Protest | പാതി വില തട്ടിപ്പ്: കണ്ണൂരിൽ ഇരകൾ പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് പ്രതിഷേധ ധർണ നടത്തി; ഇടപെട്ടില്ലെങ്കിൽ ഇനി വോട്ട് ചെയ്യില്ലെന്ന് രാഷ്ട്രീയ പാർട്ടികൾക്ക് മുന്നറിയിപ്പ്


● 'ഉത്തരവാദികളായ മുഴുവൻ ആളുകൾക്കെതിരെയും കേസെടുക്കണം'
● 'മുഴുവൻ പ്രമോട്ടർമാരെയും അറസ്റ്റ് ചെയ്യണം'
● 'ഉത്തരവാദികളെ സംരക്ഷിക്കുന്ന പൊലീസ് നിലപാട് തിരുത്തണം'
കണ്ണൂർ: (KVARTHA) പാതി വില തട്ടിപ്പിന് ഉത്തരവാദികളായ മുഴുവൻ ആളുകൾക്കെതിരെയും പൊലീസ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സീഡ് വുമൺ ഓൺ ഫയറിൻ്റെ നേതൃത്വത്തിൽ തട്ടിപ്പിനിരയായ സ്ത്രീകൾ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. തിങ്കളാഴ്ച രാവിലെ 10 ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്നും തുടങ്ങിയ പ്രതിഷേധ മാർച്ച് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസ് ഗേറ്റിന് മുൻപിൽ പോലീസ് തടഞ്ഞു.
സീഡ് സൊസൈറ്റി പ്രൊജക്റ്റ് കോർഡിനേറ്റർ രാജമണി, ജില്ലാ കോർഡിനേറ്റർ മോഹനൻ പുഴാതി, പ്രമോട്ടർമാരായ സക്കീന, പുഷ്പ ജൻ എന്നിവരുടെ പ്ലക്കാർഡ് എന്തിയാണ് പ്രതിഷേധ പ്രകടനവും ധർണയും നടത്തിയത്. തട്ടിപ്പിന് ഇരയായ നൂറുകണക്കിന് വനിതകളും അവരുടെ ബന്ധുക്കളും പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു. സ്ത്രീകൾക്ക് നേരെ വന്നാൽ ബ്രഹ്മാവിന് പോലും തടുക്കാനാവില്ലെന്ന് സ്കൂട്ടർ തട്ടിപ്പിനിരയായ മുതിർന്ന അംഗം അഴീക്കോട് സ്വദേശിനി ടി പ്രേമജ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
മുഖ്യപ്രതിയായ ജില്ലാ കോർഡിനേറ്റർ മോഹനനേയും മറ്റു പ്രമോട്ടർമാരെയും സംരക്ഷിക്കുന്ന പൊലീസ് നിലപാട് തിരുത്തുക, അനന്തു കൃഷ്ണൻ്റെ കൂട്ടാളികളായ മുഴുവൻ പ്രമോട്ടർമാരെയും അറസ്റ്റുചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. തങ്ങൾക്ക് നഷ്ടമായ പണം തിരിച്ചു ലഭിക്കാതെ വരുന്ന തെരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ കക്ഷിക്കും വോട്ട് ചെയ്യില്ലെന്നും പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കി.
പ്രതിഷേധ യോഗത്തിൽ അനില തമ്പുരാൻകണ്ടി, സെലിൻ എൻ ജെ, സിന്ധു കെ, സൗമ്യ കെ വി, ആര്യ ടി കെ, നഫീല എ പി, ഇബ്രീസ പി എന്നിവർ സംസാരിച്ചു.
ഈ വാർത്ത പങ്കുവെക്കുക, അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Women protesting against half-price scam in Kannur demand police action and vow to boycott political parties if justice is not served.
#Kannur #ScamProtest #WomenRights #PoliceAction #Boycott #KeralaNews