SWISS-TOWER 24/07/2023

ശങ്കര നാരായണന്‍ തിരിച്ചുവരുന്നതും വിനയാകുമോ എന്ന് എ-ഐ ഗ്രൂപ്പുകള്‍ക്ക് ആശങ്ക

 


തിരുവനന്തപുരം: (www.kvartha.com 28.08.2014)  മഹാരാഷ്്ട്ര ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് കേരള രാഷ്ട്രീയത്തില്‍ സജീവമാകാന്‍ എത്തുന്ന പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ. ശങ്കര നാരായണന്‍ സംസ്ഥാനത്തെ രണ്ടു ഗ്രൂപ്പുകള്‍ക്കും ഇനി തലവേദന. മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് സജീവ രാഷ്ട്രീയത്തിലേക്കു തിരിച്ചുവന്ന വക്കം പുരുഷോത്തമനെ ഒരുവിധത്തില്‍ പിടിച്ചുനിര്‍ത്തിയിരിക്കെയാണ് ശങ്കര നാരായണന്റെ വരവ്.

ഗ്രൂപ്പുകള്‍ വീതംവയ്ക്കുന്ന പദവികളില്‍ നിന്ന് ഇവര്‍ക്കും കൊടുക്കേണ്ടിവരും എന്നതാണു മുഖ്യ ആശങ്ക. ഉദാഹരണത്തിന്, രാജ്യസഭാ സീറ്റ്. അടുത്ത വര്‍ഷം ഒഴിവുവരുന്ന മൂന്നു രാജ്യസഭാ സീറ്റുകളില്‍ രണ്ടെണ്ണം യുഡിഎഫിനു കിട്ടും. അതില്‍ ഒരെണ്ണം മുസ്്‌ലിം ലീഗിനു കൊടുക്കേണ്ടിവന്നാല്‍ ബാക്കിയുള്ള ഒന്നില്‍ വക്കവും ശങ്കര നാരായണനും കണ്ണുവയ്ക്കുന്നു എന്നാണു സൂചന. ഇവരെ പിണക്കിയാലാകട്ടെ, സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരേ മാധ്യമങ്ങളിലൂടെ ഒളിയമ്പുകളെയ്യും എന്ന ഭീതിയുമുണ്ട്.

മാധ്യമ ശ്രദ്ധ കിട്ടുന്ന നേതാക്കളാണു ഇരുവരും. ഒന്നര വര്‍ഷം കഴിഞ്ഞു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം യുഡിഎഫ് വീണ്ടും അധികാരത്തിലെത്താനുള്ള സാധ്യത, പുതിയ മദ്യ നയത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. അങ്ങനെവന്നാല്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മില്‍ മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി ഉണ്ടാകാവുന്ന തര്‍ക്കത്തിനിടയില്‍ ഒത്തുതീര്‍പ്പു സ്ഥാനാര്‍ത്ഥിയായി വരാനുള്ള സാധ്യതയും ശങ്കര നാരായണന്‍ മുന്നില്‍ കാണുന്നു എന്നാണ് രണ്ടു ഗ്രൂപ്പുകളുടെയും കണക്കുകൂട്ടല്‍. കോണ്‍ഗ്രസിലെ പലതരം അടിയൊഴുക്കുകളില്‍ ഇതും മുഖ്യമായി മാറുകയാണ്.

വക്കം മുന്‍ സ്പീക്കറും മുന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലെ ധന മന്ത്രിയുമാണ്. ശങ്കര നാരായണന്‍ 2001 ലെ എ.കെ ആന്റണി സര്‍ക്കാരില്‍ ധന മന്ത്രിയായിരുന്നു. വക്കത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിലെ ചില ഉത്തരേന്ത്യന്‍ നേതാക്കളുമായും ശങ്കര നാരായണന് എ.കെ ആന്റണിയുമായും അടുപ്പമുണ്ട്.

മദ്യനയ വിവാദത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വി.എം സുധീരനെതിരെ കൈകോര്‍ത്തു എന്ന പ്രതീതി നിലനില്‍ക്കുന്നതിനാല്‍ സുധീരനു പിന്തുണ നല്‍കാന്‍ ആന്റണിയുടെ നിര്‍ദേശപ്രകാരം ശങ്കര നാരായണന്‍ രംഗത്തിറങ്ങും എന്ന പ്രചാരണവും കോണ്‍ഗ്രസില്‍ ശക്തമാണ്. 418 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍, ബാറുടമകളുടെ ഭാഗത്തു നില്‍ക്കുന്നു എന്നതരത്തില്‍ പ്രതിഛായ പോയ മുഖ്യമന്ത്രി മുന്‍കൈയെടുത്ത് പ്രഖ്യാപിച്ച പുതിയ മദ്യനയത്തിന്റെ ക്രെഡിറ്റും സുധീരനിലേക്കുതന്നെ പോകുന്നു എന്ന പ്രതിസന്ധി നിലനില്‍ക്കുന്നതിന് ഇടയിലാണ് ശങ്കര നാരായണന്റെ തിരിച്ചുവരവ്.
ശങ്കര നാരായണന്‍ തിരിച്ചുവരുന്നതും വിനയാകുമോ എന്ന് എ-ഐ ഗ്രൂപ്പുകള്‍ക്ക് ആശങ്ക

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
മഞ്ചേശ്വരത്ത് ബൊലേറോ കത്തിനശിച്ചു

Keywords:  Kerala, Congress, Muslim-League, Governor, Thiruvananthapuram, Media, Sankaranarayanan's returns; A-I groups facing new threat?.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia