സൈജു തങ്കച്ചന് ലഹരി പാര്‍ടി നടത്തിയ 3 ഫ് ളാറ്റുകളില്‍ ക്രൈംബ്രാഞ്ചിന്റെ പരിശോധന; ഡോഗ് സ്ക്വാഡും ഉണ്ട്; റെയ്ഡ് മൊബൈല്‍ ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍
Dec 4, 2021, 12:36 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 04.12.2021) കൊച്ചിയില്‍ മോഡെലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ അറസ്റ്റിലായ സൈജു തങ്കച്ചന് ലഹരി പാര്‍ടി നടത്തിയ ഫ് ളാറ്റുകളില്‍ ക്രൈംബ്രാഞ്ചിന്റെ പരിശോധന. കാക്കനാട് ഇന്ഫോപാര്കിന് സമീപത്തെ മൂന്ന് ഫ്ളാറ്റുകളിലാണ് അന്വേഷണസംഘം റെയ്ഡ് നടത്തിയത്. ഇതിലൊരു ഫ് ളാറ്റ് സൈജുവിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് പൊലീസ് പറഞ്ഞു.
നേരത്തെ സൈജുവിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിച്ച ലഹരിപാര്ടികളുടെ ദൃശ്യങ്ങള്‍ അന്വേഷണസംഘം കണ്ടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലെ ഫ്ളാറ്റുകളിലും പാര്‍ടികള്‍ നടന്നതായി കണ്ടെത്തിയത്. തുടര്‍ന്നാണ് ഈ ഫ്ളാറ്റുകളില്‍ ഡോഗ് സ്ക്വാഡിന്റെ അടക്കം സഹായത്തോടെ റെയ്ഡ് നടത്തിയത്.
ഫ്ളാറ്റുകളില്‍ ലഹരിമരുന്നോ മറ്റോ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് കണ്ടെടുക്കാനാണ് ഡോഗ് സ്ക്വാഡിന്റെ സഹായം തേടിയത്. മാത്രമല്ല, ഈ ഫ്ളാറ്റുകളില്‍ ആരൊക്കെ വന്നുപോയി, ഇവരുടെ പേരുവിവരങ്ങള്‍ തുടങ്ങിയവയെല്ലാം അന്വേഷണസംഘം ശേഖരിച്ചു. ഇവരെ കേന്ദ്രീകരിച്ചും വിപുലമായ അന്വേഷണം നടത്തും.
ആദ്യ ലോക് ഡൗണിന് ശേഷമാണ് കൊച്ചിയിലെ ഫ്ളാറ്റുകളില്‍ സൈജു ലഹരിപാര്ടികള് സംഘടിപ്പിച്ചതെന്നാണ് അന്വേഷണസംഘം നല്കുന്ന വിവരം. യുവതികളടക്കം ഒട്ടേറെപേര്‍ ഈ പാര്‍ടികളില്‍ പങ്കെടുത്തതായും കണ്ടെത്തിയിരുന്നു. പാര്‍ടികളില്‍ പങ്കെടുത്ത ചില യുവതികളെയും സൈജുവുമായി ചാറ്റ് ചെയ്തിരുന്ന ചില യുവതികളെയും കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് ഫ്ളാറ്റുകളില്‍ പരിശോധന നടത്തിയത്. സൈജുവുമായി ബന്ധപ്പെട്ട കേസില്‍ കൊച്ചിയിലെ ഹോടെലുടമകളായ ദമ്പതികളെയും അന്വേഷണസംഘം തിരയുന്നുണ്ട്. ഇതുവരെ ഒമ്പത് കേസുകളാണ് സൈജുവിനെതിരേ വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
മോഡെലുകള്‍ അപകടത്തില്‍പെട്ട വിവരം ആദ്യം ഡി ജെ പാര്‍ടി സംഘടിപ്പിച്ച ഹോടെലിലെ ഉടമയേയും പൊലീസിനേയും അറിയിച്ചത് സൈജുവാണ്. സൈജു മോഡെലുകളുടെ കാറിനെ പിന്തുടര്ന്നിരുന്നതായും വിവരം ലഭിച്ചിരുന്നു.
Keywords: Saiju's DJ party; Dog Squad raids three flats in Kochi, Kochi, News, Crime Branch, Raid, Flat, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

