ജനകീയ എംഎൽഎ വാഴൂർ സോമൻ ഓർമ്മയായി; ആകസ്മിക വിയോഗത്തിൽ ഞെട്ടലോടെ നാട്


● ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തിൻ്റെ അന്ത്യം.
● തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിക്കിടെ കുഴഞ്ഞുവീണു.
● 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് എംഎൽഎ ആയത്.
● തോട്ടം തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ച നേതാവാണ്.
● സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ നടക്കും.
തിരുവനന്തപുരം: (KVARTHA) പീരുമേട് എംഎൽഎയും മുതിർന്ന സിപിഐ നേതാവുമായ വാഴൂർ സോമൻ (72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് പിടിപി നഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്‌റ്റർ മാനേജ്മെന്റ് കേന്ദ്രത്തിൽ നടന്ന റവന്യൂ അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹം കുഴഞ്ഞുവീണത്. ഉടൻതന്നെ ശാസ്‌തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭൗതികശരീരം വ്യാഴാഴ്ച രാത്രി 8 മണി വരെ എംഎൻ സ്‌മാരകത്തിലും വെള്ളിയാഴ്ച രാവിലെ 11 മുതൽ വണ്ടിപ്പെരിയാർ ടൗൺ ഹാളിലും പൊതുദർശനം നടക്കും. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും. മരണവിവരമറിഞ്ഞ് മുഖ്യമന്ത്രിമാരും മറ്റു മന്ത്രിമാരും സ്ഥലത്തെത്തിയിരുന്നു. ഭാര്യ: ബിന്ദു സോമൻ. മക്കൾ: സോബിൻ, സോബിത്ത്.

ചികിൽസയെക്കുറിച്ച് റവന്യൂ മന്ത്രി
റവന്യൂ അസംബ്ലിയിൽ ഇടുക്കി ജില്ലയിലെ പ്രശ്‌നങ്ങൾ സംബന്ധിച്ച് വാഴൂർ സോമൻ സംസാരിച്ചിരുന്നുവെന്നും, അതിനു ശേഷം മറ്റ് എംഎൽഎമാർക്കൊപ്പം പോകാൻ ഒരുങ്ങുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. ‘പടി ഇറങ്ങുമ്പോൾ വല്ലായ്‌മ തോന്നുന്നു എന്നെ ഒന്നു പിടിക്കണം’ എന്ന് അദ്ദേഹം ഒപ്പമുള്ള ആളോടു പറഞ്ഞു. തുടർന്ന് അദ്ദേഹത്തെ ഉടൻതന്നെ അടുത്തുള്ള ലൈബ്രറി മുറിയിലെ മേശയിൽ കിടത്തി. ഉടൻ തന്നെ കാറിൽ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ഹൃദയാഘാതമാണ് ഉണ്ടായത്. ജില്ലാ ആശുപത്രിയിൽനിന്ന് വിദഗ്ധ ഡോക്ടർമാർ ഉൾപ്പെടെ എത്തിയിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റാൻ ശ്രമിച്ചെങ്കിലും സ്‌ഥിതി വഷളായി. ഉച്ചയ്ക്ക് ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്. കണ്ടപ്പോൾ ഒരു തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും തോന്നിയിരുന്നില്ല. പല കാര്യങ്ങളും കൃത്യമായി സംസാരിച്ചിരുന്നു. കൈപിടിച്ച് പോകുകയാണെന്നു പറഞ്ഞാണ് അദ്ദേഹം ഇറങ്ങിയത്. അപ്രതീക്ഷിതമായ ഈ വിയോഗത്തിൽ വലിയ വിഷമമുണ്ടെന്നും മന്ത്രി പറഞ്ഞു.
ജീവിതരേഖ
കോട്ടയം ജില്ലയിലെ വാഴൂരിൽ കുഞ്ഞുപാപ്പൻ്റെയും പാർവതിയുടെയും മകനായി 1952 സെപ്റ്റംബർ 14നാണ് വാഴൂർ സോമൻ ജനിച്ചത്. വിദ്യാർഥി ആയിരിക്കെ അമ്മ വീടായ പീരുമേട്ടിൽ അവധിക്കാലം ചെലവഴിക്കാനെത്തിയ സോമൻ തന്റെ പ്രവർത്തന മണ്ഡലം പീരുമേടാക്കി. തുടർന്ന് എഐഎസ്എഫിലൂടെ രാഷ്ട്രീയ രംഗത്തെത്തി. തോട്ടം തൊഴിലാളികളുമായി ആശയവിനിമയം നടത്തുന്നതിനായി തമിഴ് പഠിച്ച അദ്ദേഹം പിന്നീട് തോട്ടം തൊഴിലാളി മേഖലയിൽ പ്രവർത്തനം കേന്ദ്രീകരിച്ചു. ആദ്യ പിണറായി വിജയൻ സർക്കാരിൽ വെയർ ഹൗസിങ് കോർപറേഷൻ ചെയർമാൻ ആയിരുന്നു. കൂടാതെ, ഇടുക്കി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷൻ, സംസ്ഥാന വെയർ ഹൗസിങ് കോർപറേഷൻ അധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചു. നിലവിൽ എഐടിയുസി സംസ്‌ഥാന വൈസ് പ്രസിഡൻ്റും ദേശീയ പ്രവർത്തക സമിതി അംഗവുമായിരുന്നു. ഏഷ്യയിലെ തന്നെ വലിയ തോട്ടം തൊഴിലാളി സംഘടനയായ പീരുമേട് തോട്ടം തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയാണ്.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് അദ്ദേഹം ആദ്യമായി എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടിനാണ് വാഴൂർ സോമൻ പരാജയപ്പെടുത്തിയത്. കന്നി വിജയത്തിൽ വിവാദങ്ങളുണ്ടായി. സോമൻ വസ്‌തുതകൾ മറച്ചുവച്ചെന്നും തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് എതിർ സ്‌ഥാനാർഥിയായിരുന്ന സിറിയക് തോമസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. ഇടുക്കിയിലെ വന്യമൃഗശല്യത്തിനെതിരെ ശക്തമായ നിലപാടെടുത്തയാളായിരുന്നു വാഴൂർ സോമൻ. ഭരണപക്ഷത്തായിരുന്നിട്ടും ഇക്കാര്യമുന്നയിച്ച് സർക്കാരിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. വനംമന്ത്രിയെയും വനംവകുപ്പിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചിരുന്നു. ഹൃദ്രോഗ സംബന്ധിയായ പ്രശ്‌നങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും അടുത്തിടെ ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
വാഴൂർ സോമൻ്റെ ആകസ്‌മിക വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന വാഴൂർ സോമൻ ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നെന്ന് അനുശോചന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. നിയമസഭക്ക് അകത്തും പുറത്തും ജനകീയ പ്രശ്‌ങ്ങളിൽ ഇടപെടുന്നതിലും പരിഹരിക്കുന്നതിലും അദ്ദേഹത്തിന്റെ രീതി മാതൃകാപരമായിരുന്നെന്നും തൊഴിലാളി നേതാവ് എന്ന നിലയിൽ തൊഴിൽ അവകാശങ്ങൾക്കുവേണ്ടി വിട്ടുവീഴ്‌ചയില്ലാതെ പൊരുതിയ നേതാവായിരുന്നു വാഴൂർ സോമനെന്നും മുഖ്യമന്ത്രി അനുസ്‌മരിച്ചു. ഇടുക്കിയിലെ തോട്ടം തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ച് സിപിഐയുടെയും എഐടിയുസിയുടെയും നേതൃനിരയിലേക്ക് വളർന്നു വന്ന നേതാവായിരുന്നു വാഴൂർ സോമനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
ഈ ദുഃഖവാർത്ത നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പങ്കുവെക്കുക.
Article Summary: Peerumedu MLA Vazhoor Soman passes away from a heart attack.
#VazhoorSoman #KeralaPolitics #CPI #Peerumedu #Obituary #Kerala