Kalari & Yoga | കളരിയും യോഗയും സമന്വയിപ്പിച്ചാല്‍ വലിയ മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
Sep 10, 2023, 09:24 IST
ADVERTISEMENT
തലശ്ശേരി: (www.kvartha.com) കളരിയും യോഗയും സമന്വയിപ്പിച്ച് മുന്നോട്ടു പോയാല്‍ വലിയ മാറ്റങ്ങള്‍ മനുഷ്യരില്‍ സൃഷ്ടിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കണ്ണൂര്‍ ജില്ലാ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴിലുള്ള പിണറായി സെന്റര്‍ ഫോര്‍ കളരി ആന്‍ഡ് ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കളരിയിലെയും യോഗയിലെയും അഭ്യാസ രീതികള്‍ തമ്മില്‍ വലിയ ബന്ധമുണ്ട്. രണ്ടിലെയും ചികിത്സ രീതികള്‍ ഒരുമിച്ച് കൊണ്ടുപോകാനായാല്‍ കൂടുതല്‍ മെച്ചമുണ്ടാകും. അത്തരം കാര്യങ്ങളില്‍ ഏറെ ശ്രദ്ധ വേണം. താല്‍പ്പര്യമുണ്ടെങ്കിലും തിരക്ക് കാരണം പലരും കളരി ചികിത്സയില്‍ നിന്ന് മാറി നില്‍ക്കുകയാണ്.
ലോകത്തിലെ ആയോധന കലയുടെ മാതാവാണ് കളരി. കാരണം ഏറ്റവും പ്രയാസമേറിയ കുംഫു പോലും കളരിയില്‍ നിന്ന് രൂപപ്പെട്ടതായാണ് പറയുന്നത്. പെണ്‍കുട്ടികള്‍ക്ക് ഉള്‍പെടെ കളരിയുടെ വേഷം നേരത്തെ പ്രശ്നമായിരുന്നു. എന്നാല്‍ വസ്ത്രരീതി മാറിയതോടെ ഇപ്പോള്‍ അത്തരം പ്രശ്നങ്ങളില്ലെന്നും യുവ തലമുറയെ ഇതിലേക്ക് ആകര്‍ഷിക്കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആയുര്‍വേദം ജീവിതത്തിന്റെ ഭാഗമാണ്. ജനനം മുതല്‍ അത് നമ്മോടൊപ്പമുണ്ട്. പഴയ തലമുറയുടെ നാട്ടറിവുകള്‍ അന്ന് ഏറെ ഗുണം ചെയ്തിരുന്നു. എന്നാല്‍ ഇന്ന് അത്തരം അറിവുകള്‍ കുറവാണ്. അതിനാല്‍ നാട്ടറിവുകള്‍ വളര്‍ത്താന്‍ ശ്രമം നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പഴയ കെട്ടിടം നശിച്ചതോടെയാണ് പിണറായിയില്‍ ആയുര്‍വേദ കേന്ദ്രത്തിനായി പുതിയ കെട്ടിടം ഒരുക്കിയത്. ചികിത്സക്കായി നാല് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. രണ്ട് പേര്‍ക്ക് ഒരേ സമയം താമസിച്ച് ചികിത്സ നേടാം. കളരിയില്‍ മധു ഗുരുക്കളുടെ നേതൃത്വത്തില്‍ 75 പേര് പരിശീലനം നേടുന്നുണ്ട്.
ചടങ്ങില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് പി ജയരാജന് അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്, പിണറായി ഗ്രാമ പഞ്ചായത് പ്രസിഡണ്ട് കെ കെ രാജീവന്, വാര്‍ഡ് അംഗം പി പ്രമീള, സ്വാഗത സംഘം ചെയര്മാന് കക്കോത്ത് രാജന്, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: News, Kerala, Kerala-News, Malayalam-News, Kannur-News, Thalassery News, Kannur News, CM, Chief Minister, Pinarayi Vijayan, Kalari, Yoga, Thalassery: Combinig Kalari and Yoga will make big change says Chief Minister Pinarayi Vijayan.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.


