മകരമാസത്തിലെ തൈപൂയം; താരകാസുരന്റെ ചെയ്തികളില്‍ നിന്നും സുബ്രഹ്മണ്യന്‍ ലോകത്തെ രക്ഷിച്ച നാള്‍

 



കൊച്ചി: (www.kvartha.com 08.02.2020) മകരമാസത്തിലെ പൂയം നാളാണ് തൈപ്പൂയമായി ഹിന്ദുക്കള്‍ ആഘോഷിക്കുന്നത്. താരകാസുരന്റെ ചെയ്തികളില്‍ നിന്നും സുബ്രഹ്മണ്യന്‍ ലോകത്തെ രക്ഷിച്ച നാളാണിത്. സുബ്രഹ്മണ്യന്‍ ജനിച്ച ദിവസമാണ് ഇതെന്നും വിശ്വാസമുണ്ട്. എന്നാല്‍ സുബ്രഹ്മണ്യന്റെ നാള്‍ വിശാഖമാണ് എന്നാണ് കരുതുന്നത്. കാര്യമെന്തായാലും കേരളത്തിലേയും തമിഴ്നാട്ടിലേയും ഭക്തജനങ്ങള്‍ക്ക് ഇത് പുണ്യദിനമാണ്.

സാക്ഷാല്‍ പരമശിവന്റെ പുത്രനായ സുബ്രഹ്മണ്യന്റെ ജനന ദിവസം മുരുക ക്ഷേത്രങ്ങളില്‍ ഏറെ പ്രധാനമാണ്. കാവടിയാട്ടവും മറ്റ് പ്രത്യേക പൂജകളും ഈ ദിവസം മുരുക ക്ഷേത്രങ്ങളില്‍ നടക്കുന്നു. പരമശിവന്റെ രണ്ടാമത്തെ പുത്രനായാണ് സുബ്രഹ്മണ്യനെ ഹിന്ദുപുരാണങ്ങള്‍ വിശേഷിപ്പിക്കുന്നത്. ബ്രാഹ്മണ്യം എന്നത് ശിവനെ കുറിക്കുന്നു. അതിനോട് ശ്രേയസിനെ കുറിക്കുന്ന സു എന്ന ഉപസര്‍ഗ്ഗം ചേര്‍ത്ത് സുബ്രഹ്മണ്യം എന്ന പേരുണ്ടായെന്ന് സ്‌കന്ദപുരാണം പറയുന്നു.

മകരമാസത്തിലെ തൈപൂയം; താരകാസുരന്റെ ചെയ്തികളില്‍ നിന്നും സുബ്രഹ്മണ്യന്‍ ലോകത്തെ രക്ഷിച്ച നാള്‍

വേദഗോബ്രാഹ്മണരുടെ രക്ഷകര്‍ത്താവെന്നും ഈ പദത്തിനര്‍ഥമുണ്ട്. അസുരരാജാവയ താരകാസുരനെ ജയിക്കാന്‍ ദേവന്മാര്‍ക്കാവില്ലായിരുന്നു. ബാല്യത്തിലേ തപസനുഷ്ഠിച്ച് ബ്രഹ്മാവില്‍ നിന്ന് അസുരരാജാവ് നേടിയ വരമായിരുന്നു അതിനു കാരണം. വരപ്രകാരം താരകാസുരനെ വധിക്കാന്‍ ഏഴു നാള്‍ മാത്രമുള്ള കുട്ടിയെക്കൊണ്ടേ കഴിയുമായിരുന്നുള്ളൂ.

വരസിദ്ധിയാല്‍ അഹങ്കാരിയായ താരകാസുരനാണ് അന്ന് ത്രിലോകങ്ങളും ഭരിച്ചിരുന്നത്. താരകാസുരനെ വധിക്കാന്‍ ശിവനില്‍ ജനിക്കുന്ന കുട്ടിക്ക് മാത്രമേ കഴിയൂയെന്ന് ദേവന്‍മാര്‍ മനസ്സിലാക്കുന്നു. എന്നാല്‍ സതി ആത്മഹത്യചെയ്ത വേദനയില്‍ എല്ലാം വെടിഞ്ഞ് തപസനുഷ്ഠിക്കുകയായിരുന്നു ഭഗവാന്‍. തുടര്‍ന്ന് ദേവന്മാരൊരുക്കിയ നാടകമാണ് സതിയുടെ പുനര്‍ജന്മമായ പാര്‍വ്വതിയുടെയും ശിവന്റെയും വിവാഹത്തിന് വഴിയൊരുക്കിയത്.

സ്‌കന്ദ പുരാണത്തിലെ ശിവരഹസ്യ ഖണ്ഡത്തിലുള്ള സംഭവ കാണ്ഡത്തിലാണ് സ്‌കന്‍ദോല്‍പ്പത്തിയെ പറ്റി വിവരിച്ചിട്ടുള്ളത്. താരകാസുരന്റെ നിഗ്രഹത്തിനായി ദേവന്മാര്‍ പ്രാര്‍ഥിച്ചതിന്റെ ഫലമായി പാര്‍വതീ പരിണയം നടക്കുന്നു. ശിവപാര്‍വതീ സംയോഗത്തില്‍ പുറത്തുവന്ന രേതസ്സ് ഭൂമിയാകെ നിറഞ്ഞു.

ഭൂമിദേവിക്ക് അത് താങ്ങാന്‍ കഴിയാതെ വന്നള്‍ ദേവകള്‍ ആവശ്യപ്പെട്ടതനുസരിച്ച് അഗ്‌നി ആ രേതസ്സ് ഭക്ഷിച്ചു. പക്ഷെ, രേതസ്സിന്റെ ശക്തിയാല്‍ അഗ്‌നിയുടെ തേജസ്സ് കുറഞ്ഞു. ഒടുവില്‍ ശിവരേതസ്സിനെ അഗ്‌നി ഗംഗയുടെ ഉല്‍ഭവസ്ഥാനത്തുള്ള ശരവണ പൊയ്കയില്‍ (ഞറുങ്ങണ പുല്ലുള്ള വനം) നിക്ഷേപിച്ചു.

ആ ശിവബീജമാണ് കുഞ്ഞിന്റെ രൂപം പ്രാപിച്ച് സുബ്രഹ്മണ്യനായത്. ശരവണഭവന്‍ എന്ന് പേരുണ്ടായത് അങ്ങനെയാണ്. കൃത്തികകള്‍ എന്ന പേരുണ്ടായിരുന്ന ആറു ദേവിമാര്‍ സുബ്രഹ്മണ്യനെ കണ്ടെത്തി വളര്‍ത്തി, അങ്ങനെ കാര്‍ത്തികേയനായി.

കുഞ്ഞിനു മുല നല്‍കാനെത്തിയ ഈ അമ്മമാരെ പ്രസാദിപ്പിക്കാന്‍ കുഞ്ഞ് ആറു മുഖങ്ങള്‍ സ്വയം സൃഷ്ടിച്ചു. അങ്ങനെ അറുമുഖന്‍ അഥവാ ഷണ്മുഖനായി. ആറുമുഖങ്ങള്‍ യോഗ ശാസ്ത്രത്തിലെ ഷഡാധാരങ്ങളുടെ പ്രതീകമാണ്.പരാശക്തിയായ ശ്രീപാര്‍വതി ആറു തലകള്‍ക്ക് മുലപ്പാല്‍ നല്‍കുന്നതോടെ കുഞ്ഞ് ഏകശിരസ്സ് സ്‌കന്ദനായി മാറി.

Keywords:  News, Kerala, Kochi, Temple, Thaipooyam, Thaipuyam in the Month of Makara
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia