അന്യം നിന്ന് പോവാതെ കലയെ സംരക്ഷിക്കാനുറച്ച് 22 കാരി; 'നോക്കുവിദ്യ പാവകളി'യെ ജനകീയമാക്കാന്‍ രഞ്ജിനി

 


കോട്ടയം: (www.kvartha.com 23.01.2022) നിലത്തുവിരിച്ച മുള പായയിലിരുന്ന് രഞ്ജിനി കാലുകള്‍ നേരെയാക്കി, മുഖം മുകളിലേക്ക് നോക്കി, ശ്രദ്ധ മുഴുവനും മൂക്കിനും മുകളിലെ ചുണ്ടിനുമിടയില്‍ സ്ഥാപിച്ചിരിക്കുന്ന രണ്ടടിയോളം നീളമുള്ള വടിയുടെ അറ്റത്തുള്ള പാവയിലേക്ക് മാത്രമായി. പാവയില്‍ ഘടിപ്പിച്ച ചരടുകള്‍ അവള്‍ കൈകൊണ്ട് വലിച്ചപ്പോള്‍, അത് ഒരു പരമ്പരാഗത ഗാനത്തിലേക്ക് താളാത്മകമായി നീങ്ങാന്‍ തുടങ്ങി.
                          
അന്യം നിന്ന് പോവാതെ കലയെ സംരക്ഷിക്കാനുറച്ച് 22 കാരി; 'നോക്കുവിദ്യ പാവകളി'യെ ജനകീയമാക്കാന്‍ രഞ്ജിനി

ഒരു മണിക്കൂര്‍ നീണ്ട പ്രകടനത്തില്‍ രാമായണം, മഹാഭാരതം എന്നിവയുമായി ബന്ധപ്പെട്ട വിവിധ കഥകള്‍ പാവ പറഞ്ഞു, അവളുടെ കൈകളുടെ വൈദഗ്ധ്യത്തിൽ നൃത്തവും ചെയ്തു. ഇതാണ് 'നോക്കുവിദ്യ പാവകളി', കേരളത്തിലെ പരമ്പരാഗത നാടോടിക്കഥകളില്‍ ഉള്‍പ്പെടുന്ന പാവകളിയുടെ വേറിട്ട രൂപമാണ്. കെ എസ് രഞ്ജിനി എന്ന യുവകലാകാരി തപസായി ഈ കലയെ അനുഷ്ഠിക്കുന്നു. കോട്ടയം ജില്ലയിലെ മോനിപ്പള്ളി സ്വദേശിയായ ഈ ഇരുപത്തിരണ്ടുകാരി പരമ്പരാഗത കലാരൂപം അവതരിപ്പിക്കുന്ന ഏക കലാകാരിയാണ്.

പ്രശസ്ത പാവകളി കലാകാരിയും പത്മശ്രീ ജേതാവുമായ മൂഴിക്കല്‍ പങ്കജാക്ഷിയുടെ ചെറുമകളുമായ രഞ്ജിനി. എട്ടാം വയസില്‍ മുത്തശ്ശിയില്‍ നിന്ന് പാവകളി പഠിക്കാന്‍ തുടങ്ങി. ശാരീരിക അസ്വസ്ഥത കാരണം ഏഴ് വര്‍ഷം മുമ്പ് പങ്കജാക്ഷി (85) തന്റെ പതിറ്റാണ്ടുകൾ നീണ്ട പ്രകടനങ്ങൾ അവസാനിപ്പിച്ചു. അന്ന് തൊട്ട് കൊച്ചുമകളോട് പാവകളിയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ ഉപദേശിക്കുകയും വേണ്ട പരിശീലനം നല്‍കുകയും ചെയ്തു. പതിറ്റാണ്ടുകളായി രാജ്യത്തുടനീളവും വിദേശത്തും പങ്കജാക്ഷി പാവകളി അവതരിപ്പിച്ചിട്ടുണ്ട്.

'നല്ല ഏകാഗ്രതയും പരിശീലനവും ആവശ്യമുള്ള ഒരു പ്രത്യേക കലാരൂപമാണിത്. ഒരു മണിക്കൂറാണ് പ്രകടനം. ഒരു വടിയുടെ അറ്റത്ത് പാവ സമതുലിതമായതിനാല്‍ ഒരു സെകൻഡിന്റെ അംശം പോലും അവതാരകന്റെ ശ്രദ്ധ പതറരുത്. കലാകാരന്റെ മൂക്കിനും മുകളിലെ ചുണ്ടിനുമിടയില്‍ സ്ഥാപിച്ചിരിക്കുന്നത്' - രഞ്ജിനി പറയുന്നു.

ഈ കലാരൂപം പരമശിവനില്‍ നിന്ന് ഉത്ഭവിച്ചതെന്നാണ് വിശ്വാസമെന്ന് രഞ്ജിനി പറയുന്നു. ശിവന്‍ ഏഴിലം പാലയുടെ മരത്തില്‍ കുറച്ച് മനുഷ്യരൂപങ്ങള്‍ കൊത്തി എടുത്തശേഷം ഭാര്യ പാര്‍വതിയെ പ്രീതിപ്പെടുത്താന്‍ അവ ഉപയോഗിച്ച് പാവകളിൽ അവതരിപ്പിച്ചെന്നും രഞ്ജിനി പറഞ്ഞു. ബികോം ബിരുദധാരിയായ രഞ്ജിനി ടാലി പഠിക്കുന്നതിനൊപ്പം കലാ ജീവിതവും തുടരുന്നു. യുവതലമുറയില്‍ പരമ്പരാഗത കലാരൂപങ്ങള്‍ക്കുള്ള സ്വീകാര്യത കുറയുന്നതിലുള്ള ആശങ്കയും രഞ്ജിനി പങ്കുവെച്ചു.

തന്റെ ചെറുപ്പത്തില്‍ ക്ഷേത്രോത്സവങ്ങളോട് അനുബന്ധിച്ച് പാവകളി ധാരാളം ഇടത്ത് അവതരിപ്പിച്ചിരുന്നെന്നും ഇന്ന് അത്തരം പരമ്പരാഗത കലാരൂപങ്ങള്‍ക്ക് പകരം നൃത്ത പ്രകടനങ്ങളും മറ്റുമാണ് പുതുതലമുറ ഇഷ്ടപ്പെടുന്നത്. ടൂറിസം ഫെസ്റ്റിവലുകള്‍ക്കും ഓണാഘോഷങ്ങള്‍ക്കുമായി പാവകളി ചുരുങ്ങി, അവയില്‍ മിക്കതും ഫോക്ലോര്‍ അകാഡെമി വഴി ബുക് ചെയ്തിട്ടുണ്ട്. അതുല്യമായ കലയെ സംരക്ഷിക്കാനുള്ള ശ്രമത്തില്‍, പരിശീലനത്തിനായി താല്‍പ്പര്യമുള്ള ആളുകളെ കണ്ടെത്താനും തീരുമാനിച്ചിട്ടുണ്ടെന്ന് രഞ്ജിനി പറഞ്ഞു.

'2008-ല്‍ എന്റെ മുത്തശ്ശിക്ക് പാരീസില്‍ നോക്കുവിദ്യ പാവകളി അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു, ഞാനും കൂടെ പോയി. മടങ്ങിവരുമ്പോള്‍, വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം പ്രതീക്ഷിച്ചത്ര പ്രകടനം നടത്താന്‍ കഴിയാതെ മുത്തശ്ശി വിഷമിച്ചു. അങ്ങനെയാണ് ഞാന്‍ പഠിക്കാന്‍ തീരുമാനിച്ചത്. താന്‍ അവതരണം നിര്‍ത്തിയാല്‍ അതുല്യമായ കല മരിക്കുമെന്ന ആശങ്കയും പങ്കുവെച്ചു- രഞ്ജിനി ഓര്‍മിക്കുന്നു.

മുത്തശ്ശിയുടെ ആഗ്രഹം നിറവേറ്റുന്നതിനായി, ഒരു ട്രസ്റ്റ് രൂപീകരിച്ച് പുതിയ തലമുറയെ പരിശീലിപ്പിക്കാന്‍ രഞ്ജിനിക്ക് പദ്ധതിയുണ്ട്. നോക്കുവിദ്യ പാവകളി കേരളത്തിലെ റെജിസ്റ്റര്‍ ചെയ്ത കലാരൂപങ്ങളുടെ പട്ടികയില്‍ ഇല്ലാത്തതിനാല്‍ ട്രസ്റ്റ് റെജിസ്റ്റര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടതാണ് ഈ ഉദ്യമത്തില്‍ രഞ്ജിനി നേരിട്ട തടസ്സം. തടസങ്ങള്‍ നീക്കണമെന്ന് അവര്‍ സര്‍കാരിനോട് അഭ്യർഥിച്ചു.

നോക്കുവിദ്യ പാവകളി ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ക്ക് പരിചിതമാണ്, എന്റെ മുത്തശ്ശിക്ക് നല്‍കിയ പത്മശ്രീക്ക് നന്ദി. എന്നിരുന്നാലും, ധാരാളം ആളുകള്‍ക്ക് ഇപ്പോഴും ഈ കലയെക്കുറിച്ച് അറിയില്ല, മാത്രമല്ല അതിന്റെ സ്വീകാര്യത വര്‍ധിപ്പിക്കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്,' - രഞ്ജിനി പറഞ്ഞു.

കടപ്പാട്: അഭിലാഷ് ചന്ദ്രന്‍, ദ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്


Keywords:  News, Kerala, Kottayam, Top-Headlines, Government, Registration, Ranjini, 'Nokuvidya Pavakali', art, Ranjini to popularize 'Nokuvidya Pavakali' art.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia