Adjournment motion | മടിയില്‍ കനമില്ലെന്നോ വഴിയില്‍ ഭയമില്ലെന്നോ ഉള്ള പൊങ്ങച്ചമല്ല, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വസ്തുതയാണ് ജനങ്ങള്‍ക്ക് അറിയേണ്ടത്; സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ വന്നിട്ടും മാനനഷ്ടത്തിന് കേസ് കൊടുക്കാത്തത് എന്തെന്ന് ശാഫി പറമ്പില്‍

 


തിരുവനന്തപുരം: (www.kvartha.com) മടിയില്‍ കനമില്ലെന്നോ വഴിയില്‍ ഭയമില്ലെന്നോ ഉള്ള പൊങ്ങച്ചമല്ല സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വസ്തുതയാണ് ജനങ്ങള്‍ക്ക് അറിയേണ്ടതെന്ന് ശാഫി പറമ്പില്‍ എംഎല്‍എ. നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോടിസ് അവതരിപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Adjournment motion | മടിയില്‍ കനമില്ലെന്നോ വഴിയില്‍ ഭയമില്ലെന്നോ ഉള്ള പൊങ്ങച്ചമല്ല, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വസ്തുതയാണ് ജനങ്ങള്‍ക്ക് അറിയേണ്ടത്; സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ വന്നിട്ടും മാനനഷ്ടത്തിന് കേസ് കൊടുക്കാത്തത് എന്തെന്ന് ശാഫി പറമ്പില്‍

ഉച്ചയ്ക്ക് ഒരു മണിക്കാണ് സ്വര്‍ണക്കടത്ത് വിഷയത്തില്‍ സഭയില്‍ അടിയന്തര പ്രമേയ ചര്‍ച ആരംഭിച്ചത്. രണ്ടു മണിക്കൂറാണ് ചര്‍ച. ശാഫി പറമ്പില്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ പ്രതിഷേധവുമായി മന്ത്രിമാര്‍ ഉള്‍പെടെ ഭരണപക്ഷത്തുനിന്ന് എംഎല്‍എമാര്‍ ബഹളം വച്ചു. രഹസ്യമൊഴി സഭയില്‍ ഉന്നയിക്കരുതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

എന്നാല്‍ ജനങ്ങള്‍ക്ക് താല്‍പര്യമുള്ള വിഷയമായതിനാല്‍ ചര്‍ചയാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെയാണ് സ്വര്‍ണക്കടത്തു കേസ് സഭയില്‍ ചര്‍ചയായത്. കേസ് അന്വേഷണം അട്ടിമറിക്കുന്നു എന്നാരോപിച്ചാണ് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോടിസ് നല്‍കിയത്. രണ്ടാം പിണറായി സര്‍കാര്‍ ചര്‍ച ചെയ്യുന്ന രണ്ടാമത്തെ അടിയന്തര പ്രമേയ നോടിസാണിത്. ആദ്യ പ്രമേയം സില്‍വര്‍ലൈന്‍ പദ്ധതി സംബന്ധിച്ചായിരുന്നു.

ശാഫി പറമ്പില്‍ (കോണ്‍ഗ്രസ് പ്രമേയാവതാരകന്‍), മാത്യു കുഴല്‍നാടന്‍ (കോണ്‍ഗ്രസ്), എന്‍ ശംസുദ്ദീന്‍ (മുസ്ലിം ലീഗ്), കെ കെ രമ (ആര്‍എംപി), മോന്‍സ് ജോസഫ് (കേരള കോണ്‍ഗ്രസ്), വി ഡി സതീശന്‍ (കോണ്‍ഗ്രസ്) എന്നിവര്‍ക്കാണ് പ്രതിപക്ഷ നിരയില്‍ ചര്‍ചയില്‍ സംസാരിക്കാന്‍ അവസരം.

പ്രതിപക്ഷ എംഎല്‍എമാര്‍ ചര്‍ചയില്‍ പറഞ്ഞത്

1. ശാഫി പറമ്പില്‍

മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനുമെതിരെയും ഗുരുതരമായ ആരോപണം സ്വപ്നയുടെ മൊഴിയിലുണ്ടെന്ന് മാധ്യമങ്ങള്‍ റിപോര്‍ടു ചെയ്യുമ്പോള്‍, സ്വപ്ന പറയുന്നത് തെറ്റാണെങ്കില്‍ എന്തുകൊണ്ട് മാനനഷ്ടത്തിനു കേസ് കൊടുക്കുന്നില്ല. സ്വപ്നയുടെ കൂടെയുള്ള സരിത്തിനെ ഫ് ളാറ്റില്‍നിന്ന് വിജിലന്‍സ് പിടിച്ചു കൊണ്ടുപോയി. ഇത് ശ്രദ്ധയില്‍പെട്ടില്ലെന്നാണ് മുഖ്യമന്ത്രി സഭയില്‍ ചോദ്യത്തിനു മറുപടിയായി പറഞ്ഞത്.

അങ്ങനെയാണെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ശ്രദ്ധ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ലോകല്‍ പൊലീസിനെ അറിയിക്കാതെ പാലക്കാട്ടെ വിജിലന്‍സിനു പിടിച്ചു കൊണ്ടുപോകാന്‍ അനുമതി നല്‍കിയത് ആരെന്നു അറിയാന്‍ ജനത്തിന് ആഗ്രഹമുണ്ട്. സ്വപ്ന രഹസ്യമൊഴി കൊടുത്തതു കൊണ്ടാണ് ഈ നടപടി എന്നറിയാന്‍ കവടി നിരത്തേണ്ട കാര്യമില്ല.

സ്വപ്നയുടെ രഹസ്യമൊഴി അന്വേഷിക്കാന്‍ എഡിജിപിയുടെ നേതൃത്വത്തില്‍ വലിയ സംഘം രൂപീകരിച്ചു വെപ്രാളം കാണിക്കുന്നത് എന്തിനാണെന്നു ശാഫി ചോദിച്ചു. തന്റെ കാലത്ത് അവതാരങ്ങള്‍ ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി മുന്‍പ് പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ അവതാരങ്ങളുടെ ചാകരയാണ്. ഗുരുതരമായ ആരോപണം ഉന്നയിച്ച ഷാജ് കിരണ്‍ എന്ന അവതാരത്തിനെതിരെ എന്തു കൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. തമിഴ്‌നാട്ടിലേക്കു ഷാജ് കിരണിനു കടക്കാന്‍ പൊലീസ് അവസരമൊരുക്കി.

സ്വപ്നയ്‌ക്കെതിരെ കേസ് എടുത്ത പൊലീസ് മുഖ്യമന്ത്രിക്കും പാര്‍ടി സെക്രടറിക്കും എതിരെ ഗുരുതരമായ ആരോപണമുണ്ടായിട്ടും അയാള്‍ക്കെതിരെ കേസ് എടുക്കുന്നില്ല. ഷാജ് കിരണ്‍ എന്ന അവതാരവുമായി ഫോണില്‍ സംസാരിക്കാന്‍ എഡിജിപിക്ക് എന്ത് ബന്ധമാണുള്ളത്. മുഖ്യമന്ത്രിക്കു വേണ്ടിയല്ല എഡിജിപി ഷാജ് കിരണുമായി സംസാരിച്ചതെങ്കില്‍ പിന്നെ എന്തിനാണ് പുതിയ തസ്തിക സൃഷ്ടിച്ച് എഡിജിപിക്കു നിയമനം നല്‍കിയതെന്നും ശാഫി ചോദിച്ചു.

2. മാത്യു കുഴല്‍നാടന്‍

മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം ബാഗ് വിദേശത്തേക്ക് കൊണ്ടുപോകാന്‍ സര്‍കാര്‍ സംവിധാനമില്ലേ? എന്തുകൊണ്ട് നയതന്ത്ര സംവിധാനം മുഖ്യമന്ത്രി ഉപയോഗപ്പെടുത്തിയെന്നു വ്യക്തമാക്കണം. കോണ്‍സുലേറ്റ് സഹായത്തോടെ ബാഗ് കൊടുത്തുവിട്ടത് ശരിയാണെന്ന് എം ശിവശങ്കര്‍ ഐഎഎസ് കസ്റ്റംസിനോട് സമ്മതിച്ചിട്ടുണ്ട്. കുറച്ചു മണിക്കൂര്‍ കൊണ്ട് വിദേശത്ത് എത്തിക്കാന്‍ കഴിയുന്ന ബാഗ് കൊടുത്തു വിടാന്‍ എന്തിനാണ് സ്വപ്നയുടേയും കോണ്‍സല്‍ ജെനറലിന്റെയും സഹായം ആവശ്യപ്പെടുന്നത്.

3. എന്‍ ശംസുദ്ദീന്‍

മുഖ്യമന്ത്രിയുടെ ബാഗ് വിദേശത്തെത്തിക്കാന്‍ ആവശ്യപ്പെട്ടെന്നും താനത് എത്തിച്ചെന്നും സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന പറയുമ്പോള്‍ മുഖ്യമന്ത്രിക്ക് ഈ കുറ്റത്തില്‍ പങ്കില്ലെന്ന് എങ്ങനെ വിശ്വസിക്കാന്‍ കഴിയും. ഗുരുതരമായ ആരോപണം വന്നിട്ടും ചെപ്പടി വിദ്യ വേണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഈ ചെപ്പടിവിദ്യകൊണ്ടെന്നും മുഖ്യമന്ത്രിക്കു രക്ഷപ്പെടാനാകില്ല.

കെ കെ രമ

സ്വര്‍ണക്കടത്തു പോലെ ഗുരുതരമായ കേസില്‍ കുറ്റാരോപിതനെന്ന് ആരോപണം ഉയര്‍ന്നവര്‍ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നത് സംസ്ഥാനത്തിന് അപമാനമാണ് . മടിയില്‍ കനമുള്ള ഒളിച്ചോടലാണ് മുഖ്യമന്ത്രി കാണിക്കുന്നത്. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ വകീല്‍ നോടിസ് അയയ്ക്കാനുള്ള തന്റേടം പോലും മുഖ്യമന്ത്രിക്കില്ല.

തട്ടിപ്പ് കയ്യോടെ പിടികൂടുമെന്നായപ്പോഴാണ് എഡിജിപിയെ സ്ഥാനത്തുനിന്ന് മാറ്റിയത്. എത്ര മൂടിവച്ചാലും സത്യം ഒരിക്കല്‍ പുറത്തുവരും. ഈന്തപ്പഴം വിതരണം ചെയ്യുന്ന കൊറിയര്‍ സര്‍വീസുകാരാണോ സംസ്ഥാന സര്‍കാരെന്നും കെ കെ രമ.

Keywords: Shafi Parambil adjournment motion on gold smuggling case, Thiruvananthapuram, News, Assembly, Pinarayi vijayan, Chief Minister, Kerala.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia