SWISS-TOWER 24/07/2023

രണ്ട് വയസുകാരിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ നടന്നവഴികള്‍

 


ADVERTISEMENT

രണ്ട് വയസുകാരിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ നടന്നവഴികള്‍
കണ്ണൂര്‍: സ്വന്തക്കാരോ, ബന്ധുക്കളോ, പരിസരവാസികളോ സ്വന്തമായില്ലാത്ത നാടോടി കുടുംബത്തിലെ കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ പയ്യാമ്പലത്തെ ശ്മശാന നടത്തിപ്പുകാര്‍ക്ക് വിസമ്മതം. രാജസ്ഥാന്‍ സ്വദേശികളായ ബാദല്‍-കബിത ദമ്പതികളുടെ മകള്‍ രണ്ടു വയസ്സുകാരി സിമ്രാനെയാണ് പയ്യാമ്പലം ശ്മശാനം അധികൃതര്‍ സംസ്‌കരിക്കാന്‍ വിസമ്മതിച്ചത്.

ഹര്‍ത്താല്‍ ദിനത്തില്‍ രണ്ടു വയസ്സുപോലും പ്രായമാകാത്ത പിഞ്ചുകുഞ്ഞിന്റെ മൃതദേഹവുമായി നിയമത്തിന്റെ നൂലാമാലകളില്‍പെട്ട് ഈ ദമ്പതികള്‍ വലഞ്ഞു. എന്നാല്‍ ആരും കനിഞ്ഞില്ല. പത്ത് മാസം നൊന്ത് പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം ഒന്ന് സംസ്‌കരിക്കുന്നതിന് ആ അമ്മയ്ക്ക് വളരെ നേരം കാത്തിരിക്കേണ്ടി വന്നു. സംസ്‌കരിക്കുന്നതിനായുള്ള ക്ലിയറന്‍സ്‌ സര്‍ട്ടിഫിക്കറ്റിനും പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിനുമായി ഇവര്‍ക്ക് ഹര്‍ത്താല്‍ ദിനത്തില്‍ വളരെയേറെ സമയം അലഞ്ഞു.

ജീവിക്കാനുള്ള വഴി തേടി രണ്ടുമാസം മുമ്പാണ് മറ്റ് നാല് കുടുംബങ്ങള്‍ക്കൊപ്പം ഇവര്‍ കണ്ണൂരിലെത്തിയത്. കണ്ണൂര്‍ പാറക്കണ്ടിയില്‍ വാടക വീട്ടിലാണ് താമസം. വഴിയോരത്ത് കുടയും മറ്റും വിറ്റാണ് ഉപജീവനം കഴിയുന്നത്. ബാദലിന്റെയും കബിതയുടെയും മൂന്ന് മക്കളില്‍ ഇളയവളാണ് സിമ്രാന്‍. ജന്മനാ രോഗബാധിതയായിരുന്നു കുഞ്ഞ്. കാഴ്ചയും കേള്‍വിയുമില്ലാതെ, സംസാര ശേഷിയില്ലാതെ, പിച്ചവെക്കാനാകാതെ ഒരു ചെറിയ ഞരക്കം മാത്രമേ അവളില്‍ നിന്നുണ്ടാകാറുള്ളൂ.

വലിയ ചികിത്സകള്‍ക്കൊന്നും പണമുണ്ടായിരുന്നില്ല. മകള്‍ വളര്‍ന്ന് വലുതാകുമ്പോള്‍ എല്ലാ പ്രശ്‌നങ്ങളും തീരുമെന്ന് അവര്‍ വിശ്വസിച്ചു. എന്നാല്‍, ശനിയാഴ്ച പുലര്‍ന്നപ്പോഴാണ് ആ കുഞ്ഞുശരീരം മരവിച്ചു പോയതായി അവര്‍ അറിയുന്നത്. നിലവിളിയോടെ ചലനമറ്റ കുഞ്ഞിനെയുമെടുത്ത് പാറക്കണ്ടിയിലെ വാടക വീട്ടില്‍ നിന്നിറങ്ങിയ കബിതക്കും ബാദലിനും നാട്ടുകാരില്‍ ചിലരാണ് മരിച്ചവരെ അടക്കുന്നത് പയ്യാമ്പലത്താണെന്നും മകളെ അങ്ങോട്ടു കൊണ്ടുപോയാല്‍ മതിയെന്നും പറഞ്ഞുകൊടുത്ത്.

ഹര്‍ത്താലായതിനാല്‍ വാഹനമൊന്നും ലഭിക്കാത്ത ഇവര്‍ തങ്ങളുടെ പൊന്നു മകളേയും കൊണ്ട് പയ്യാമ്പലത്തേക്ക് നടന്നു പോയി. മരിച്ച കുട്ടിക്ക് രേഖവേണമെന്നതിനാല്‍ പയ്യാമ്പലത്തെ ചിലര്‍ ചേര്‍ന്ന് ഓട്ടോ വിളിച്ച് ഇവരെ ജില്ലാ ആശുപത്രിയിലെത്തിച്ചു. ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയും പോസ്റ്റുമോര്‍ട്ടം നടത്താന്‍ പൊലീസ് നിര്‍ദേശിക്കുകയും ചെയ്തു. പിന്നീട് വൈകിട്ടോടെയാണ് നിയമകുരുക്കുകളെല്ലാമഴിഞ്ഞ ആ കുരുന്നിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ അധികൃതര്‍ തയ്യാറായത്. നാട്ടിലായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നുവെന്നും വേദനയോടെ ആ ദമ്പതികള്‍ ഓര്‍ത്തു. ചത്ത കുഞ്ഞിന്റേയും ജാതകം നോക്കുന്ന സംസ്‌കാരമില്ലാത്ത ചിലര്‍.....

Keywords:  Kannur, Baby, Dead Body, Rajasthan, Kerala, Keralam, Kerala Vartha, Manayalam News, Harthal, Smashanam

കടപ്പാട്: മാധ്യമം
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia