Rescued | ബസിന് അടിയില്‍ കിടന്ന് തകരാര്‍ പരിഹരിക്കുന്നതിനിടെ യുവാവിന്റെ തല കുടുങ്ങി; ഒരു മണിക്കൂറോളം അനങ്ങാന്‍ പറ്റാത്ത അവസ്ഥ, ഒടുവില്‍ 25കാരന് രക്ഷകരായി അഗ്നിരക്ഷാ സേന
Jan 9, 2023, 11:26 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശൂര്‍: (www.kvartha.com) ബസിന് അടിയില്‍ കിടന്ന് തകരാര്‍ പരിഹരിക്കുന്നതിനിടെ എയര്‍ സസ്പെന്ഷന് സംവിധാനത്തിനിടയില്‍ തലകുടുങ്ങിയ യുവാവിന് രക്ഷകരായി അഗ്നിരക്ഷാ സേന. ഒരു മണിക്കൂറോളം തല കുടുങ്ങിക്കിടന്ന കര്‍ണാടക സ്വദേശിയായ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ക്കാണ് അഗ്നിരക്ഷാ സേനയുടെ സമയോചിത രക്ഷാപ്രവര്‍ത്തനം മൂലം പുനര്ജന്മം ലഭിച്ചത്. ബെംഗ്ലൂര്‍ നോര്‍ത് കാമാക്ഷിപാളയം കാവേരിപ്പുര സ്വദേശി എസ് അശോകി(25) നെ ആണ് പരുക്കുകളില്ലാതെ പുറത്തെടുത്തത്. ഞായറാഴ്ച രാവിലെ 10.30ന് ശക്തന് ബസ് സ്റ്റാന്‍ഡിനു സമീപമാണ് അപകടം.
ടൂര്‍ കഴിഞ്ഞ് നിറയെ കുട്ടികളുമായി ആലപ്പുഴയില്‍ നിന്ന് ബെംഗ്ലൂറിലേക്കു മടങ്ങുകയായിരുന്ന സാം ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ ബസ് ആണ് തകരാറിലായത്. പിറകില്‍ ടയറുകളോടു ചേര്‍ന്നുള്ള ഭാഗത്തു പരിശോധിക്കുന്നതിനിടെ സസ്പെന്ഷന് സംവിധാനത്തില്‍ നിന്ന് എയര്‍ ചോര്‍ന്ന് ബസ് താഴുകയും അശോകിന്റെ തല ചേസിനും സസ്പെന്‍ഷനും ഇടയില്‍ കുടുങ്ങുകയുമായിരുന്നു.
ഓടിക്കൂടിയവരും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും തല എങ്ങനെ കുടുങ്ങിക്കിടക്കുന്നുവെന്ന് കാണാന്‍ കഴിയാത്ത നിലയിലായിരുന്നു. ഒടുവില്‍ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. സേനാംഗങ്ങള്‍ ഹൈഡ്രോളിക് സ്പ്രെഡര്‍ ഉപയോഗിച്ച് ചേസ് അകത്തിയാണ് അശോകിനെ പുറത്തെത്തിച്ചത്. രക്ഷാപ്രവര്‍ത്തനം മുക്കാല്‍ മണിക്കൂറോളം നീണ്ടുനിന്നു. യുവാവിന്റെ നിലയറിയാതെ ഈ സമയമത്രയും ആളുകള്‍ പരിഭ്രാന്തരായി.
പുറത്തെടുത്ത യുവാവിനെ ആക്ട്സ് പ്രവര്‍ത്തകര്‍ ജെനറല്‍ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്കി. ആശുപത്രിയിലെ നിരീക്ഷണത്തിനും വിശ്രമത്തിനും ശേഷം സംഘം യാത്ര തുടര്‍ന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍ എം രാജന്റെ നേതൃത്വത്തില്‍ ഓഫിസര്‍മാരായ ജി പ്രമോദ്, അനന്തകൃഷ്ണന്, കെ പ്രകാശന്, ടി എസ് സജിന്‍, രഞ്ജിത് ടി പാപ്പച്ചന്, അനില്‍കുമാര്‍, ഹോം ഗാര്‍ഡ് ടി എം ഷാജു എന്നിവര്‍ ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Keywords: Thrissur: Fire force rescued bus driver, Thrissur, News, Local News, Bus, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

