Memoir | ഒരു പട്ടാളക്കാരന്റെ സംഭവ ബഹുലമായ അനുഭവങ്ങൾ; കാർഗിൽ യുദ്ധം മുതൽ മുംബൈ ഭീകരാക്രമണം വരെ

 
The Sacrifice of a Soldier: A Personal Account
Watermark

Photo Credit: Facebook/ Manesh PV - shouryachakra

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഒരു കായിക പ്രതിഭയായിരുന്ന മനേഷ്, പട്ടാളക്കാരനായി മാറിയ കഥ.
● കാർഗിൽ യുദ്ധം, മുംബൈ ഭീകരാക്രമണം തുടങ്ങിയ സംഭവങ്ങളിൽ പങ്കെടുത്തു 
● ശൗര്യ ചക്ര ബഹുമതി നേടിയിട്ടുണ്ട്.

ഡോണൽ മൂവാറ്റുപുഴ

(KVARTHA) ഈ രാജ്യത്ത് ഏറ്റവും ബഹുമാനം അർഹിക്കുന്നത് ഒരു പട്ടാളക്കാരനല്ലേ, അതായത് നമ്മുടെ മാതൃരാജ്യത്തിനും നമ്മൾക്കും കാവൽ നിൽക്കുന്ന ഒരു പട്ടാളക്കാരൻ. നമ്മുടെ വേദന അവർ അറിയുമ്പോൾ നമ്മൾ അറിയുന്നുണ്ടോ ഒരു പട്ടാളക്കാരൻ അനുഭവിക്കുന്ന യാതനയുടെ വേദനകൾ. നമ്മൾക്ക് നമ്മുടെ കുടുംബം വിലപ്പെട്ടതാണെങ്കിൽ ഒരോ പട്ടാളക്കാരനും ഒരു കുടുംബം ഉണ്ടെന്നും അത് അവർക്ക് വിലപ്പെട്ടതാണെന്നും നമ്മൾ തിരിച്ചറിയണം. ഒരു പട്ടാളക്കാരൻ്റെ ജീവിതത്തെപ്പറ്റി ആഴത്തിൽ നാം അറിയുമ്പോൾ അവരുടെ മുൻപിൽ അറിയാതെ നമ്മുടെ ശിരസ്സ് കുനിഞ്ഞുപോവുക സ്വഭാവികം. 

Aster mims 04/11/2022

ഇവിടെ പലരും അധികാരത്തിൻ്റെയും പണത്തിൻ്റെയും ഒക്കെ ബലത്തിൽ സുഖിമാന്മാരായി ജീവിക്കുമ്പോൾ നമുക്ക് വേണ്ടി പ്രകൃതിയോടും കാലാവസ്ഥയോടും മറ്റ് ശത്രു രാജ്യങ്ങളോടുമൊക്കെ മല്ലടിച്ചു ജീവിക്കുന്ന പട്ടാളക്കാരുടെ ജീവിതം എത്ര വേദന നിറഞ്ഞതാണെന്ന് തിരിച്ചറിയുക. അത്തരത്തിൽ ഒരു പട്ടാളക്കാരൻ്റെ വേദന മനസ്സിലാക്കി തരുന്ന ഒരു പട്ടാളക്കാരന്‍റെ അനുഭവക്കുറിപ്പാണ് വൈറലായിരിക്കുന്നത്. ഇതിൽ ഒരു പച്ചയായ ജീവിതം ദർശിക്കാനാവും.

കുറിപ്പിൽ പറയുന്നത്: നമ്മളിന്ന് തല ഉയർത്തിപ്പിടിച്ച് അഹങ്കരിച്ച് നടക്കുന്നത് ഇവരേ പോലുള്ളവരുടെ കഷ്ടപ്പാടിെ൯റയും നഷ്ടപ്പെടലിെന്‍റേയും വേദനയുടെയും ഫലം ആണെന്ന് ഓർക്കുന്നത് നന്ന് .. !!! ജയ് ജവാ൯ ... ജയ് ഹിന്ദ്. !! എന്‍റെ പേര് മനേഷ് പി.വി. കണ്ണൂര്‍ അഴീക്കോടാണ് സ്വദേശം. ഒരു സാധാരണ കുടുംബമായിരുന്നു ഞങ്ങളുടേത്. അച്ഛന് കര്‍ണാടകയില്‍ നിന്നും വൈക്കോല്‍ കൊണ്ടുവന്ന് നാട്ടില്‍ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്ന ബിസിനസായിരുന്നു. പഠനത്തില്‍ എന്നും ആവറേജ് സ്റ്റുഡന്‍റായിരുന്നു. എന്‍റെ ഇഷ്ടമേഖല സ്പോര്‍ട്സ് ആയിരുന്നു. ഓട്ടത്തിലും ഹൈജമ്പ്, ലോംഗ് ജമ്പ് ഇനങ്ങളിലുമൊക്കെ യു.പി. പഠനകാലത്തുതന്നെ ഞാന്‍ ജില്ലാ സംസ്ഥാന തലങ്ങളില്‍ സമ്മാനങ്ങൾ നേടി. 

ഞങ്ങളുടെ നാട്ടിലെ ചെത്തുതൊഴിലാളി ആയിരുന്ന ഹരീന്ദ്രന് ചേട്ടന്‍ നല്ലൊരു കായിക പ്രേമിയായിരുന്നു. പുലര്‍ച്ചെ ഞങ്ങളെയൊക്കെ വിളിച്ചുണര്‍ത്തി ചാല്‍ ബീച്ചിലെ മുട്ടോളം വെള്ളത്തില്‍ ഓടിക്കും. ബീച്ചിലെ മണലിലും വെള്ളത്തിലുമുള്ള പരിശീലനം കുട്ടിക്കാലത്തേ നല്ല ശാരീരികക്ഷമത കൈവരിക്കാന്‍ എന്നെ സഹായിച്ചു. 1992-ല്‍ അഴീക്കോട് ഹൈസ്കൂളിലാണ് ഞാന്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയത്. സ്പോര്‍ട്ട്സിലെ മികവല്ലാതെ പരീക്ഷയ്ക്ക് കാര്യമായ മാര്‍ക്കൊന്നും ഉണ്ടായിരുന്നില്ല. ഒരു പ്രൈവറ്റ് കോളജില്‍ പി.ഡി.സി.ക്കു ചേര്‍ന്നു. എന്‍റെ കായികാഭിരുചി മനസിലാക്കിയ കേരളാ പോലീസിലെ സജിത് ചേട്ടന്‍ മികച്ച ടൈമിങ്ങും മറ്റും കണ്ടെത്താൻ കുറെ ശാസ്ത്രീയ പരിശീലനങ്ങള്‍ നല്കി. 

പി.ഡി.സിക്കുശേഷം ഒരു ജോലി സ്വപ്നം കണ്ട് എയര്‍ കണ്ടീഷന്‍ ആന്‍റ് റെഫ്രിജറേഷന്‍ കോഴ്സിനു ചേര്‍ന്നു. കണ്ണൂര്‍ ടൗണിലെ ശ്രീനാരായണ പാര്‍ക്കില് കൂട്ടുകാരോടൊത്ത് എന്നും കുറേ സമയം ചിലവഴിക്കുമായിരുന്നു. ആ സമയത്താണ് സുഹൃത്ത് ബോര്‍ഡര്‍ റിക്രൂട്ട്മെന്‍റ് ഓഫീസിന്‍റെ പത്രപരസ്യവുമായി വരുന്നത്. ജനറല്‍ ഡ്യൂട്ടിയിലേക്കുള്ള ഓൾ ഇന്ത്യാ റിക്രൂട്ട്മെന്‍റിന്‍റെ അപേക്ഷ നമുക്കും അയക്കാം എന്നു പറഞ്ഞു. എനിക്കതില്‍ അത്ര താല്പര്യം ഉണ്ടായിരുന്നില്ല. അന്ന് ഇലവന്‍ സ്റ്റാര്‍ ക്രിക്കറ്റ് ക്ലബിന്‍റെ ടീമംഗമായിരുന്ന എനിക്ക് എന്നും കളിയുണ്ടായിരുന്നു. എങ്കിലും കൂട്ടുകാരുടെ നിര്‍ബന്ധംമൂലം അപേക്ഷ അയച്ചു. കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ വച്ച് ശാരീരിക ക്ഷമതയുടെ ടെസ്റ്റ് നടന്നു. എന്തായാലും എനിക്ക് സെലക്ഷന്‍ കിട്ടി. എല്ലാവര്‍ക്കും ജോലി കിട്ടുമ്പോള്‍ സന്തോഷമാകും. പക്ഷേ എന്‍റെ കാര്യത്തില്‍ നേരെ തിരിച്ചായിരുന്നു. 

ഞാനാകെ സങ്കടപ്പെട്ടാണ് വീട്ടിലെത്തിയത്. എന്‍റെ ചെറിയച്ഛന് ബാലകൃഷ്ണന് വളരെ പോസിറ്റീവായി ചിന്തിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ആളായിരുന്നു. മിലിട്ടറി സര്‍വ്വീസ് വളരെ മഹത്വമുള്ള ഒരു കാര്യമാണെന്ന് അദ്ദേഹം എന്നെ ഓര്‍മ്മിപ്പിച്ചു. ഈ സമയത്ത് ഒരു കുടുംബസുഹൃത്തുവഴി എനിക്ക് ഗള്‍ഫില്‍ പോകാന്‍ ഒരു വിസ ശരിയായി. 1997 ഫെബ്രുവരി 22-ന് ബി.ആര്‍.ഒ. ല്‍ നിന്നും സെലക്ഷന്‍ ലറ്റര്‍ കിട്ടി. ആകെ ധര്‍മ്മ സങ്കടത്തിലായി. വീട്ടുകാര്‍ മിലിട്ടറിയില്‍ പോകണ്ട എന്ന് ശഠിച്ചു. പക്ഷേ ചെറിയച്ഛനും ഹരീന്ദ്രന് ചേട്ടനും മിലിട്ടറിയില്‍ ചേരാന്‍ പ്രോത്സാഹിപ്പിച്ചു. മത്സരിച്ചു ജയിക്കുന്നതിലാണ് ജീവിതത്തിന്‍റെ ത്രില്ല് എന്ന ഹരീന്ദ്രന് ചേട്ടന്‍റെ വാക്കുകള്‍ എന്നെ ഹരം കൊള്ളിച്ചു. ഗള്‍ഫില്‍ പോയാല്‍ മത്സരമില്ല. ഒടുവില്‍ മിലിട്ടറി സര്‍വ്വീസ് സ്വീകരിക്കാന്‍ തീരുമാനിച്ചു.

ഊട്ടിയിലെ വില്ലിങ്ങ്ട്ടണിലായിരുന്നു പരിശീലനം. ഞങ്ങള്‍ 24 മലയാളികള്‍ ഒരുമിച്ച് ട്രെയിനിലായിരുന്നു യാത്ര. ക്യാമ്പിലെത്തിയതോടെ ഞങ്ങള്‍ പല കമ്പനികളിലെ പല പ്ലാറ്റൂണുകളായി വിഭജിക്കപ്പെട്ടു. എന്‍റെ ഗ്രൂപ്പില് മലയാളി ഞാന്‍ മാത്രം. 56 പേരടങ്ങുന്നതായിരുന്നു ഒരു പ്ലാറ്റൂണ്. ജീവിതം പെട്ടെന്ന് മാറിമറിഞ്ഞു. വെളുപ്പിന് മൂന്നരമണിക്ക് തുടങ്ങുന്ന പരിശീലനം. രാത്രി 12-ന് മാത്രമേ ഉറങ്ങാന്‍ കഴിയൂ. ഞാന്‍ ജീവിതത്തില്‍ ഏറെ സ്നേഹിച്ച എന്‍റെ മനോഹരമായ ഹെയര്‍ സ്റ്റൈൽ ആദ്യദിവസംതന്നെ മുറിച്ചു മാറ്റി. കരഞ്ഞുപോയി. ദേഷ്യവും അമര്‍ഷവും മനസിനെ മഥിച്ചു. ഡ്രില്ല് സമയം എവിടേയ്ക്കെങ്കിലും ഓടി ഒളിച്ചാലോ എന്നു തോന്നി. 

അഞ്ചുമണിക്കൂര്‍ പരിശീലനം കഴിഞ്ഞ് തളര്‍ന്നു വരുന്നവര്‍ ഒരാളേയും എടുത്തുകൊണ്ട് അഞ്ചുമിനിട്ട് ഓടണം. സത്യത്തില് അങ്ങ് മരിച്ചു കളഞ്ഞാലോ എന്നുവരെതോന്നിപ്പോയ ദിനങ്ങൾ...!!!! മൂന്നുമാസം കഴിഞ്ഞതോടെ ആയുധ പരിശീലനം തുടങ്ങി. 122, എസ്.എല്‍.ആര്‍ തുടങ്ങിയവയിലൊക്കെയായിരുന്നു ആദ്യ പരിശീലനം. ആദ്യ സമയങ്ങളിൽ ഭക്ഷണത്തിന്‍റെ രുചി പിടിക്കാതെ പട്ടിണി കിടന്നിട്ടുണ്ട്. പക്ഷേ പരിശീലനം കഠിനമായതോടെ കിട്ടുന്ന ഭക്ഷണം മതിയാകാതെ വന്നു. ഉറക്കക്കുറവുമൂലം പലപ്പോഴും സ്ഥലകാലബോധം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. ആഴ്ചയില്‍ ഒരു ദിവസം പിക്ചര്‍ ഡേ ഉണ്ടാകും. അന്ന് സിനിമയ്ക്ക് പോകാം. പിക്ചര്‍ ഡേ ഒന്നും ഒഴിവാക്കിയില്ല. പടം കാണാനല്ല മൂന്നുമണിക്കൂർ സുഖമായി ഉറങ്ങാനുള്ള സൂത്രമായിരുന്നത്.

പരിശീലനം പൂര്‍ത്തിയാക്കി മദ്രാസ് റെജിമെന്‍റിന്‍റെ കീഴിൽ-27 മദ്രാസ് യൂണിറ്റില് ആദ്യ നിയമനം രാജസ്ഥാൻ  കോട്ടയില്‍ ആയിരുന്നു. ഞങ്ങളുടെ ഡെല്‍റ്റ കമ്പനിയെ 1998-ല്‍ ഉത്തരാഖണ്ഡിലെ ഹര്‍സിയനിലേയ്ക്ക് മാറ്റി. കാര്‍ഗില്‍ യുദ്ധ സമയത്ത് കൗണ്ടര്‍ ഇന്‍സെര്‍ച്ചിങ്ങ് ഓപ്പറേഷനായി ഞങ്ങള്‍ ജമ്മുകാശ്മീരിലെത്തി. പാലക്കാട്ടുകാരന്‍ ജയപ്രസാദ് വെടിയേറ്റ് മരിക്കുന്നത് അവിടെവച്ചാണ്. ആത്മരക്ഷയേക്കാള്‍ രാജ്യരക്ഷയാണ് തങ്ങളുടെ ദൗത്യമെന്ന തിരിച്ചറിവ് സിരകളെചൂടുപിടിപ്പിച്ചു തുടങ്ങുന്ന ഒരു കാലമായിരുന്നത്. മത്സരിച്ചു ജയിക്കുക എന്ന പഴയ കായികപ്രേമിയുടെ ഊര്‍ജ്ജം കെടാതെ സൂക്ഷിച്ചു. കാര്‍ഗിലിനുശേഷം അതിര്‍ത്തിയിലുടനീളം പാക്കിസ്ഥാന്‍ യുദ്ധസമാനമായ ഒരുക്കങ്ങള്‍ നടത്തുന്ന സമയമായിരുന്നത്. 

അതിനെ നേരിടാ ന്‍ രാജ്യം ഓപ്പറേഷൻ പരാക്രം ആവിഷ്ക്കരിച്ചു. 'ബാഡ്മീറിനടുത്തുള്ള മുനാവോയില്‍ ഞങ്ങളുടെ കമ്പനിയെ വിന്യസിപ്പിച്ചു. മുനാവോ ഇന്ത്യയിലെ അവസാന റെയില്‍വേ സ്റ്റേഷന് ആയിരുന്നു'. മുമ്പ് അവിടെനിന്നും പാക്കിസ്ഥാനിലേക്ക് ട്രെയിന്‍ സര്‍വീസ് ഉണ്ടായിരുന്നു. ഓരോ ഓപ്പറേഷനുകളും ജീവിതം എത്രമാത്രം ടഫ് ആണെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് അടുപ്പിക്കുകയായിരുന്നു. ഏതാണ്ട് ഇതേ സമയത്താണ് അഹമ്മദാബാദിലെ കച്ച്പുച്ചിൽ ഭൂകമ്പം ഉണ്ടാകുന്നത്. ഞങ്ങളുടെ അടുത്ത ദൗത്യം അവിടെയായിരുന്നു. കരള്‍ പിളരുന്ന കാഴ്ചകളിലേക്ക് ഓടിയെത്തുമ്പോള്‍ മനുഷ്യശരീരം ചീഞ്ഞളിഞ്ഞ ദുര്‍ഗന്ധമായിരുന്നു ആ ഭൂമി മുഴുവന്‍. ഇടിഞ്ഞുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയില്‍ നിന്നും ആറാം ദിവസം ഒരു കുഞ്ഞിനെ ജീവനോടെ രക്ഷിക്കാന്‍ കഴിഞ്ഞു. 

വലിയവനും ചെറിയവനും സ്വര്‍ഗം പണിത് ജീവിച്ചവനും തെരുവ് തെണ്ടിയും ഒരുപോലെ ഇത്തിരി ഭക്ഷണത്തിനുവേണ്ടി യാചിക്കുന്ന കാഴ്ചകള്‍. ജഡങ്ങള്‍ ചീഞ്ഞഴുകിയ ദുരന്തഭൂമിയിലിരുന്ന് ഭക്ഷണം കഴിക്കേണ്ടിവന്നപ്പോള്‍ ശരീരബോധംതന്നെ ഉപേക്ഷിച്ചു. 2004-ല്‍ ആസാമിലെ ഭൂട്ടാന്‍ ബോര്‍ഡറിലേക്ക് പുതിയ ദൗത്യങ്ങളുമായി ഞങ്ങളുടെ കമ്പനി പറിച്ചു നടപ്പെട്ടു. ഇതിനിടയില്‍ ലീവിനു വന്നപ്പോള്‍ ഒരു വിവാഹം കഴിക്കേണ്ടേ എന്നായി അമ്മയും ബന്ധുജനങ്ങളും. പട്ടാളക്കാരനായതുകൊണ്ട് പൊതുവേ പെണ്ണുകിട്ടാന്‍ പ്രയാസമുണ്ടായിരുന്നു. ഒടുവില്‍ കണ്ണൂര്‍ ഓലയമ്പാടിയിലെ ഷിമയെ കണ്ടെത്തി. 2004 സെപ്റ്റംബര് 14-ന് വിവാഹം നടന്നു. മധുവിധു ഏറെ നീണ്ടില്ല. ഉള്‍ഫ ടെററിസ്റ്റുകള്‍ക്കെതിരെയുള്ള ഒരു ഓപ്പറേഷനുവേണ്ടി എനിക്ക് തിരിച്ചുപോകേണ്ടിവന്നു. 

ഒരു വര്‍ഷം കഴിഞ്ഞാണ് എനിക്ക് നീണ്ട അവധി എടുക്കാനായത്. പീപ്പിള്‍ ലിബറേഷന് ആര്‍മി മണിപ്പൂരില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്ന കാലമായിരുന്നത്. ഇംഫാലിലെ എൻ എച്ച് 56 വഴി അവര്‍ നുഴഞ്ഞുകയറ്റം നടത്തുന്നത് തടയാന്‍ 2006-ല്‍ അവിടെ എത്തി. അമ്മയുടെ വലിയ സ്വപ്നമായിരുന്നു സ്വന്തമായി വാങ്ങിയ ഭൂമിയില്‍ ഒരുവീട്. അതിനുള്ള ശ്രമങ്ങള്‍ നാട്ടില്‍ നടക്കുന്നുണ്ടായിരുന്നു. പക്ഷേ പല നിയമക്കുരുക്കുകളും പറഞ്ഞു വസ്തുവിന്‍റെ രജിസ്ട്രേഷനും മറ്റും നീണ്ടു. അരുണാചല്‍പ്രദേശിലെ ചൈനാ ബോര്‍ഡറായ തവാങ്ങിലായിരുന്നു അപ്പോൾ ഞങ്ങളുടെ കമ്പനി. സമുദ്രനിരപ്പിൽ പതിനായിരം അടിയോളം ഉയരത്തിലാണ് ക്യാമ്പ്. ശരിക്കും ശ്വസിക്കാൻ ഓക്സിജൻ കിട്ടാൻ തന്നെ പ്രയാസം. നോക്കി നിൽക്കെ മഞ്ഞുവീഴ്ചയില്‍ ചുറ്റുപാടുകള്‍ മാഞ്ഞുപോകുന്ന കോച്ചി മരയ്ക്കുന്ന മഞ്ഞ്. 

ആ സമയത്താണ് നാട്ടില്‍ നിന്നും വസ്തു രജിസ്ട്രേഷന്‍റെ കാര്യവുമായി ബന്ധപ്പെട്ട് നാട്ടിലെത്താന്‍ ആവശ്യപ്പെടുന്നത്. വളരെ കഷ്ടപ്പെട്ട് ലീവ് സമ്പാദിച്ചാണ് നാട്ടിലെത്തുന്നത്. ആഴ്ചകളോളം സര്‍ക്കാര്‍ ഓഫീസുകള്‍ കേറിയിറങ്ങി അത്യാവശ്യം അറിയിച്ചു. അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന ആളാണ് എന്നൊക്കെ പറഞ്ഞപ്പോള്‍ പ്രധാനമന്ത്രിയൊന്നുമല്ലല്ലോ എന്നായിരുന്നു പരിഹാസത്തോടെയുള്ള മറുചോദ്യം. ഒരു ഡബിള്‍ ഡ്യൂട്ടി ചെയ്താല്‍ അടുത്ത ദിവസം ഓഫ് കിട്ടുന്ന നമ്മുടെ ഉദ്യോഗസ്ഥര്‍ക്ക് രാപകലില്ലാതെ രാജ്യം കാക്കുന്നവരുടെ കഷ്ടത അറിയില്ല. നിയമക്കുരുക്കുകൾ അഴിക്കാൻ കഴിയാതെ തിരിച്ച് ജമ്മുവിലെ മീരാസാഹിബിലേക്ക് പോയി. 

പാക്കിസ്ഥാന്‍ ബോര്‍ഡറിലേക്ക് ഞങ്ങളുടെ കമ്പനി എത്തിച്ചേര്‍ന്നിരുന്നു. പുറംലോകവുമായി ഒരു ബന്ധവുമില്ലാത്ത അതിര്‍ത്തിയിലെ ജനതയുടെ ജീവിതം ഹൃദയഭേദകമായിരുന്നു. ടി.വി. കണ്ടിട്ടില്ലാത്തവരും നല്ല ഭക്ഷണം കിട്ടാത്തവരും മരുന്നുവാങ്ങാൻ മാര്‍ഗമില്ലാത്തുമായ ഗ്രാമീണരെ പലപ്പോഴും സൈന്യം സഹായിച്ചു. 2007-ല്‍ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡി (എന്‍.എസ്.ജി) ലേക്ക് എനിക്ക് സെലക്ഷൻ കിട്ടി. സ്പെഷ്യൽ ആക്ഷന്‍ ഗ്രൂപ്പിലെ അംഗമായിരുന്നു ഞാൻ. ഡല്‍ഹിയിലെ മാനസറിലായിരുന്നു ട്രെയിനിങ്. ജീവിക്കുക അല്ലെങ്കിൽ മരിക്കുക എന്നതായിരുന്നു ഞങ്ങളുടെ മുദ്രാവാക്യം. ഭീകരരോട് മുഖാമുഖം പോരാടാനുള്ള പരിശീലനമാണ് കിട്ടിയത്. സാധാരണയില്‍ നിന്നും വ്യത്യസ്തമായി യുദ്ധമുഖത്ത് സ്വയം തീരുമാനമെടുത്ത് പോരാടുക. 

നിമിഷങ്ങള്‍ക്കുപോലും ആയിരം ജീവന്‍റെ വിലയിടുന്ന യുദ്ധമുഖം. ഒരു കമാണ്ടോയുടെ ജീവിതത്തിന് പുതിയ രൂപവും ഭാവവും ചുമതലാ ബോധവും പകര്‍ന്നു നല്കുന്നു. 2008 നവംബറിലാണ് രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം ബോംബെയില്‍ അരങ്ങേറുന്നത്. ടാജ് ഹോട്ടലിലും നരിമാന്‍ ഹൗസിലും ട്രേഡ് ആന്‍റ് ഒബ്റോയിലും ഭീകരര്‍ നൂറുകണക്കിന് വിദേശീയരെ അടക്കം തോക്കിനിരയാക്കി. രാജ്യം ഓപ്പറേഷന്‍ ബ്ലാക് ടൊര്‍ണാഡോ എന്നു പേരിട്ട കമാന്‍ഡോ ഓപ്പറേഷനായി എന്‍.എസ്. ജിയെ നിയോഗിച്ചു. നവംബര്‍ 26-ന് ഡൽഹിയില്‍നിന്നും വിമാനമാര്‍ഗം ഞങ്ങള്‍ ബോംബെയിലെത്തി. ഫ്ളൈറ്റില്‍ കമാണ്ടോ ഓപ്പറേഷനില്‍ ജീവന്‍ ബലിദാനം നല്കിയ മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണനും ഉണ്ടായിരുന്നു. ഞങ്ങളുടെ ടീം ലീഡറായിരുന്നു അദ്ദേഹം. 

മലയാളിയായതുകൊണ്ട് ഞങ്ങൾ തമ്മില്‍ ഒരു പ്രത്യേക ഹൃദയബന്ധം ഉണ്ടായിരുന്നു. യാത്രയ്ക്കിടയില്‍ അദ്ദേഹം ഞങ്ങള്‍ക്ക് ധൈര്യം പകര്‍ന്നു. 'എല്ലാം പോസിറ്റീവ് ആയി കാണുക. നമ്മള്‍ ചെയ്യുന്ന പ്രവൃത്തിയാണ് നമ്മുടെ ഭഗവാന്‍. ബി-പോസിറ്റീവ്. 27ന് പുലര്‍ച്ചെയാണ് ഞങ്ങള്‍ ടാജിലെത്തുന്നത്. ഞാന്‍ സെര്‍ച്ചിങ് ടീമിലായിരുന്നു. മുറിക്കുള്ളിൽ മൃതദേഹങ്ങള്‍ ചിതറിക്കിടന്നു. ഞങ്ങള്‍ അറുപതുപേരായിരുന്നു ഒരു ടീമില്‍. റൂമുകളിലേക്ക് ഞങ്ങളുടെ കനത്ത ബൂട്ടുകള്‍ പതിഞ്ഞതും ഭീകരര്‍ അകത്തളങ്ങളില്‍നിന്നും ആക്രോശിച്ചു. 'വരൂ...വരൂ... നിങ്ങളും വരൂ...' തീ തുപ്പിക്കൊണ്ട് തോക്കുകള്‍ ഗര്‍ജിച്ചു. പന്ത്രണ്ടു മണിക്കൂര്‍ നിര്‍ത്താതെ പോരാടിയ നിമിഷങ്ങള്‍...... ഞങ്ങളെ നയിച്ച മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്‍ താജിലെ ഓപ്പറേഷന്‍ പൂര്‍ത്തിയാകുന്നതിനു തൊട്ടുമുമ്പ് ജീവന്‍ ബലിദാനം നല്കി. 

നമ്മള്‍ ചെയ്യുന്ന പ്രവൃത്തിയാണ് നമ്മുടെ ഭഗവാന്‍ എന്ന അദ്ദേഹത്തിന്‍റെ വാക്കുകള്‍ എന്‍റെ ചെവിയില്‍ അപ്പോഴും മുഴങ്ങിക്കൊണ്ടിരുന്നു. അവിടുത്തെ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി നേരെ ഓബ്റോയിലേക്ക് നീങ്ങി. അവിടേയും അകത്തളങ്ങളില്‍ പതുങ്ങിയിരുന്ന ഭീകരര്‍ അവരുടെ ദൈവത്തെ അണയിടാൻ ഞങ്ങളെ വിളിച്ചു. ഒരു ഭീകരനെ ഞാന്‍ വെടിവെച്ചിട്ടതും മറ്റൊരാള്‍ ഓടിവന്ന് എന്‍റെ തോക്കില്‍ പിടുത്തമിട്ടു. ഞാന്‍ തോക്കുവിട്ടു കൊടുത്തിട്ട് നേരിട്ടുള്ള ഫൈറ്റിംഗ് തുടങ്ങി. യുദ്ധമുഖത്ത് സ്വയം തീരുമാനമെടുത്ത് മുന്നേറേണ്ട ചില സാഹചര്യങ്ങളുണ്ടാകും. നേരിട്ടുള്ള ഫൈറ്റില്‍ ഭീകരനില്‍ നിന്നും ഞാന്‍ തോക്ക് വീണ്ടെടുത്ത് അയാളെ വെടിവെച്ചതും അയാള്‍ അരയില്‍ സൂക്ഷിച്ചിരുന്ന ഗ്രനേഡ് എടുത്ത് എനിക്ക് നേെര എറിഞ്ഞതും ഒരുമിച്ചായിരുന്നു. 

അതു നിലത്തുവീണാല്‍ ഞാന്‍ നിമിഷങ്ങള്‍ക്കകം ഭസ്മമായി തീരുമെന്ന് ഉറപ്പായിരുന്നു. എന്‍റെ തലയില്‍ ഫൈബര്‍ ഹെല്‍മറ്റ് ഉണ്ടായിരുന്നു. എന്തുംവരട്ടെ എന്നു കരുതി ഞാൻ ഗ്രനേഡ് തലകൊണ്ട് ഇടിച്ചു തെറിപ്പിച്ചു. ആ ഇടിയുടെ ആഘാതത്തിൽ ഗ്രനേഡ് പൊട്ടിച്ചിതറി. പിന്നെ എന്തു സംഭവിച്ചു എന്ന് എനിക്ക് വ്യക്തമായില്ല. ഓര്‍മ്മ മങ്ങിമങ്ങി ഇല്ലാതാകുമ്പോള്‍ ഞാൻ ആരുടേയോ തോളില് കിടക്കുകയായിരുന്നു. അഞ്ചുമണിക്കൂര്‍ കഠിനമായ പരിശീലനം കഴിഞ്ഞ് വരുന്ന ആള്‍ അഞ്ചുമിനിറ്റ് കൂട്ടത്തിലുള്ള ഒരാളേയും തോളിലിട്ട് ഓടണം എന്ന് പരിശീലന കാലത്ത് നിഷ്കര്‍ഷിച്ചിരുന്നത് എന്തിനാണെന്നു എനിക്കു മനസിലായി. രഹസ്യ ഇടനാഴിയിലൂടെ എന്നെ പുറത്തെത്തിക്കുമ്പോഴേക്കും എല്ലാ ഭീകരരെയും വധിക്കാൻ  കമാണ്ടോകള്‍ക്ക് സാധിച്ചിരുന്നു. 

നാല് മാസങ്ങൾ ഞാൻ ബോംബെയിലെ ആശുപത്രിയിലായിരുന്നു. ഗ്രനേഡിലെ മൂന്നു ചീളുകൾ എന്‍റെ ഹെല്‍മറ്റ് തകര്‍ത്ത് തലയോടില്‍ തുളച്ചു കയറിയിരുന്നു. രണ്ടു ചീളുകള്‍ സര്‍ജറിയിലൂടെ പുറത്തെടുത്തു. മൂന്നാമത്തെ ചീള് പുറത്തെടുക്കുന്നത് എന്‍റെ ജീവന് ആപത്താകുമെന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. ഓര്‍മ്മ നഷ്ടപ്പെട്ട് ജീവച്ഛവമായി ഞാന്‍ നാട്ടിലെത്തി. ഭാര്യയേയും ഒരു വയസുകാരനായ മകനേയും തിരിച്ചറിഞ്ഞില്ല. ഒന്നരമാസത്തിനുശേഷം ഡല്‍ഹിയിലെ ആര്‍മിയുടെ ആശുപത്രിയിലേക്ക് എന്നെ മാറ്റി. ഒന്നരവര്‍ഷത്തെ ഇടതടവില്ലാത്ത ചികിത്സകള്‍. എപ്പഴോ മകന്‍ അച്ഛാ എന്നു വിളിച്ച ഓര്‍മ്മയില്‍ ഞാന്‍ ആദ്യമായി പ്രതികരിച്ചു. ചുണ്ടുകൾ അനങ്ങി. എനിക്ക് സംസാരിക്കാന് കഴിഞ്ഞത് ഡോക്ടര്‍മാര്‍ക്ക് വലിയ പ്രതീക്ഷകള് നല്‍കി. പക്ഷേ ഓര്‍മ്മ കൃത്യമായിരുന്നില്ല'.

ഇതാണ് പട്ടാളക്കാരൻ്റെ കുറിപ്പ്. നമ്മുടെ രാജ്യത്തിന് വേണ്ടി ജീവിക്കുന്ന  ഒരു പട്ടാളക്കാരൻ്റെ പച്ചയായ ജീവിതമാണ് ഇതിൽ വരച്ചു കാട്ടുന്നത്. ആരിലും ഇത് ഒരു ഉൾക്കിടിലം ഉണ്ടാക്കുമെന്നുള്ള കാര്യം തീർച്ചയാണ്. 2008 നവംബര്‍ 26ന് മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ തീവ്രവാദികള്‍ക്കെതിരെ പോരാടി രാജ്യത്തിന്റെ അഭിമാനമായ പി വി മനേഷിന്  രാജ്യം ശൗര്യ ചക്ര ബഹുമതി നല്‍കി ആദരിച്ചിരുന്നു. നാം ഇന്ന് പല സെലിബ്രിറ്റികളെയും ആരാധിച്ച് പുറകേ പോകുമ്പോൾ നമുക്ക് വേണ്ടി ഈ രാജ്യത്ത് ജീവിക്കുന്ന ഇക്കൂട്ടരെ എത്രപേർ ഗൗനിക്കുന്നു. ശരിക്കും അംഗീകാരവും ബഹുമാനവും പ്രോത്സാഹനവും കൊടുക്കേണ്ടത് ഇവർക്ക് അല്ലെ. ഒന്ന് ചിന്തിച്ചാൽ ഇവരാണ് നമ്മുടെ യഥാർത്ഥ ഹീറോകൾ

#IndianArmy #NSG #bravery #sacrifice #patriotism #military #India #soldier #hero

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia