കാസര്‍കോട്ടെ ഭൂമി ഇടപാട്; വി.എസിനെ വിജിലന്‍സ് ചോദ്യം ചെയ്യും

 


ADVERTISEMENT

കാസര്‍കോട്ടെ ഭൂമി ഇടപാട്; വി.എസിനെ വിജിലന്‍സ് ചോദ്യം ചെയ്യും
കാസര്‍കോട്: മുഖ്യമന്ത്രിയായിരിക്കെ വി.എസ് അച്യുതാനന്ദന്‍ ബന്ധുവായ ടി.കെ സോമന് 2.33 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി പതിച്ചു നല്‍കിയതായ കേസില്‍ ചൊവ്വാഴ്ച വിജിലന്‍സ് വി.എസിനെ ചോദ്യം ചെയ്യും. വി.എസിന്റെ ഔദ്യോഗിക വസതിയായ തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. കോഴിക്കോട് വിജിലന്‍സ് എസ്.പി ഹബീബ് റഹ്മാന്‍, കാസര്‍കോട് ഡി.വൈ.എസ്.പി കുഞ്ഞിരാമന്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യുക.
പ്രസ്തുത ഭൂമി ഇടപാട് കേസില്‍ നിരവധി തവണ വിജിലന്‍സ് മേധാവികള്‍ വി.എസിനെ ബന്ധപ്പെട്ടിരുന്നെങ്കിലും പലകാരണങ്ങള്‍ പറഞ്ഞ് കേസ് നീട്ടി കൊണ്ടുപോകുകയായിരുന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു. നേരത്തെ സര്‍ക്കാര്‍ ഫയലിലുള്ളതിനപ്പുറം ഒന്നും പറയാന്‍ ഇല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞിരുന്ന വി.എസ് പിന്നീട് നിലപാട് മാറ്റി. സി.പി.എം സമ്മേളന തിരക്കിലാണെന്നായിരുന്നു വിജിലന്‍സിന് പിന്നീടുള്ള മറുപടി. ചോദിക്കാനുള്ള കാര്യങ്ങള്‍ എഴുതി നല്‍കിയാല്‍ മറുപടി നല്‍കാമെന്നായി വി.സ്. വീണ്ടും വിജിലന്‍സ് നേരിട്ട് തന്നെ സംസാരിക്കണമെന്ന് പറഞ്ഞ് വി.എസിന് കത്ത് നല്‍കിയതോടെയാണ് വി.എസ് നിലപാട് മാറ്റി ചോദ്യം ചെയ്യലിന് അവസരം ഒരുക്കിയത്. വി.എസിന്റെ ഇത്തരം നിലപാട് ഭരണപക്ഷത്തോടൊപ്പം പാര്‍ട്ടിയില്‍പോലും ഏറെ ചര്‍ച്ചക്ക് വഴിവെച്ചിരുന്നു. നേരത്തെ ഭൂമി ഇടപാട് പ്രശ്‌നത്തില്‍ അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന കെ.പി രാജേന്ദ്രന്റെ മൗനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. രാജേന്ദ്രന്റെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് വി.എസിനെ ചോദ്യം ചെയ്യല്‍ എന്നതും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നുണ്ട്. ഭൂമി ഇടപാടില്‍ കേസ് എടുക്കാനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് നേരത്തെ വിജിലന്‍ അറിയിച്ചിരുന്നതുമാണ്.

Keywords: Kasaragod, Kerala, V.S Achuthanandan, Land
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia