Dowry | വധുവിന് രക്ഷിതാക്കള്‍ നല്‍കുന്ന സമ്മാനം പരമാവധി ഒരു ലക്ഷം രൂപയും 10 പവനും മാത്രം; വ്യവസ്ഥകള്‍ ഉള്‍പെടുത്തി സ്ത്രീധന നിരോധനച്ചട്ടം പുതുക്കുന്നു; സര്‍കാര്‍ നടപടി തുടങ്ങി
Jan 21, 2023, 09:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സ്ത്രീധന നിരോധന നിയമത്തില്‍ പുനഃപരിശോധനയ്ക്ക് സര്‍കാര്‍ തയ്യാറെടുക്കുന്നു. വിവിധ വ്യവസ്ഥകള്‍ ഉള്‍പെടുത്തി സ്ത്രീധന നിരോധനച്ചട്ടങ്ങള്‍ പരിഷ്‌കരിക്കാന്‍ സര്‍കാര്‍ നടപടി ആരംഭിച്ചു.
വിവാഹത്തിന് മുന്‍പ് വധൂവരന്മാര്‍ക്ക് കൗണ്‍സലിങ് നല്‍കുന്നതും വധുവിന് രക്ഷിതാക്കള്‍ നല്‍കുന്ന സമ്മാനം പരമാവധി ഒരു ലക്ഷം രൂപയും 10 പവനും മാത്രമേ ആകാവൂവെന്ന് നിബന്ധന വയ്ക്കുന്നതും ഉള്‍പെടെയുള്ള വ്യവസ്ഥകള്‍ പുതിയ ചട്ടത്തില്‍ ഉള്‍പെടുത്തും.
കേന്ദ്ര സ്ത്രീധന നിരോധനനിയമത്തിലെ ചട്ടങ്ങളും കേരള വിവാഹ രെജിസ്റ്റര്‍ ചെയ്യല്‍ ചട്ടങ്ങളും ഭേദഗതി ചെയ്യും. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ അഭിപ്രായങ്ങള്‍ സമര്‍പിച്ചു. തദ്ദേശഭരണവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അനുബന്ധവകുപ്പുകളുമായും ചര്‍ചകള്‍ നടത്തിയശേഷം ഭേദഗതിയുടെ കരട് നിയമ വകുപ്പിന് അയയ്ക്കും.
വനിതാ കമിഷന്‍ നല്‍കിയ ചില ശുപാര്‍ശകള്‍ നടപ്പാക്കാന്‍ നിയമം ഭേദഗതി ചെയ്യേണ്ടിവരും. അവ കേന്ദ്ര സര്‍കാരിന്റെ പരിഗണനയ്ക്ക് അയച്ചുകൊടുക്കും. ഹൈസ്‌കൂള്‍ മുതലുള്ള പാഠപുസ്തകങ്ങളില്‍ ഗാര്‍ഹികപീഡന നിരോധനനിയമം, സ്ത്രീധന നിരോധനനിയമം, പോക്‌സോ നിയമം എന്നിവ ഉള്‍കൊള്ളിക്കുന്ന അധ്യായം ഉണ്ടാകണമെന്ന കമിഷന്റെ ശുപാര്‍ശയും നടപ്പായിട്ടില്ല.
വധുവിനു നല്‍കുന്ന മറ്റു സാധനങ്ങള്‍ 25,000 രൂപയില്‍ കൂടാന്‍ പാടില്ല, ബന്ധുക്കള്‍ പരമാവധി 25,000 രൂപയോ തുല്യവിലയ്ക്കുള്ള സാധനങ്ങളോ മാത്രമേ നല്‍കാവൂ, വധുവിനു ലഭിക്കുന്ന സമ്മാനങ്ങളുടെ വിനിയോഗാവകാശം വധുവിനു മാത്രം, വിവാഹസമ്മാനങ്ങളുടെ പട്ടിക നോടറിയോ ഗസറ്റഡ് ഓഫിസറോ സാക്ഷ്യപ്പെടുത്തണം, വിവാഹ രെജിസ്‌ട്രേഷന്‍ അപേക്ഷയോടൊപ്പം സാക്ഷ്യപ്പെടുത്തിയ പട്ടിക നല്‍കണം, വിവാഹത്തിനു മുന്‍പായി വധൂവരന്മാര്‍ക്കു തദ്ദേശസ്ഥാപന തലത്തില്‍ കൗണ്‍സലിങ് നിര്‍ബന്ധമാക്കണം, വിവാഹ രെജിസ്‌ട്രേഷന്റെ അപേക്ഷയ്‌ക്കൊപ്പം കൗണ്‍സലിങ് പൂര്‍ത്തിയാക്കിയ സര്‍ടിഫികറ്റ് വേണം, രക്ഷിതാക്കള്‍ക്കും കൗണ്‍സലിങ് നല്‍കുന്നതു പരിഗണിക്കണം, എന്നിങ്ങനെയാണ് വനിതാ കമിഷന്റെ പ്രധാന ശുപാര്‍ശകളില്‍ പറയുന്നത്.
കൊല്ലം നിലമേല്‍ സ്വദേശി വിസ്മയയുടെ ആത്മഹത്യയ്ക്കു പിന്നാലെ സംസ്ഥാന വനിതാ കമിഷന്‍ പരിഷ്‌കരണ ശിപാര്‍ശകള്‍ നല്‍കിയിരുന്നു. എന്നാല്‍ സര്‍കാര്‍ ഇതു പുറത്തുവിടുകയോ നടപടികളിലേക്കു കടക്കുകയോ ചെയ്തിരുന്നില്ല. വനിതാ കമിഷനും സ്ത്രീ സംരക്ഷണ സംഘടനകളും സമ്മര്‍ദം ചെലുത്തിയതിന്റെ ഭാഗമായാണ് ഇപ്പോള്‍ ചര്‍ചകളും അഭിപ്രായശേഖരണവും ആരംഭിച്ചത്.
Keywords: News,Kerala,State,Top-Headlines,Women,Bride,Grooms,Dowry,Latest-News,Government,Family, Revision in dowry prohibition act
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

