Criticized | കേരളീയം പരിപാടിയും ജനസദസും പൂര്‍ണമായും അഴിമതിക്കുള്ള അവസരമാക്കി; റസീറ്റും കൂപണും ഇല്ലാതെ നവകേരളീയം പദ്ധതിക്ക് സര്‍കാര്‍ പണപ്പിരിവിനൊരുങ്ങുകയാണെന്ന് രമേശ് ചെന്നിത്തല

 


തിരുവനന്തപുരം: (KVARTHA) കേരളീയം പരിപാടിയും ജനസദസും പൂര്‍ണമായും അഴിമതിക്കുള്ള അവസരമാക്കി മാറ്റുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. റസീറ്റും കൂപണും ഇല്ലാതെ നവകേരളീയം പദ്ധതിക്ക് പണപ്പിരിവിനൊരുങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പരിപാടിക്ക് നാട്ടില്‍ ബകറ്റ് പിരിവ് നടത്താനാണോ സര്‍കാര്‍ ഉദ്ദേശിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.

റസീറ്റും കൂപണുമില്ലാതെ പണം സമാഹരിച്ച് അഴിമതിക്കുള്ള നീക്കമാണ് നടക്കുന്നത്. പാര്‍ടി സഖാക്കള്‍ക്ക് പണം പിരിച്ച് ധൂര്‍ത്തടിക്കാനുള്ള ലൈസന്‍സാണ് ഇതിലൂടെ സര്‍കാര്‍ നല്‍കുന്നത്. ഇതിനായി സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തെ വന്‍കിടക്കാരെ കണ്ടെത്തി അവര്‍ക്ക് ആനുകൂല്യങ്ങള്‍ കൊടുത്തുകൊണ്ട് അവരെ സ്‌പോണ്‍സര്‍മാരാക്കുന്ന പരിപാടി സര്‍കാരിന് ചേര്‍ന്നതാണോ എന്ന് ആലോചിക്കണം എന്നും ചെന്നിത്തല ചോദിച്ചു.

Criticized | കേരളീയം പരിപാടിയും ജനസദസും പൂര്‍ണമായും അഴിമതിക്കുള്ള അവസരമാക്കി; റസീറ്റും കൂപണും ഇല്ലാതെ നവകേരളീയം പദ്ധതിക്ക് സര്‍കാര്‍ പണപ്പിരിവിനൊരുങ്ങുകയാണെന്ന് രമേശ് ചെന്നിത്തല


കേരളീയം പരിപാടിക്ക് സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരെ നിയമിക്കാന്‍ കഴിഞ്ഞദിവസം ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഉത്തരവിറക്കിയിരിക്കുന്നു. പാര്‍ടിക്കാരെ പൊലീസുകാരാക്കി മാറ്റുന്ന പരിപാടിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ നടക്കുന്ന പരിപാടിക്ക് ഹോം ഗാര്‍ഡില്ലേ, പൊലീസുകാരില്ലേ , പിന്നെ എന്തിനു വേണ്ടിയാണ് എസ് എസ് എല്‍ സി വരെ പാസായിട്ടുള്ളവരെ സ്‌പെഷ്യല്‍ പൊലീസുകാരായി നിയമിക്കാന്‍ ഒരുങ്ങുന്നത് എന്നും അദ്ദേഹം ചോദിച്ചു.

പാര്‍ടിക്കാരെയും ഡി വൈ എഫ് ഐ ക്കാരെയും പൊലീസുകാരാക്കി മാറ്റുന്ന ഒരു പ്രവര്‍ത്തനമാണ് സര്‍കാര്‍ ഉദ്ദേശിക്കുന്നത്. സമ്പൂര്‍ണമായും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ട് പാര്‍ടി പ്രവര്‍ത്തകരെ ഉപയോഗിച്ചുള്ള പ്രചാരണമാണ് കേരളീയം പരിപാടിയിലൂടെയും ജനസദസുകളിലൂടെയും ഉദ്ദേശിക്കുന്നത്. ഇതുകൊണ്ട് ജനങ്ങള്‍ക്ക് ഒരു പ്രയോജനവുമില്ല. വലിയ തോതിലുള്ള കൊള്ളയും അഴിമതിയുമാണ് ഇതിന് പിന്നില്‍ നടക്കാന്‍ പോകുന്നത് എന്നും ചെന്നിത്തല ആരോപിച്ചു.

27 കോടി 12 ലക്ഷം രൂപ കേരളീയത്തിന് വേണ്ടി, ജനസദസുകള്‍ക്ക് വേണ്ടി നാട്ടിലെ വന്‍കിടക്കാരെയും മുതലാളിമാരെയും കലക്ടര്‍മാര്‍ സമീപിക്കുമ്പോള്‍ അവരുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ ചെയ്തു കൊടുക്കേണ്ടിവരും. അതു ഒരു വലിയ അഴിമതിയാണ്. അതുകൊണ്ട് സര്‍കാര്‍ റസീറ്റും കൂപണും ഇല്ലാതെ ബകറ്റ് പിരിവ് നടത്താനുള്ള നീക്കത്തില്‍നിന്ന് പിന്നോട്ട് പോകണം എന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രചാരണവും വോടുപിടുത്തവുമാണ് ഇതിന് പിന്നിലുള്ളത്. ഏഴു വര്‍ഷക്കാലമായി ജനങ്ങളെ കാണാത്ത മുഖ്യമന്ത്രി ഇപ്പോള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രചാരണത്തിനുവേണ്ടിയാണ്. അതുകൊണ്ടാണ് യുഡിഎഫ് ഈ പരിപാടി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. യുഡിഎഫ് സരാകാരിനെ കുറ്റവിചാരണ നടത്തുകയാണെന്നും ഇതിന്റെ വിശദാംശങ്ങള്‍ വൈകാതെ വ്യക്തമാക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Keywords: Ramesh Chennithala Criticized Kerala Govt, Thiruvananthapuram, News, Ramesh Chennithala, Criticized, Politics, Keraleeyam, Collector, Corruption, UDF, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia