Controversy | ബ്രണ്ണന്‍ കോളജിലെ എസ് എഫ് ഐ അക്രമം; കുറ്റവാളികളെ രക്ഷിക്കാന്‍ ഭരണപക്ഷ ഇടപെടല്‍ നടത്തുന്നുവെന്ന് അഡ്വ.മാര്‍ടിന്‍ ജോര്‍ജ്

 


കണ്ണൂര്‍: (www.kvartha.com) തലശേരി ബ്രണ്ണന്‍ കോളജില്‍ യൂനിവേഴ്സിറ്റി കലോത്സവത്തിനിടെ കെ എസ് യു, പ്രവര്‍ത്തകരെ ഭീകരമായി അക്രമിച്ചെന്ന സംഭവത്തില്‍ കുറ്റക്കാരായ എസ് എഫ് ഐ ക്രിമിനല്‍ സംഘത്തെ രക്ഷിക്കാന്‍ ഭരണകക്ഷിയിലെ ഉന്നതര്‍ പൊലീസില്‍ സമ്മര്‍ദം ചെലുത്തുകയാണെന്ന ആരോപണവുമായി ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ടിന്‍ ജോര്‍ജ്.

പാലയാട് കാംപസ് കെ എസ് യു യൂനിറ്റ് പ്രസിഡന്റും രണ്ടാം വര്‍ഷ എംസിഎ വിദ്യാര്‍ഥിയുമായ ഹര്‍ഷരാജ് സികെ, കെ എസ് യു അഴീക്കോട് ബ്ലോക് പ്രസിഡന്റും തലശ്ശേരി പാലയാട് യൂനിവേഴ്സിറ്റി കാംപസിലെ രണ്ടാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിയുമായ ആഷിത് അശോകന്‍ എന്നിവര്‍ ഗുരുതരമായ പരുക്കുകളോടെ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

കലോത്സവ നഗരിയില്‍ കെ എസ് യു നേതാക്കളെ തിരഞ്ഞുപിടിച്ച് സംഘം ചേര്‍ന്ന് മര്‍ദിച്ച അക്രമികളില്‍ ഉള്‍പ്പെട്ട രണ്ടുപേരെ വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍ പയ്യന്നൂരില്‍ നിന്നും പൊലീസ് പിടിച്ചിട്ടും സിപിഎമുകാരുടെ സമ്മര്‍ദത്തില്‍ അറസ്റ്റ് രേഖപ്പെടുത്താതെ സ്റ്റേഷനില്‍ നിന്ന് വിട്ടയക്കുകയാണുണ്ടായതെന്നും മാര്‍ടിന്‍ ജോര്‍ജ് ആരോപിച്ചു.

യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താനാണ് ശ്രമമെങ്കില്‍ അത് കയ്യും കെട്ടി നോക്കിനില്‍ക്കാനാകില്ല. പൊലീസ് നീതിനിഷേധമാണ് നടത്തുന്നത്. കലോത്സവങ്ങളെ പോലും രാഷ്ട്രീയവത്കരിക്കുകയും അക്രമ പേക്കൂത്ത് നടത്തുകയും ചെയ്യുന്ന എസ് എഫ് ഐ എന്ന സംഘടനയ്ക്ക് വിദ്യാര്‍ഥികളോട് ഒരു പ്രതിബദ്ധതയുമില്ലെന്ന് വ്യക്തമായിരിക്കുന്നുവെന്നും മാര്‍ടിന്‍ ജോര്‍ജ് പറഞ്ഞു.

തങ്ങള്‍ക്കു മേധാവിത്വമുള്ള കലാലയങ്ങളില്‍ കലോത്സവങ്ങളെ വന്‍തുക പിരിച്ചെടുക്കാനുള്ള ഉപാധിയായി എസ് എഫ് ഐ നേതൃത്വം മാറ്റുകയാണ്. സിപിഎം ഒഴികെയുള്ള മറ്റു സംഘടനകളെയോ, ഡി വൈ എഫ് ഐ അല്ലാത്ത മറ്റു യുവജന സംഘടനകളെയോ, എസ് എഫ് ഐ അല്ലാത്ത മറ്റു സംഘടനകളെയോ കലോത്സവം പോലെയുള്ള പരിപാടികളുടെ ഭാഗമാക്കാത്തത് വന്‍ തുക അടിച്ചു മാറ്റാന്‍ വേണ്ടി മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.

Controversy | ബ്രണ്ണന്‍ കോളജിലെ എസ് എഫ് ഐ അക്രമം; കുറ്റവാളികളെ രക്ഷിക്കാന്‍ ഭരണപക്ഷ ഇടപെടല്‍ നടത്തുന്നുവെന്ന് അഡ്വ.മാര്‍ടിന്‍ ജോര്‍ജ്

കലോത്സവങ്ങള്‍ പൂര്‍ണമായും രാഷ്ട്രീയവത്കരിക്കപ്പെട്ടതിന്റെ ഒടുവിലത്തെ തെളിവാണ് ബ്രണ്ണന്‍ കോളജിലുണ്ടായ സംഭവം. കലോത്സവത്തിനൊപ്പം ബ്രണ്ണന്‍ കോളജില്‍ രക്തസാക്ഷിദിനാഘോഷവും സര്‍വകലാശാലയുടെ ചിലവില്‍ എസ് എഫ് ഐ സംഘടിപ്പിച്ചു. വിദ്യാര്‍ഥി കൂട്ടായ്മകളെ ശക്തിപ്പെടുത്താനുള്ള വേദിയാക്കുന്നതിനു പകരം രാഷ്ട്രീയ പ്രചരണത്തിനും അക്രമത്തിനുമുള്ള ഇടമായി കലോത്സവങ്ങളെ എസ് എഫ് ഐ മാറ്റുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മറ്റു വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തകരുടെ സാന്നിധ്യം പോലും കലോത്സവ നഗരിയിലുണ്ടാകാന്‍ പാടില്ലെന്നത് തികഞ്ഞ ഫാസിസമാണ്. എതിര്‍സംഘടനകളില്‍ പെട്ടവരെ തിരഞ്ഞു പിടിച്ചാക്രമിക്കാന്‍ ക്രിമിനല്‍ സംഘങ്ങളെ സജ്ജമാക്കി ഇത്തരം കലോത്സവങ്ങള്‍ നടത്തുന്നതിന്റെ സാംഗത്യമെന്തെന്ന് സര്‍വകലാശാല യൂനിയന്‍ വ്യക്തമാക്കണമെന്നും അഡ്വ. മാര്‍ടിന്‍ ജോര്‍ജ് പറഞ്ഞു.

Keywords:  SFI violence at Brennan College; Adv.Martin George says administration is intervening to save criminals, Kannur, News, Politics, Congress, Allegation, CPM, SFI, Students, Attack, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia