SWISS-TOWER 24/07/2023

ഒഞ്ചിയത്ത് പാര്‍ട്ടിവിട്ടവര്‍ കുലം കുത്തികള്‍ തന്നെ: പിണറായി

 


ADVERTISEMENT

ഒഞ്ചിയത്ത് പാര്‍ട്ടിവിട്ടവര്‍ കുലം കുത്തികള്‍ തന്നെ: പിണറായി
തൃശൂര്‍: ഒഞ്ചിയത്ത് സിപിഎമ്മിനെ വഞ്ചിച്ച് പാര്‍ട്ടി വിട്ട കുലം കുത്തികള്‍, കുലം കുത്തികള്‍ തന്നെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ ടി.പി. ചന്ദ്രശേഖരന്റെ കാര്യത്തില്‍ ഇപ്പോള്‍ അക്കാര്യമല്ല ചര്‍ച്ച ചെയ്യപ്പെടേണ്ടത്. അങ്ങനെ ചെയ്യുന്നവര്‍ സങ്കുചിതമായ മനസ്ഥിതിയുള്ളവരാണ്. വധവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സിപിഎമ്മിന് ആശങ്കയില്ലെന്നും അന്വേഷണം കൃത്യമായി നടത്തണമെന്നും പിണറായി ആവശ്യപ്പെട്ടു.

കൊലയ്ക്കുപിന്നില്‍ സിപിഎം അല്ലെന്ന കാര്യത്തില്‍ വി.എസിന് ഒട്ടും സംശയമുണ്ടാകില്ല. വി.എസിന്റെ വാക്കുകളെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണ്. ധീരനായ കമ്മ്യൂണിസ്‌റ്റെന്നായിരുന്നു് ചന്ദ്രശേഖരനെക്കുറിച്ചു വി.എസ്. പറഞ്ഞത്. ഇത് ഏതു സാഹചര്യത്തിലാണെന്ന് അദ്ദേഹത്തോടു ചോദിക്കണം. ചന്ദ്രശേഖരന്റെ കൊലപാതകം യുഡിഎഫിനാണ് ഗുണം ചെയതതെന്നും തൃശൂര്‍ പ്രസ്‌ക്ലബിന്റെ മുഖാമുഖത്തില്‍ പിണറായി പറഞ്ഞു. ചന്ദ്രശേഖരന്റെ വീട്ടില്‍ പോകുന്നതിന് സിപിഎമ്മിന് മടിയില്ല. എന്നാല്‍ സിപിഎമ്മുകാര്‍ വരേണ്ടെന്നും വന്നാല്‍ പ്രശ്‌നം ഉണ്ടാകുമെന്നും അവര്‍ പറഞ്ഞിരുന്നു. ഇത് അവഗണിച്ചു പോയി പ്രശ്‌നമുണ്ടായാല്‍ എന്തിന് പോയി എന്ന് പിന്നീട് ചോദ്യമുണ്ടാകും. ചന്ദ്രശേഖരന്റെ മരണത്തില്‍ സിപിഎമ്മിന് ഒരു കുറ്റബോധവുമില്ലെന്ന് പിണറായി വിജയന്‍ കൂട്ടിചേര്‍ത്തു.

അഞ്ചാം മന്ത്രി പ്രശ്‌നവും ലീഗുമായി ബന്ധപ്പെട്ട വിവാദങ്ങളും യുഡിഎഫിന്റെ മുഖം നഷ്ടപ്പെടുത്തിയിരിക്കുകയായിരുന്നു. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന രീതിയിലാണ് സിപിഎമ്മിനെതിരെ ആരോപണം ഉയരുന്നത്. കൊലപാതകികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തിയിട്ടും സൂചനകള്‍ ലഭിച്ചിട്ടും പൊലീസ് ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് പിണറായി വ്യക്തമാക്കി.

നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ അതിരുവിട്ട കളിക്ക് കോണ്‍ഗ്രസും ഭരണകൂടവും തയാറെടുക്കുന്നുവെന്നതിന്റെ സൂചനയാണ് പാര്‍ട്ടിയുടെ ബൂത്ത് കമ്മറ്റി നടക്കുന്നിടത്തേക്ക് പോലീസെത്തിയതെന്നും പിണറായി കുറ്റപ്പെടുത്തി.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമോ എന്ന കാര്യത്തില്‍ സര്‍ക്കാറാണ് തീരുമാനിക്കേണ്ടത്. മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതി അംഗം ജസ്റ്റിസ് കെ.ടി. തോമസിനെതിരെ അഭിപ്രായം പറഞ്ഞ് പ്രശ്‌നത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് മന്ത്രിമാര്‍ ശ്രമിക്കുന്നത്.

Keywords: Kerala, Thrissur, Pinarayi Vijayan, CPM, T.P Chandrashekaran, V.S Achuthanandan, UDF.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia