതിരല്ലെന്ന് പ്രോസിക്യൂഷന്‍ അഭിപ്രായപ്പെട്ടു. സമൂഹത്തിന് പാഠമാവുന്ന വിധിയാണ് ഉണ്ടാവേണ്ടത്. കൊലപാതകമായി കണക്കാക്കാവുന്ന ആത്മഹത്യയാണ് ഈ കേസില്‍ നടന്നിട്ടുള്ളത്. പ്രതിയോട് അനുകമ്പ പാടില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

എന്നാല്‍ കിരണിന് ജീവപര്യന്തം ശിക്ഷ നല്‍കരുതെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. ആത്മഹത്യാ പ്രേരണയ്ക്കു ലോകത്തെവിടെയും ജീവപര്യന്തം ശിക്ഷയില്ലെന്ന് പ്രതിഭാഗം വാദിച്ചു. പ്രതിയുടെ പ്രായം കണക്കിലെടുക്കണമെന്നും പ്രതിഭാഗം പറഞ്ഞു.

അച്ഛന് ഓര്‍മക്കുറവാണെന്നും നോക്കാന്‍ ആളില്ലെന്നും കിരണ്‍ കുമാര്‍ പറഞ്ഞു. ശിക്ഷാ വിധി പ്രഖ്യാപിക്കും മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തോടായിരുന്നു കിരണിന്റെ പ്രതികരണം. അമ്മയ്ക്കും രോഗങ്ങളണ്ട്. പ്രമേഹവും വാതവും രക്തസമ്മര്‍ദവുമുണ്ടെന്ന് കിരണ്‍ പറഞ്ഞു. കുറ്റം ചെയ്തിട്ടില്ലെന്ന് കിരണ്‍ കോടതിയില്‍ പറഞ്ഞു.

ശക്തമായ ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണായകമായെന്നു സ്‌പെഷ്യല്‍ പ്രോസിക്യൂടര്‍ ജി മോഹന്‍രാജ് പറഞ്ഞു. വിചാരണ വേളയിലുണ്ടായ വൈകാരിക സംഭവങ്ങള്‍ മനസില്‍ നിന്നും മായുന്നില്ലെന്നും ഫോണ്‍ സംഭാഷണങ്ങള്‍ കോടതിയില്‍ കേള്‍പ്പിച്ചപ്പോള്‍ വിസ്മയയുടെ മാതാപിതാക്കള്‍ വിങ്ങിപ്പൊട്ടിയെന്നും മോഹന്‍രാജ് പറഞ്ഞു. അന്വേഷണം ഏറെ വെല്ലുവിളികള്‍ നേരിട്ടാണ് പൂര്‍ത്തിയാക്കിയതെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഡിവൈഎസ്പി പി രാജ്കുമാര്‍ പ്രതികരിച്ചു.

Keywords: Vismaya case: Husband Kiran Kumar jailed for 10 years, Kollam, News, Jail, Court, Trending, Kerala, Dowry.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia