Suresh Gopi | സുരേഷ് ഗോപി കണ്ട് പഠിക്കേണ്ടത് ആരിഫ് മുഹമ്മദ് ഖാനെ!

 


/ സോണി കല്ലറയ്ക്കൽ

(KVARTHA) 29 രൂപയ്ക്ക് ഭാരത് അരി ഇവിടെ വിതരണം ചെയ്യാൻ എത്തിയപ്പോൾ കേന്ദ്ര ഗവൺമെൻ്റ് എന്തോ വലിയ സംഭവം ചെയ്തെന്നപോലെ ആയിരുന്നു നടൻ സുരേഷ് ഗോപിയുടെ പ്രസ്താവനകൾ. പാവങ്ങൾക്ക് വേണ്ടി ഭാരത് അരി കേരളം മുഴുവൻ വ്യാപിക്കാൻ താൻ മുൻ കൈ എടുക്കുമെന്ന് സുരേഷ് ഗോപി പറയുന്നത് കേട്ടു. അരി എന്നും കൃത്യമായി എല്ലാ ആളുകൾക്കും വിതരണം ചെയ്യുന്നുണ്ടെങ്കിൽ സംഗതി നല്ലത് തന്നെ. പക്ഷേ, ഈ പരിപാടി ഇലക്ഷൻ വരുന്നത് കൊണ്ട് മാത്രം ആകരുത്. ഭാരത് അരിയുടെ ആദ്യ വിൽപ്പന സുരേഷ് ഗോപി മത്സരിക്കുമെന്ന് കരുതുന്ന തൃശൂരിൽ തന്നെ തുടക്കമിട്ടതിനു പിന്നിലെ കളികൾ അരിയാഹാരം കഴിക്കുന്ന ഇവിടുത്തെ ജനങ്ങൾക്ക് നല്ലപോലെ അറിയാൻ കഴിയും.

Suresh Gopi | സുരേഷ് ഗോപി കണ്ട് പഠിക്കേണ്ടത് ആരിഫ് മുഹമ്മദ് ഖാനെ!

 സുരേഷ് ഗോപി ബി.ജെ.പി എന്ന പ്രസ്ഥാനത്തിൻ്റെ പ്രധാന ആൾ എന്ന നിലയിൽ വളരെ ആവേശത്തിൽ പറഞ്ഞതാകും. കാരണം താങ്കൾക്ക് ഇനി തൃശൂരിൽ ജയിച്ചെ മതിയാകു. ഇല്ലെങ്കിൽ താങ്കൾക്ക് കലാകാരൻ എന്ന നിലയിൽ വെറുതെ ഒരു എം.പി സ്ഥാനം തന്ന ബി.ജെ.പി എന്ന പ്രസ്ഥാനം നാളെ കറിവേപ്പില പോലെ പുറന്തള്ളും. അത് മറ്റാരെക്കാളും കൂടുതൽ താങ്കൾക്ക് നന്നായി അറിയാം. അതുകൊണ്ട് മാത്രമാണല്ലോ മനുഷ്യസ്നേഹം തൃശൂരിൽ മാത്രം വിളമ്പിക്കൊണ്ടിരിക്കുന്നത്. മനുഷ്യ സ്നേഹം തൃശൂരിൽ വിളമ്പി വിളമ്പി മനുഷ്യസ്നേഹവും മതസൗഹാർദ്ദവും മാത്രവുമുള്ള തൃശൂർകാർക്ക് ഇടയിൽ മുമ്പെങ്ങും ഇല്ലാത്ത വർഗീയ വിഷം കുത്തിവെച്ചു എന്ന് വേണം പറയാൻ.

പള്ളിപ്പെരുന്നാൾ ആയിരുന്നാലും തൃശൂർ പൂരമായിരുന്നാലും ജാതിമത ചിന്തകൾ മറന്ന് ഒന്നിച്ച് ആഘോഷിച്ചിരുന്ന ഒരു ദേശമായിരുന്നു തൃശൂർ. അവിടെ വർഗീയത പതിയെ പതിയെ ഇന്ന് വളരാൻ തുടങ്ങിയെന്ന് വേണം പറയാൻ. മനുഷ്യസ്നേഹം മാത്രമുള്ള സുരേഷ് ഗോപി എന്തുകൊണ്ട് ഇവിടുത്തെ സാധാരണക്കാരൻ്റെ പ്രശ്നങ്ങൾ കാണാതെ പോകുന്നു. ഭാരത് അരിക്ക് ചുക്കാൻ പിടിക്കുന്ന സുരേഷ് ഗോപിക്ക് ഒരു വാക്ക് എങ്കിലും ഇവിടുത്തെ ജനങ്ങൾക്ക് വേണ്ടി സമ്മർദ്ദം ചെലുത്തി കേന്ദ്രഗവൺമെൻ്റിനോട് സംസാരിക്കാൻ സാധിച്ചിട്ടുണ്ടോ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തയാളാണെന്നും മോദിയെ ഏത് സമയവും ഫോണിൽ വിളിക്കാൻ സുരേഷ് ഗോപിയ്ക്ക് കഴിയുമെന്നും വരെ പൊതു സംസാരമുണ്ട്.

എങ്കിൽ മോദിയോട് പറയണം ഗ്യാസിൻ്റെ സബ്സിഡി പറഞ്ഞ വാക്ക് പാലിച്ച് പാവപ്പെട്ടവന് കൊടുക്കാൻ. 400 രൂപയായിരുന്ന ഗ്യാസ് സിലിണ്ടറിന് ഇന്ന് 1200 രൂപ കൊടുക്കണം. ശരിക്കും പറഞ്ഞാൽ ഗ്യാസിൻ്റെ പണം എടുത്ത് സബ്സിഡി തുക ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നായിരുന്നു മോദി സർക്കാരിൻ്റെ വാഗ്ദാനം. ആദ്യം കുറച്ച് സമയത്ത് സബ്സിഡി പറഞ്ഞതുപോലെ കൊടുത്തിരുന്നു. മുന്ന് നാല് തവണകഴിഞ്ഞപ്പോൾ ഇവിടുത്തെ സാധാരണക്കാരൻ തൻ്റെ സബ്സിഡി തുക ബാങ്ക് അക്കൗണ്ടിൽ നോക്കിയിരുന്നത് മിച്ചം.

അതുപോലെ പെടോൾ , ഡീസൽ വില. പെടോൾ ലിറ്ററിന് 50 രൂപയാക്കുമെന്നായിരുന്നു കേന്ദ്രസർക്കാർ പ്രഖ്യാപനം. ഇന്ന് അത് 110ൽ എത്തി നിൽക്കുന്നു. ഇവിടുത്തെ സാധാരണക്കാരന് സ്വന്തം വണ്ടിയെടുത്ത് പോകാൻ നിർവാഹമില്ലാതായിവരുന്നു. ഇങ്ങനെയുള്ള പാരകളാണ് സുരേഷ് ഗോപിയുടെ ബി.ജെ.പി സർക്കാർ ഇവിടുത്തെ പാവപ്പെട്ടവന് നേരെ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനെതിരെയുള്ള മുറവിളി കാലാകാലങ്ങളായി ഉയരുമ്പോഴും സുരേഷ് ഗോപി അതൊന്നും കണ്ട ഭാവമേ കാണിക്കുന്നില്ല. 29 രൂപയ്ക്ക് ഭാരത് അരി ഇവിടെ വരുമ്പോൾ സാധാരണക്കാരൻ അത് വേവിച്ച് ഭക്ഷിക്കണമെങ്കിൽ 29 രൂപയുടെ സ്ഥാനത്ത് 1200 രൂപ വേണം. മനുഷ്യസ്നേഹിയായ സുരേഷ് ഗോപി ഇതൊന്നും കാണാതെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രം ലക്ഷ്യമാക്കി തൃശൂരിൽ ഒതുങ്ങരുത്. അവിടെയാണ് താങ്കളുടെ മനുഷ്യത്വം വെളിപ്പെടേണ്ടത്.

തൻ്റെ സർക്കാർ എന്ത് കാണിച്ചാലും അതിന് ഓശന പാടുകയല്ല വേണ്ടത്. സർക്കാരിനെ തിരുത്താനും മനുഷ്യസ്നേഹിയായ ഒരു പൊതുപ്രവർത്തകൻ തയാറായിരിക്കണം. സോഷ്യൽ മീഡിയ ഉപയോഗിച്ച് പണം ഉണ്ടെങ്കിൽ സ്വയം മാർക്കറ്റ് ചെയ്യാം. അതാണ് ഇപ്പോൾ ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നതെന്നും അറിയാം. അത് അതിരു വിട്ടാൽ ആപത്താണെന്ന് സുരേഷ് ഗോപി തിരിച്ചറിഞ്ഞാൽ നന്ന്. പെൻഷൻ കിട്ടാഞ്ഞ ഒരു വീട്ടമ്മയ്ക്ക് തുക താങ്കൾ കൊടുത്തുവെന്നുള്ള തരത്തിലൊക്കെ താങ്കളുടെ ആളുകൾ പ്രചാരണങ്ങൾ അഴിച്ചു വിടുന്നുണ്ട്. പക്ഷേ, ഇവിടുത്തെ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കൃത്യമായി ശമ്പളം കിട്ടുന്നില്ല. അവർ രാപകലില്ലാതെ വണ്ടി ഓടിച്ചും ടിക്കറ്റ് കീറിക്കൊടുത്തുമൊക്കെ കഷ്ടപ്പെടുന്നു.

പക്ഷേ, ജോലി ചെയ്യാൻ മാത്രം വിധിക്കപ്പെട്ടവർ. കുടുംബം മുഴു പട്ടിണിയിലാണ് താനും. ഇവരുടെ വിഷയം എത്രയോ വർഷമായി എല്ലാവരും കേട്ടുവരുന്നതാണ്. ഈ കുട്ടർക്ക് വേണ്ടി എവിടെയെങ്കിലും ഒരു ചെറുവിരൽ അനക്കാനെങ്കിലും മനുഷ്യസ്നേഹിയെന്ന് പറയുന്ന സുരേഷ് ഗോപിക്ക് സാധിച്ചോ. ഇതാണ് മനുഷ്യസ്നേഹമെന്നത് തൃശൂരിൽ മാത്രം ഒതുങ്ങേണ്ട കാര്യമല്ലെന്ന് പറഞ്ഞത്, തൃശൂരിൽ മാത്രം ഒതുങ്ങുന്ന മനുഷ്യസ്നേഹം ആണെങ്കിൽ അതിന് പിന്നിലെ കപടത സാധാരണ ജനവും മനസിലാക്കി തുടങ്ങി എന്ന് വേണം പറയാൻ. ശരിക്കും പറഞ്ഞാൽ സുരേഷ് ഗോപിയെപ്പോലുള്ളവർ മാതൃകയാക്കേണ്ടത് കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ പോലെയുള്ള വ്യക്തിത്വങ്ങളെയാണ്.

സുരേഷ് ഗോപിയും ഗവർണ്ണറും ഒക്കെ ഒരേ പാർട്ടിയുടെ ആൾക്കാർ ആണ്. എന്നാൽ സുരേഷ് ഗോപിയ്ക്ക് ഇല്ലാത്ത പ്രത്യേകത ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഉണ്ട് . അദ്ദേഹം ആരുടെയും സ്തുതി പാഠകനല്ല. ഗവർണ്ണർ ആയി സ്ഥാനമേറ്റപ്പോൾ മുതൽ ജനങ്ങൾക്ക് വേണ്ടി നില ഉറപ്പിച്ച് കളത്തിലിറങ്ങുന്ന ഒരു വ്യക്തിത്വത്തെയാണ് കാണാൻ കഴിയുന്നത്. സംസ്ഥാന സർക്കാരിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ വിരൽ ചൂണ്ടിയും തിരുത്തേണ്ടത് മുഖ്യമന്ത്രി ആയാൽ പോലും തിരുത്തിക്കാൻ ശ്രമിക്കുകയും ചെയ്തുകൊണ്ട് ഗവർണ്ണർ ജനങ്ങൾക്ക് വേണ്ടി അങ്ങോളം ഇങ്ങോളം ഓടി നടന്ന് ഒരു ഒറ്റയാൾ പോരാട്ടം തന്നെ നടത്തി വരുന്നു. തുറന്ന് പറയേണ്ടത് ആരോടായാലും തുറന്ന് പറഞ്ഞും തിരുത്തിപ്പിക്കേണ്ടത് തിരുത്തിപ്പിച്ചും നീങ്ങുന്ന ഗവർണ്ണർ സംസ്ഥാനമൊട്ടാകെ വലിയൊരു ആരാധകരെയാണ് ഇതിനകം സൃഷ്ടിച്ചെടുത്തത്.

ഇനി ഇതുപോലെ ഒരു ഗവർണ്ണർ കേരളത്തിന് ഉണ്ടാകില്ലെന്ന് ചിന്തിക്കുന്നവരാണ് മലയാളികളിൽ ഭൂരിപക്ഷം പേരും. അതുകൊണ്ട് തന്നെ ഏതെങ്കിൽ ഒരു പാർട്ടിയുടെ ആളായിട്ട് ഇവിടുത്തെ ആളുകൾ ഗവർണ്ണറെ കാണുന്നില്ല എന്നതാണ് സത്യം. ശരിക്കും കേരളത്തിൽ പ്രതിപക്ഷത്തിൻ്റെ റോൾ തന്നെ ഏറ്റെടുത്തിരിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിൽ ഇന്ന് ഭരണകക്ഷിയ്ക്ക് ഭയം പ്രതിപക്ഷത്തെയല്ല. നിശ്ചയമായും അവർ ഭയക്കുന്നത് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെയാണ്. ഇന്ന് ഇവിടെ നീറുന്ന ജനകീയ പ്രശ്നങ്ങൾ ധാരാളമാണ്. ജനം ഇരു സർക്കാരുകളെയും കൊണ്ട് പൊറുതി മുട്ടിയെന്ന് വേണം പറയാൻ. നിത്യജീവിതത്തിന് ഇവിടുത്തെ ഭൂരിപക്ഷം വരുന്ന സാധാരണക്കാർ വളരെ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് എങ്ങും കാണാനുള്ളത്.

സുരേഷ് ഗോപി തൃശൂരിൽ മാത്രം ഒതുങ്ങാതെ കേരളത്തിലാകമാനമുള്ള മലയാളികളുടെ നാവാകണം. തൃശൂർ മാത്രമായി നിന്ന് മതിലിൽ ചിഹ്നം വരയ്ക്കുകയും ചിലരുടെയൊക്കെ സ്തുതി പാഠകനായി തീരുകയും ചെയ്യുമ്പോൾ നിങ്ങൾ സ്വയം ചെറുതാകുകയാണ്. രാഷ്ട്രീയക്കാരൻ എന്ന നിലയിൽ അല്ല ഓരോ മലയാളിയും തുടക്കത്തിൽ ഇഷ്ടപ്പെട്ടത് . സുരേഷ് ഗോപി എന്ന നടനെയാണ്. ഒന്നുമല്ലാതെ വന്ന താങ്കളെ സിനിമയിൽ ഇവിടുത്തെ ജനം സൂപ്പർ സ്റ്റാർ ആക്കി. അതുവഴി ഈസിയായി മോദിയിലും രാജ്യസഭയിലും ഒക്കെ എത്താൻ പറ്റി. അതുകൊണ്ട് ഇനിയെങ്കിലും ഇവിടുത്തെ ജനം അനുഭവിക്കുന്ന വേദനകൾ കണ്ണ് തുറന്നു കാണൂ. നിങ്ങളുടെ സ്വാധീനം ഉപയോഗിച്ച് എത്തിക്കേണ്ടവരിൽ എത്തിക്കു. അപ്പോൾ ഇവിടുത്തെ ജനം ഉറപ്പായും ഗോപിയെ അങ്ങ് എടുക്കും.

Suresh Gopi | സുരേഷ് ഗോപി കണ്ട് പഠിക്കേണ്ടത് ആരിഫ് മുഹമ്മദ് ഖാനെ!

Keywords: News, Malayalam News,  Suresh Gopi, Politics,Bharat rice, Arif Mohammad Khan , Kerala,Suresh Gopi should learn from Arif Mohammad Khan  
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia