Official Mourning | വയനാട് ഉരുൾപൊട്ടൽ: സംസ്ഥാനത്ത് 2 ദിവസം ഔദ്യോഗിക ദുഃഖാചരണം; പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റി


വയനാട്ടിലെ ദുരന്തത്തിൽ അനേകം പേർക്ക് ജീവഹാനിയുണ്ടായതിലും വസ്തുവകകൾക്ക് നാശനഷ്ടം സംഭവിച്ചതിലും സർക്കാർ അതീവ ദുഃഖം രേഖപ്പെടുത്തി.
തിരുവനന്തപുരം: (KVARTHA) വയനാട് ജില്ലയിലെ ഉരുൾ പൊട്ടലിന്റെ പശ്ചാത്തലത്തിൽ ജൂലൈ 30, 31 തീയതികളിൽ സംസ്ഥാനത്ത് സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. വയനാട്ടിലെ ദുരന്തത്തിൽ അനേകം പേർക്ക് ജീവഹാനിയുണ്ടായതിലും വസ്തുവകകൾക്ക് നാശനഷ്ടം സംഭവിച്ചതിലും സർക്കാർ അതീവ ദുഃഖം രേഖപ്പെടുത്തി.
ദുഃഖാചരണ കാലയളവിൽ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടേണ്ടതും സർക്കാർ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവയ്ക്കേണ്ടതുമാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ എല്ലാ പൊതു പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ നിർദേശം നൽകിയിരുന്നു.
ഉരുൾപൊട്ടലിൽ ഇതുവരെ 93 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നിലമ്പൂർ ചാലിയാർ പുഴയിൽ നിന്നും പതിനൊന്നോളം മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ജില്ലാ ഭരണകൂടം പറയുന്നതനുസരിച്ച് മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. 250 പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മോശം കാലാവസ്ഥയും ദുരന്തത്തിന്റെ ആഴവും രക്ഷാപ്രവർത്തനത്തെ ബുദ്ധിമുട്ടിക്കുന്നു.