SWISS-TOWER 24/07/2023

സൗമ്യ വധക്കേസ്: ഗോവിന്ദച്ചാമി തൂക്കുകയറില്‍ നിന്നും രക്ഷപ്പെട്ടതിന്റെ നാള്‍വഴികള്‍ ഇങ്ങനെ

 


കൊച്ചി: (www.kvartha.com 15.09.2016) 2011 ഫെബ്രുവരി ഒന്നിനായിരുന്നു എറണാകുളം ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രയിനില്‍ ജോലിക്ക് പോയി തിരിച്ചുവരികയായിരുന്ന സൗമ്യ എന്ന 23 കാരി പെണ്‍കുട്ടിയെ രാത്രി 9.30നും 10നും ഇടയില്‍ വള്ളത്തോള്‍ നഗര്‍ റെയില്‍വെ സ്‌റ്റേഷന് സമീപത്ത് നിന്ന് ക്രൂരമായി പരിക്കേറ്റ് നാട്ടുകാര്‍ കണ്ടെത്തിയത്. അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലാക്കി. ഫെബ്രുവരി ആറിന് മൂന്ന് മണിയോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ സൗമ്യ മരണത്തിന് കീഴടങ്ങി.

ശാസ്ത്രീയ തെളിവുകളില്‍ നിന്ന് സൗമ്യ ക്രൂരപീഡനത്തിന് ഇരയായെന്ന് തെളിഞ്ഞു. തുടര്‍ന്ന് ഫെബ്രുവരി മൂന്നിന് ഒരു കൈ മാത്രമുള്ള ഗോവിന്ദച്ചാമി എന്ന തമിഴ്‌നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്
56608 നമ്പര്‍ എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രയിനിലെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുകയായിരുന്ന സൗമ്യയെ ഗോവിന്ദച്ചാമി കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുകയും എതിര്‍ത്തതിനെ തുടര്‍ന്ന് സൗമ്യയുടെ തല ട്രയിനിന്റെ ചുമരില്‍ ശക്തിയില്‍ ഇടിക്കുകയും ചെയ്യുന്നു. കൈ ട്രയിനിന്റെ വാതിലിനിടയില്‍ വെച്ച് ഞെരിക്കുന്നു. തുടര്‍ന്ന് സൗമ്യയെ ട്രയിനില്‍ നിന്ന് താഴേക്ക് വലിച്ചെറിയുകയും പിന്നാലെ ട്രയിനില്‍ നിന്നിറങ്ങിയ ഗോവിന്ദച്ചാമി രക്തത്തില്‍ കുളിച്ചു കിടക്കുന്ന സൗമ്യയെ പീഡിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് സൗമ്യയുടെ മൊബൈലടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ കവര്‍ന്ന് പ്രതി രക്ഷപ്പെട്ടു.

അന്വേഷണം
ചേലക്കര സിഐ കെ എ ശശിധരന്‍ പ്രാഥമിക അന്വേഷണം നടത്തി. അന്വേഷണം ഫെബ്രുവരി എട്ടിന് ഡിവൈഎസ് പി വി രാധാകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഏറ്റെടുത്തു. ഐജി ബി സന്ധ്യയ്ക്ക് അന്വേഷണത്തിന്റെ മേല്‍നോട്ടം. കുറ്റപത്രം ഏപ്രില്‍ 19ന് വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കുന്നു.

ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ പോലീസ് ആശ്രയിച്ചത് ശക്തമായ ശാസ്ത്രീയ തെളിവുകള്‍
ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ പോലീസ് ആശ്രയിച്ചത് ശക്തമായ ശാസ്ത്രീയ തെളിവുളെയാണ്. ഡിഎന്‍എ തെളിവുകള്‍ കേസില്‍ നിര്‍ണായകമായി. സൗമ്യയുടെ നഖങ്ങള്‍ക്കിടയില്‍ നിന്ന് പ്രതിയുടെ ഡിഎന്‍എ സാമ്പിളുകള്‍ ഫൊറന്‍സിക് വിദഗ്ധര്‍ കണ്ടെത്തുന്നു. സൗമ്യയുടെ ശരീരത്തില്‍ നിന്നും വസ്ത്രങ്ങളില്‍ നിന്നും പ്രതിയുടെ ബീജങ്ങളും ലഭിക്കുന്നു. സൗമ്യ സഞ്ചരിച്ചിരുന്ന ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഗോവിന്ദച്ചാമിയുടെ ഷര്‍ട്ടിലെ ബട്ടന്‍സ് കണ്ടെടുത്തു. ഗോവിന്ദച്ചാമിയെ വൈദ്യപരിശോധയ്ക്ക് വിധേയനാക്കിയപ്പോള്‍ നഖങ്ങള്‍ കൊണ്ട് സൗമ്യ മാന്തിയ പാടുകള്‍ പ്രതിയുടെ ശരീരരത്തില്‍ കണ്ടെത്തി.

നിര്‍ണായക വിവരങ്ങള്‍
സൗമ്യയുടെ ശരീരത്തിലെ പാടുകള്‍ ട്രെയിനില്‍ വെച്ച് അക്രമിക്കപ്പെട്ടത് തെളിയിക്കുന്നതായി പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഷെര്‍ളി വാസുവിന്റെ റിപ്പോര്‍ട്ട്.

നെറ്റിയില്‍ ഉണ്ടായിരുന്ന ആറു മുറിവുകള്‍ വീണപ്പോള്‍ ഉണ്ടായതല്ല. ട്രെയിനിന്റെ ചുവരില്‍ ഇടിച്ചപ്പോള്‍ ഉണ്ടായത്. കൈകള്‍ വാതിലില്‍ അമര്‍ത്തി ക്ഷതമേല്‍പ്പിച്ചതിന്റെ പാടുകള്‍. പകുതി ബോധം നഷ്ടപ്പെട്ട സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതാണെന്ന് മുറിവുകളുടെ സ്വഭാവത്തില്‍ നിന്ന് വ്യക്തം. പേടിച്ച് പുറത്തേയ്ക്കു ചാടുമ്പോഴുള്ള പരുക്കിന്റെ സ്വഭാവം ഇല്ലെന്നും റിപോര്‍ട്ടില്‍ വെളിപ്പെടുത്തല്‍.

ഫൊറന്‍സിക് സര്‍ജന്‍ ഹിതേഷ് ശങ്കറിനോട് ഗോവിന്ദച്ചാമി നടത്തിയ കുറ്റസമ്മത മൊഴി

ഒറ്റക്കയ്യനാണ് അക്രമിച്ചതെന്ന് അര്‍ദ്ധബോധാവസ്ഥയിലുള്ള സൗമ്യയുടെ മൊഴി.

സൗമ്യയുടെ നിലവിളി കേട്ടെന്ന പരിസരവാസികളുടെ മൊഴി.

മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

സൗമ്യയുടെ ദേഹത്തെ ഗോവിന്ദച്ചാമിയുടെ നഖത്തിന്റെ പാടുകള്‍, ഗോവിന്ദച്ചാമിയുടെ ദേഹത്തെ സൗമ്യയുടെ നഖത്തിന്റെ പാടുകള്‍.

കമ്പാര്‍ട്ട്‌മെന്റില്‍ നിന്നും സൗമ്യയുടെ ഹെയര്‍പിന്‍ അടക്കമുള്ള വസ്തുക്കളും ഗോവിന്ദച്ചാമിയുെട ഷര്‍ട്ടിന്റെ ബട്ടന്‍സും ലഭിച്ചത്.

സൗമ്യയുടെ വസ്ത്രങ്ങളില്‍ ഗോവിന്ദച്ചാമിയുടെ ശരീരത്തിലെ സ്രവങ്ങള്‍ കണ്ടെത്തി.

സൗമ്യയുടെ ജാക്കറ്റില്‍നിന്നും ശരീരത്തില്‍നിന്നും ഗോവിന്ദച്ചാമിയുടെ ഷര്‍ട്ടില്‍നിന്നും ബീജഭാഗങ്ങള്‍ കണ്ടെത്തി.

സൗമ്യയുടെ നഖത്തിനുള്ളില്‍നിന്നും പ്രതിയുടെ ഡിഎന്‍എ സാമ്പിളുകള്‍ ഫൊറന്‍സിക് വിദഗ്ധര്‍ കണ്ടെത്തുന്നു.

ഗോവിന്ദച്ചാമിയുെട ഡിഎന്‍എ പരിശോധനാ ഫലം.

ഗോവിന്ദച്ചാമിയെ ട്രയിനിലും കലാമണ്ഡലം സ്‌റ്റോപ്പിലും സംഭവം നടന്നു എന്ന് കരുതുന്ന സമയത്ത് പരിസരത്തും കണ്ടെന്ന സാക്ഷിമൊഴികള്‍.

സൗമ്യയുടെ മൊബൈല്‍ വയനാട്ടിലെ ബേബി വര്‍ഗീസില്‍ നിന്ന് കണ്ടെത്തിയപ്പോള്‍ ഗോവിന്ദച്ചാമി മൊബൈല്‍ വിറ്റ മാണിക്കത്തില്‍ നിന്നാണ് ബേബി വര്‍ഗീസ് ഫോണ്‍ വാങ്ങിയതെന്ന നിര്‍ണായക കണ്ടെത്തല്‍.

കേസിന്റെ വാദം
തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ഒക്ടോബര്‍ 31 ന് ഐപിസി 376 (ബലാത്സംഗം), 302 (കൊലപാതകം), 394,397 (കവര്‍ച്ചാ ശ്രമത്തിനിടെ ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍), 447 (അതിക്രമിച്ച് കടക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി.

പ്രതിക്ക് വധശിക്ഷ
നവംബര്‍ 11ന് ജഡ്ജ് കെ രവീന്ദ്ര ബാബു 302 പ്രകാരം വധശിക്ഷ, 376 പ്രകാരം ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ, രണ്ട് വര്‍ഷം സാധാരണ തടവിനും ശിക്ഷിച്ചു.

അപ്പീലില്‍ ഹൈക്കോടതിയും വധശിക്ഷ ശരിവെച്ചു
കേസ് പരിഗണിച്ച് 2013 ഡിസംബര്‍ 17ന് ജസ്റ്റിസുമാരായ ടി ആര്‍ രാമചന്ദ്രന്‍ നായര്‍, കെമാല്‍ പാഷ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വധശിക്ഷ ശരിവച്ചു.

വധശിക്ഷയ്ക്ക് സ്റ്റേ
2014 ജൂലൈ 29ന് സുപ്രീം കോടതി വധശിക്ഷ സ്‌റ്റേ ചെയ്തു.

2016 സെപ്റ്റംബര്‍ ഒമ്പതിന് ഗോവിന്ദച്ചാമി സൗമ്യയെ കൊന്നതിന് തെളിവെന്തെന്ന് കോടതിയുടെ ചോദ്യം. പ്രോസ്‌ക്യൂഷന്‍ അഭിഭാഷകന് തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ല.

അവസാന വിധി
2016 സെപ്റ്റംബര്‍ 15ന് സുപ്രീംകോടതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കി.

സൗമ്യ വധക്കേസ്: ഗോവിന്ദച്ചാമി തൂക്കുകയറില്‍ നിന്നും രക്ഷപ്പെട്ടതിന്റെ നാള്‍വഴികള്‍ ഇങ്ങനെ

Keywords:  Kerala, New Delhi, Court, Govindachammi, Murder, Case, Police, investigation-report, Kochi, Train, Verdict, Punishment, Appeal, High court, Supreme court, Fine, Soumya. 

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia