Search | പഴശി പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥിനികൾക്കായി തിരച്ചിൽ ശക്തമാക്കി


കണ്ണൂർ: (KVARTHA) പഴശി അണക്കെട്ടിൻ്റെ വൃഷ്ടി പ്രദേശമായ പടിയൂർ പുവംകടവിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥിനികൾക്കായി ഫയർ ഫോഴ്സ് തിരച്ചിൽ ശക്തമാക്കി. മലയോര മേഖലയിൽ പെയ്യുന്ന കനത്ത മഴയും പുഴയിലെ അതിശക്തമായ ഒഴുക്കും അതിജീവിച്ചു കൊണ്ടാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഇരിക്കൂർ സിബ്ഗ കോളേജ് സൈക്കോളജി അവസാന വർഷ ബിരുദ വിദ്യാർത്ഥിനികളായ, എടയന്നൂർ തെരൂർ അഫ്സത്ത് മൻസിലിൽ മുഹമ്മദ് കുഞ്ഞി - അഫ്സത്ത് ദമ്പതികളുടെ മകൾ ഷഹർ ബാന (20), ചക്കരക്കൽ നാലാം പീടികയിലെ ശ്രീലക്ഷ്മി ഹൗസിൽ പ്രദീഷ് - സൗമ്യ ദമ്പതികളുടെ മകൾ സൂര്യ (21) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. സെൽഫിയെടുക്കുന്നതിനിടെയാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം.
ഇരുവരും മീൻപിടുത്തക്കാരുടെ വലയിൽപ്പെട്ടുവെങ്കിലും വലിച്ചു രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ വേർപ്പെട്ടു പോവുകയായിരുന്നു ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. ശഫീഖാണ് ഷഹർബാനയുടെ ഭർത്താവ്. കോളേജിൽ കണ്ണൂർ സർവകലാശാല നടത്തുന്ന പരീക്ഷ കഴിഞ്ഞ് സഹപാഠി ജെസ്നയുടെ പടിയൂരിനടുത്തെ വീട്ടിൽ എത്തിയിരുന്നു.
പുഴയും പഴശി അണക്കെട്ടിൻ്റെ ഭാഗങ്ങളും കാണാനായി പൂവം കടവിലെത്തിയപ്പോൾ, മഴയിൽ കുതിർന്ന മൺതിട്ട ഇടിഞ്ഞു ഇരുവരും പുഴയിലേക്ക് വീഴുകയായിരുന്നു ജസ്നയുടെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. മട്ടന്നൂർ, ഇരിട്ടി എന്നിവടങ്ങളിൽ നിന്നും ഫയർ ഫോഴ്സുമെത്തി തിരച്ചിൽ നടത്തി. പഴശി പദ്ധതിയുടെ വൃഷ്ടി പ്രദേശമായ പൂവം കടവ് അടിയൊഴുക്ക് ഏറെയുള്ള പ്രദേശമാണ്. കാലവർഷം കടുക്കുമ്പോൾ അതിശക്തമായ അടിയൊഴുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.