Women's Day | വനിതാ ദിനത്തിലും സുഷമാപ്രഭു തിരക്കിലാണ്; കണ്ണൂരിലുണ്ട് മൃഗസ്നേഹിയായ ഡോക്ടർ

 


/ ഭാമനാവത്ത്

കണ്ണൂര്‍: (www.kvartha.com) കണ്ണൂരിലുണ്ട് മൃഗസ്നേഹവും പരിപാലനവും ജീവിത വ്രതമാക്കിയ കുട്ടികളുടെ ഡോക്ടർ. ഈ വനിതാ ദിനത്തിൽ അവർ കർത്തവ്യ നിരതരാണ്. തനിക്ക് ശരിയെന്ന് തോന്നി ഏറ്റെടുക്കുന്ന വേറിട്ട വഴികളിലൂടെയുള്ള യാത്രയില്‍ എന്ത് പ്രതിസന്ധി വന്നാലും കരളുറപ്പോടെ നേരിട്ട് മുന്നോട്ട് പോകാനുള്ള ആര്‍ജവമുണ്ട് കണ്ണൂരിന്റെ സ്വന്തം ഡോക്ടറായ സുഷമാ പ്രഭുവിന്.

റോഡരികില്‍ പരുക്ക് പറ്റിയും അലഞ്ഞ് തിരിഞ്ഞും കാണുന്ന നായ്ക്കളെ സംരക്ഷിക്കാന്‍ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി ഡോ. സുഷമ പ്രഭു മുന്നിട്ടിറങ്ങിയപ്പോള്‍ പരിചയക്കാർ നെറ്റി ചുളിച്ച് മൂക്കത്ത് കൈവെച്ച് ഒരേ സ്വരത്തില്‍ പറഞ്ഞു, ഇവര്‍ക്ക് ഭ്രാന്താണ്. അല്ലെങ്കില്‍ കണ്ണൂര്‍ താണയില്‍ സ്വന്തമായി ആശുപത്രിയുള്ള തിരക്ക് പിടിച്ച ശിശുരോഗ വിദഗ്ദയായ ഡോക്ടര്‍ക്ക് തെരുവ് നായ്ക്കളെ കണ്ടെത്തി പരിപാലിക്കേണ്ട ആവശ്യമുണ്ടോ. എന്നാല്‍ ചെറുപ്പം മുതല്‍ മൃഗങ്ങളെ സംരക്ഷിക്കാനും പരിപാലിക്കാനും മുന്നിട്ടിറങ്ങിയ ഡോക്ടര്‍ ആളുകളുടെ വിമര്‍ശനവും പരിഹാസവുമൊന്നും ചെവിക്കൊണ്ടതേയില്ല.

Women's Day | വനിതാ ദിനത്തിലും സുഷമാപ്രഭു തിരക്കിലാണ്; കണ്ണൂരിലുണ്ട് മൃഗസ്നേഹിയായ ഡോക്ടർ

സമാന മനസ്‌കരായവരുടെ കൂട്ടായ്മയില്‍ പീപിള്‍ ഫോര്‍ അനിമല്‍ വെല്‍ഫെയര്‍ എന്ന ട്രസ്റ്റ് രൂപീകരിച്ച് കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിനടുത്ത് എസ്പിസിഎക്ക് സമീപം നായ്ക്കളെയും പൂച്ചകളെയും സംരക്ഷിക്കാനാരംഭിച്ചു. ഇപ്പോള്‍ 34 നായ്ക്കളും നാല് പൂച്ചകളുമുണ്ട്. എല്ലാ ദിവസവും ഡോക്ടര്‍ സുഷമ രാവിലെ എട്ട് മണിയോടെ പരിപാലന കേന്ദ്രത്തിലെത്തുമ്പോള്‍ നായ്ക്കളുടെ സ്‌നേഹ പ്രകടനത്തില്‍ നിന്ന് അവയ്ക്കുള്ള ആത്മബന്ധം വ്യക്തമാകും. ഓരോ നായ്ക്കളെയും പൂച്ചകളെയും പേരെടുത്ത് വിളിക്കാന്‍ മാത്രം ബന്ധമാണ് ഡോക്ടര്‍ക്ക്. ടിപ്പു, ബെറ്റി, കിച്ചു എന്നെല്ലാം വിളിക്കുമ്പോഴേക്കും അവയെല്ലാം അവരുടെ അടുത്തേക്ക് ഓടിയെത്തും.

ഡോക്ടറുടെ ദിനചര്യയുടെ ഭാഗമാണ് പരിപാലന കേന്ദ്രത്തിലെ സന്ദര്‍ശനവും ശ്രദ്ധയും. അനാഥരായ മനുഷ്യരെ സംരക്ഷിക്കാന്‍ നിരവധി കേന്ദ്രങ്ങളുള്ള നമ്മുടെ നാട്ടിലാണ് നായ്ക്കളെ സംരക്ഷിക്കാനും പരിപാലിക്കാനും ഒരാള്‍ മുന്നിട്ടിറങ്ങുന്ന്. രമേഷ്, രതീഷ്, ഫാത്വിമ എന്നിവര്‍ ഡോക്ടര്‍ക്ക് പൂര്‍ണ പിന്തുണയുമായുണ്ട്. ഇത്തരം സ്ഥാപനം നടത്തുക എളുപ്പമല്ലെന്നും ഓരോ ദിവസവും നിരവധി വെല്ലുവിളികളാണ് നേരടേണ്ടി വരുന്നതെന്നും ഡോക്ടർ പറയുന്നു. റോഡരികില്‍ നടത്തുന്ന പരിപാലന കേന്ദ്രത്തോട് അധികൃതരില്‍ ഒരു വിഭാഗം പുറംതിരിഞ്ഞ് നിന്നപ്പോള്‍ നിമയ പോരാട്ടം നടത്തിയാണ് മുന്നോട്ട് പോയത്. ഒരു പ്രതിസന്ധികള്‍ക്കും സുഷമയെ കര്‍ത്തവ്യത്തില്‍ നിന്ന് പിന്‍തിരിപ്പിക്കാനായില്ല.

പുതുതലമുറയില്‍ വലിയൊരു വിഭാഗവും പരിസ്ഥിതി ബോധവും സഹജീവി സ്‌നേഹമുള്ളവരാണെന്ന് ഡോക്ടർ പറയുന്നു. ഇത്തരത്തിലുള്ള സംരംഭങ്ങളോട് പുതുതലമുറയില്‍ വലിയൊരു വിഭാഗവും കൂടെ നില്‍ക്കുന്നുണ്ട്. സാമ്പത്തിക കാര്യത്തിലും പരിപാലനത്തിലും അവര്‍ സജീവമാണ്. വഴിയരികില്‍ ശാരീരികമായി അവശതയുള്ള വളര്‍ത്ത് മൃഗങ്ങളെ കണ്ടാല്‍ മുഖം തിരിച്ച് പോകാതെ അവയെ ചികിത്സിക്കാനും സംരക്ഷിക്കാനുമുള്ള മനോഭാവമുണ്ട്. ഇത്തരം സംരക്ഷണ കേന്ദ്രങ്ങള്‍ സമൂഹത്തിന് പ്രചോദനമാണ്. സംരക്ഷിക്കുന്നില്ലെങ്കിലും മിണ്ടാപ്രാണികളെ ദ്രോഹിക്കാതിരുന്നാല്‍ തന്നെ വലിയ കാര്യമാണെന്നാണ് ഡോ. സുഷമ വ്യക്തമാക്കുന്നത്.

1980ല്‍ എംബിബിഎസ് ജയിച്ച് പ്രാക്ടീസ് തുടങ്ങിയതാണ് സുഷമ. ഇടക്കാലത്ത് ജോലിത്തിരക്ക് കാരണം മൃഗപരിപാലനത്തില്‍ നിന്ന് പിന്നോട്ട് പോയെങ്കിലും വീട്ടില്‍ നായ്ക്കളെയും പൂച്ചകളെയും വളര്‍ത്തുന്ന സ്വഭാവമുണ്ടായിരുന്നു. വീട്ടില്‍ അച്ഛനും അമ്മയും വ്യക്തമായ പരിസ്ഥിതി ബോധവും സഹജീവി സ്‌നേഹവുമുള്ളവരുമായിരുന്നു. പാമ്പിനെ കൊല്ലാന്‍ പാടില്ല, കൃഷിയിടത്തില്‍ കീടനാശിനി ഉപയോഗിക്കാന്‍ പാടില്ല തുടങ്ങി പരിസ്ഥിതി-സഹജീവി സ്‌നേഹം ചെറുപ്പത്തില്‍ തന്നെ രക്ഷിതാക്കളില്‍ നിന്ന ലഭിച്ചിരുന്നു. പിന്നീട് ജീവിതചര്യയായി ഇത്തരം കാര്യങ്ങള്‍ പരിപാലിച്ച് പോന്നു.

കുടുംബത്തിന്റെ പിന്തുണയാണ് മുന്നോട്ടുള്ള പോക്കിന് ഡോക്ടര്‍ക്ക് ഊര്‍ജം നല്‍കുന്നത്. ഭര്‍ത്താവ് സുരേന്ദ്ര പ്രഭുവും മക്കളായ വിജയേന്ദ്ര പ്രഭു, വാസുദേവ പ്രഭു എന്നിവരും സജീവ പിന്തുണയുമായി കൂടെയുണ്ട്. സാമൂഹ്യ പ്രവര്‍ത്തനം കേവലം കെട്ടുകാഴ്ചയായി മാറുന്ന കാലത്ത് നിശബ്ദമായി ആരും തിരിഞ്ഞ് നോക്കാത്ത മിണ്ടാപ്രാണികളോടൊപ്പമാണ് ഡോ. സുഷമ പ്രഭു.

Keywords: Kannur, Kerala, News, Animals, Doctor, Women's-Day, Road, Injury, Hospital, Stray-Dog, Top-Headlines, Care, Cat,  Sushma Prabhu is also busy on Women's Day.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia