കാലത്തിന് മുൻപേ നടന്ന സാമൂഹ്യ പരിഷ്കർത്താവ്: പോത്തേരി കുഞ്ഞമ്പു; ഓർമ്മ പുതുക്കി കണ്ണൂർ


● സ്ത്രീ വിദ്യാഭ്യാസത്തിനായി പ്രവർത്തിച്ചു.
● മകളെ ആദ്യ വനിതാ ഡോക്ടറാക്കി.
● 10 വർഷം കണ്ണൂർ നഗരസഭാ അധ്യക്ഷൻ.
● 'സരസ്വതി വിജയം' നോവൽ രചിച്ചു.
● പുലയർക്കായി വിദ്യാഭ്യാസ സ്ഥാപനം തുടങ്ങി.
● പുലയർക്ക് 'പഞ്ചമർ' എന്ന് പേര് നൽകി.
● ശ്രീനാരായണ ഗുരുവിൻ്റെ അനുയായി.
നവോദിത്ത് ബാബു
(KVARTHA) സാമൂഹ്യ പരിഷ്കർത്താവും എഴുത്തുകാരനും മനുഷ്യസ്നേഹിയും അഭിഭാഷകനും സ്ത്രീ വിദ്യാഭ്യാസ പ്രവർത്തകനും പത്തുവർഷക്കാലം കണ്ണൂർ നഗരസഭ അധ്യക്ഷനുമായിരുന്ന പോത്തേരി കുഞ്ഞമ്പുവിൻ്റെ 168-ാമത് ജന്മദിനമാണ് ഇന്ന് (മെയ് 06). വിദ്യാഭ്യാസത്തിലൂടെ മാത്രമേ പിന്നോക്ക വിഭാഗങ്ങൾക്ക് പുരോഗതി സാധ്യമാകൂ എന്ന് ഉറച്ചുവിശ്വസിച്ച അദ്ദേഹം അതിനായി ഏറെ പ്രവർത്തിച്ച ഒരു സാമൂഹ്യ പരിഷ്കർത്താവായിരുന്നു.
1857 ജൂൺ ആറിന് കണ്ണൂർ പള്ളിക്കുന്ന് പന്നേൻപാറയിലാണ് കുഞ്ഞമ്പു ജനിച്ചത്. അച്ഛൻ പോത്തേരി കുഞ്ഞൊണക്കൻ നടത്തിയിരുന്ന എഴുത്തുപള്ളിയിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം, ചെറുമണലിൽ കുഞ്ഞമ്പു കുട്ടി ഗുരുക്കളുടെ കീഴിൽ സംസ്കൃതവും മലയാളവും പഠിച്ചു. മെട്രിക്കുലേഷൻ വിജയിച്ചുവെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം തുടർപഠനം സാധ്യമാകാതിരുന്നതിനാൽ ആദ്യം വക്കീൽ ഗുമസ്തനായും പിന്നീട് വക്കീൽ പരീക്ഷ പാസായി അഭിഭാഷകനായും പ്രവർത്തിച്ചു. അഭിഭാഷകൻ എന്ന നിലയിൽ പ്രശസ്തനായ കുഞ്ഞമ്പു പിന്നീട് ചിറക്കൽ, അറക്കൽ രാജവംശങ്ങളുടെ നിയമകാര്യ ഉപദേഷ്ടാവായും പ്രവർത്തിച്ചതായി പറയുന്നു.
സ്ത്രീ വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞ കുഞ്ഞമ്പു, സ്വന്തം മകളെ മദിരാശി മെഡിക്കൽ കോളേജിൽ പഠിപ്പിച്ച് ഡോക്ടറാക്കി. അങ്ങനെ മലബാറിലെ ആദ്യത്തെ വനിതാ ഡോക്ടറായി വക്കീലിന്റെ മകൾ പാറുവമ്മ മാറി.
കണ്ണൂരിലെ പൊതുരംഗത്ത് സജീവമായിരുന്ന അദ്ദേഹം പത്തുവർഷക്കാലം കണ്ണൂർ നഗരസഭയുടെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചു. 'സരസ്വതി വിജയം' എന്ന നോവൽ രചിച്ച അദ്ദേഹം, 'രാമകൃഷ്ണ സംവാദം', 'രാമായണ സാരശോധന', 'ഭഗവത്ഗീതോപദേശം' തുടങ്ങിയ കൃതികളും എഴുതിയിട്ടുണ്ട്.
നിർദ്ധനരെ സഹായിച്ച് അവരെ ജീവിത വിജയത്തിലേക്ക് എത്തിക്കുന്നത് തൻ്റെ ലക്ഷ്യമായി കണ്ടു ജീവിച്ച കുഞ്ഞമ്പു വക്കീൽ, താൻ ജനിച്ച സമുദായത്തിൻ്റെ അവശതകൾ ഉൾക്കൊണ്ടുവെങ്കിലും തീയരെക്കാൾ അധഃസ്ഥിതരായ പുലയരുടെ ജീവിതമാണ് അദ്ദേഹത്തെ ഏറെ വിഷമിപ്പിച്ചത്.
എഴുത്തുകാരൻ എന്ന നിലയിൽ തൻ്റെ സാമൂഹ്യപ്രതിബദ്ധത കൈവിടാതെ, സ്വന്തം പ്രസിദ്ധീകരണങ്ങളിലൂടെ ജനങ്ങളെ ബോധവൽക്കരിക്കുകയും ഹൈന്ദവ ക്ഷേത്രങ്ങളുടെ ഭരണത്തിനായി ഒരു ബോർഡ് രൂപീകരിച്ച് അതിൻ്റെ വരുമാനത്തിൻ്റെ ഒരു നിശ്ചിത ശതമാനം പുലയരുടെ വിദ്യാഭ്യാസ പുരോഗതിക്കായി ഉപയോഗിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.
ജാതിവ്യവസ്ഥ അതിരൂക്ഷമായി നിലനിന്നിരുന്ന അക്കാലത്ത് പുലയന്മാർക്കായി ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചപ്പോൾ, സ്വന്തം സമുദായത്തിൽ നിന്നുപോലും അദ്ദേഹത്തിന് അവഹേളനം നേരിടേണ്ടി വന്നു. സ്വന്തം സമുദായത്തിൽ നിന്ന് ആരും പഠിപ്പിക്കാൻ വരാതിരുന്നതിനാൽ, സഹോദരന്മാരെ തന്നെ അവിടെ അധ്യാപകരാക്കി എന്നറിയുമ്പോഴാണ് അദ്ദേഹത്തിൻ്റെ ആത്മാർത്ഥതയുടെ ആഴം നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്.
പുലയർക്ക് 'പഞ്ചമർ' എന്ന പേര് നൽകിയത് കുഞ്ഞമ്പു വക്കീലാണെന്നും പറയുന്നു. ജാതിയും അയിത്തവും സമൂഹത്തിൽ രൂഢമൂലമായിരുന്ന അന്ന്, ദളിത് വിഭാഗത്തിൽ ജനിച്ചവർക്ക് നീതി ലഭിക്കണമെങ്കിൽ അവർ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യേണ്ടത് അനിവാര്യമാണെന്ന് വക്കീൽ വിശ്വസിച്ചിരുന്നു.
ശ്രീനാരായണ ഗുരുവിൻ്റെ ആദർശങ്ങളിൽ വിശ്വസിച്ചിരുന്ന വക്കീൽ, ഗുരു 1916-ൽ സുന്ദരേശ്വര ക്ഷേത്രത്തിൻ്റെ പ്രതിഷ്ഠയ്ക്കായി കണ്ണൂരിൽ എത്തിയപ്പോൾ നേരിട്ട് കാണുകയുണ്ടായി. ജാതിമതരഹിത സമൂഹത്തിനായുള്ള ഗുരുവിൻ്റെ ആദർശങ്ങളെ പിന്തുണച്ചുവെങ്കിലും, അദ്ദേഹം തികഞ്ഞ യുക്തിവാദിയായിരുന്നതിനാൽ ക്ഷേത്രനിർമ്മാണവുമായി സഹകരിച്ചിരുന്നില്ല എന്നും പറയുന്നു. ഒന്നര ശതാബ്ദം മുമ്പ് ജീവിച്ച് സമൂഹത്തിൽ നിരവധി ക്രിയാത്മക പ്രവർത്തനങ്ങൾ നടത്തിയ പോത്തേരി കുഞ്ഞമ്പു വക്കീൽ, 1919 ഡിസംബർ 24-ന് തൻ്റെ 63-ാമത്തെ വയസ്സിൽ ഈ ലോകത്തോട് വിടവാങ്ങി.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: Kannur remembers Potheri Kunjambu, a social reformer, on his 168th birth anniversary.
#PotheriKunjambu #SocialReformer #KeralaHistory #Kannur #WomensEducation #DalitUpliftment