Food Safety | വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കാത്ത 107 സ്ഥാപനങ്ങളുടെ പ്രവർത്തനം ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ത്തി വയ്പ്പിച്ചു; 2 ദിവസത്തെ രഹസ്യ ഡ്രൈവിൽ 2644 സ്ഥാപനങ്ങളിൽ പരിശോധന


തിരുവനന്തപുരം: (KVARTHA) കേരളത്തിലുടനീളം നടന്ന പരിശോധനയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കാത്ത 107 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവച്ചു. പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിൻ്റെ നിർദ്ദേശ പ്രകാരംമാണ് പരിശോധന നടന്നത്.കാലവർഷവുമായി ബന്ധപ്പെട്ട് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ ഭക്ഷ്യ സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും ശുചിത്വം ഉറപ്പാക്കാൻ സംസ്ഥാന വ്യാപകമായി 2644 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. 134 സ്‌ക്വാഡുകളാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. ജീവനക്കാരുടെ ഹെൽത്ത് കാർഡ്, വ്യക്തി ശുചിത്വം, പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം തുടങ്ങിയവ പരിശോധിച്ചു. ഓപ്പറേഷന്‍ മണ്‍സൂണിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തി വരുന്ന പരിശോധനകള്‍ക്ക് പുറമേയാണ് ഈ പ്രത്യേക ഡ്രൈവ് സംഘടിപ്പിച്ചത്. കടകള്‍ വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കടുത്ത നടപടി സ്വീകരിക്കുന്നതാണ്. ഭക്ഷണം പാകം ചെയ്യുന്നതും വിതരണവും ചെയ്യുന്നതും ശുചിത്വമുള്ള ചുറ്റുപാടിലായിരിക്കണം. കടകളില്‍ ഉപയോഗിക്കുന്ന വെള്ളവും ശുദ്ധമാണെന്ന് ഉറപ്പു വരുത്തണം. ഓണ്‍ലൈന്‍ വിതരണക്കാരും തട്ടുകടക്കാരും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
നടപടികൾ
ഭക്ഷ്യ സുരക്ഷാ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്ത 107 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവച്ചു.
368 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസുകൾ നൽകി.
458 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസുകൾ നൽകി.
9 സ്ഥാപനങ്ങൾക്കെതിരെ അഡ്ജ്യൂഡികേഷൻ നടപടികൾ ആരംഭിച്ചു.
ജില്ലാടിസ്ഥാന വിശദാംശങ്ങൾ:
തിരുവനന്തപുരം 324, കൊല്ലം 224, പത്തനംതിട്ട 128, ആലപ്പുഴ 121, കോട്ടയം 112, ഇടുക്കി 74, എറണാകുളം 386, തൃശൂര്‍ 247, പാലക്കാട് 173, മലപ്പുറം 308, കോഴിക്കോട് 273, വയനാട് 51, കണ്ണൂര്‍ 169, കാസര്‍ഗോഡ് 54 എന്നിങ്ങനെയാണ് പരിശോധനകള്‍ നടത്തിയത്. കോഴിക്കോട് 28, കൊല്ലം 21, തിരുവനന്തപുരം 16, തൃശൂര്‍ 11, എറണാകുളം 7, മലപ്പുറം 7, കണ്ണൂര്‍ 6, ആലപ്പുഴ 5, കോട്ടയം 5, പത്തനംതിട്ട 1 എന്നിങ്ങനെയാണ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചത്.
ഓൺലൈൻ വിതരണക്കാരും തട്ടുകടക്കാരും ശ്രദ്ധിക്കുക:
കടകൾ വൃത്തിഹീനമായി പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടി സ്വീകരിക്കും.
ഭക്ഷണം പാകം ചെയ്യുന്നതും വിതരണവും ചെയ്യുന്നതും ശുചിത്വമുള്ള ചുറ്റുപാടിൽ വേണം.
കടകളിൽ ഉപയോഗിക്കുന്ന വെള്ളവും ശുദ്ധമാണെന്ന് ഉറപ്പാക്കണം.
പിഴയും പരിഹാര നടപടികളും:
റെക്ടിഫിക്കേഷൻ അല്ലെങ്കിൽ നന്നാക്കാനുള്ള നോട്ടീസ് ലഭിച്ച സ്ഥാപനങ്ങൾ നിരീക്ഷണ കാലയളവിനുള്ളിൽ പോരായ്മകൾ പരിഹരിച്ച് വീണ്ടും പരിശോധന നടത്തണം. കോമ്പൗണ്ടിംഗ് നടപടികളിലൂടെയാണ് പിഴ ഈടാക്കുന്നത്. ലംഘനത്തിന്റെ ഗൗരവം അനുസരിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിഴ നിശ്ചയിക്കും. അഡ്ജ്യൂഡികേഷൻ അല്ലെകിൽ തീർപ്പിലൂടെ കൂടുതൽ കടുത്ത നടപടികളും പിഴയും ഒഴിവാക്കാം.
പൊതുജനങ്ങൾക്ക് അറിയിപ്പ്:
വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടാൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോൾഫ്രീ നമ്പറായ 1800 208 0070 ൽ വിളിക്കുക.
ഓൺലൈൻ പരാതി സമർപ്പിക്കാനും https://foodsafety(dot)kerala(dot)gov(dot)in/public-grievance-redressal-system/ വെബ്സൈറ്റ് സന്ദർശിക്കുക.