പ്രസവാനന്തര ചികിത്സയ്‌ക്കെത്തിയ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം

 


ADVERTISEMENT

പ്രസവാനന്തര ചികിത്സയ്‌ക്കെത്തിയ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം
കാസര്‍കോട്: പ്രസവാനന്തര ചികിത്സയ്‌ക്കെത്തിയ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. മാനഭംഗശ്രമം ചെറുത്ത യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചെര്‍ക്കള മഹാത്മ വാടക ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന പരേതനായ മുഹമ്മദ് ഷാഫിയുടെ ഭാര്യ അലീമയെയാണ്(30) മര്‍ദ്ദനമേറ്റ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അലീമ ചെങ്കള ഇന്ദിര നഗറിലെ ഒരു യുവതിയുടെ വീട്ടില്‍ പ്രസവാനന്തര പരിചരണത്തിന് താമസിച്ചുവരികയായിരുന്നു.

വ്യാഴാഴ്ച രാവിലെ 11 മണിയോടെ പ്രസവിച്ചുകിടക്കുന്ന യുവതിയേയും കുഞ്ഞിനേയും കാണാനെത്തിയ യുവതിയുടെ ഭര്‍ത്താവിന്റെ ജ്യേഷ്ഠന്‍ യുവതിയെ കിടപ്പറയിലേക്ക് ക്ഷണിക്കുകയും ഇതിന് തയ്യാറാകാതെ വന്നപ്പോള്‍ കൈയ്യില്‍ കടന്നുപിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുകയുമായിരുന്നു.

അലീമ ബഹളം വെച്ചപ്പോള്‍ ബന്ധുക്കളും മറ്റും ഓടികൂടിയതോടെ യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മൂന്നു ദിവസം പ്രസവാനന്തര പരിചരണം നടത്തിയതിന് നല്‍കിയ 3,000 രൂപ പിടിച്ചുവാങ്ങി അലീമയെ വീട്ടില്‍ നിന്നും  പറഞ്ഞുവിട്ടു. അടിയേറ്റ് യുവതിയുടെ മുഖം വീര്‍ത്ത് കരിവാളിച്ചിട്ടുണ്ട്. അലീമ കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനിലെത്തുകയും നടന്ന കാര്യങ്ങള്‍ പോലീസിനെ അറിയിക്കുകയും ചെയ്തു. യുവതിയുടെ കൈയ്യില്‍ രൂപയൊന്നുമില്ലെന്നു പറഞ്ഞതിനാല്‍ ഒരു പോലീസുകാരന്‍ നല്‍കിയ 50 രൂപ കൊണ്ട് ഓട്ടോപിടിച്ചാണ് അലീമ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിയത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Keywords:  Rape attempt, Kasaragod, Woman, Kerala
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia