High Court | പി ജയരാജനെ വീട്ടില്‍ക്കയറി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരായ 8 പ്രതികളെ വെറുതേവിട്ട് ഹൈകോടതി

 


കൊച്ചി: (KVARTHA) സി പി എം നേതാവ് പി ജയരാജനെ വീട്ടില്‍ക്കയറി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരായ എട്ടുപ്രതികളെ വെറുതേവിട്ട് ഹൈകോടതി. രണ്ടാംപ്രതിയായ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ചിരുകണ്ടോത്ത് പ്രശാന്തിനെ മാത്രമാണ് കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 

എന്നാല്‍ പ്രശാന്തിന്റെ ശിക്ഷ ഇളവു ചെയ്തിട്ടുണ്ട്. 10 വര്‍ഷം കഠിന തടവെന്ന വിചാരണക്കോടതിയുടെ ശിക്ഷ ഒരു വര്‍ഷത്തെ വെറും തടവാക്കി കുറച്ചു. ജനുവരി 11ന് പ്രസ്താവിച്ച വിധിയുടെ പകര്‍പ്പ് ഇപ്പോഴാണ് പുറത്തു വന്നത്. കടിച്ചേരി അജി, കൊയ്യോന്‍ മനോജ്, കുനിയില്‍ ശനൂബ്, കൊവ്വേരി പ്രമോദ്, പാര ശശി, ജയപ്രകാശന്‍, ഇളംതോട്ടത്തില്‍ മനോജ്, തയ്ക്കണ്ടി മോഹനന്‍ എന്നിങ്ങനെ എട്ട് പ്രതികളെയാണ് വെറുതെ വിട്ടത്.

High Court | പി ജയരാജനെ വീട്ടില്‍ക്കയറി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരായ 8 പ്രതികളെ വെറുതേവിട്ട് ഹൈകോടതി


ജസ്റ്റിസ് സോമരാജ് ആണ് വിധി പ്രസ്താവിച്ചത്. കേസില്‍ പ്രോസിക്യൂഷന് കൃത്യമായ തെളിവുകള്‍ ഹാജരാക്കാനായില്ലെന്ന് കോടതി പറഞ്ഞു. ക്യത്യമായ സാക്ഷിമൊഴികളുടെ അഭാവവും മറ്റുതെളിവുകളില്ലാത്തതും പ്രതികളെ വെറുതെ വിടുന്നതിലേക്ക് കോടതിയെ എത്തിച്ചു.

1999 ഓഗസ്റ്റ് 25-ന് തിരുവോണനാളിലാണ് പി ജയരാജനെ കിഴക്കേ കതിരൂരിലെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആര്‍ എസ് എസ് പ്രവര്‍ത്തകരായ ഒന്‍പത് പേരായിരുന്നു കേസിലെ പ്രതികള്‍. ഇവരില്‍ ആറുപേരെ 2007-ല്‍ കുറ്റക്കാരെന്ന് കണ്ടെത്തി വിചാരണ കോടതി ശിക്ഷിച്ചു. മൂന്നുപ്രതികളെ വെറുതേവിട്ടു. വിചാരണ കോടതി വിധിക്കെതിരെ ശിക്ഷിക്കപ്പെട്ട പ്രതികളും മൂന്നുപേരെ വെറുതേവിട്ടതിനെതിരെ സര്‍കാരും പിന്നീട് ഹൈകോടതിയെ സമീപിച്ചു. ഈ അപീലുകളിലാണ് വ്യാഴാഴ്ച വിധി പ്രസ്താവിച്ചത്.

രണ്ടാംപ്രതി പ്രശാന്തിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയെങ്കിലും നേരത്തെ ഇയാള്‍ക്കെതിരെ ചുമത്തിയിരുന്ന പല വകുപ്പുകളും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ പ്രശാന്തിനെതിരെ കീഴ്ക്കോടതി വിധിച്ച ഐപിസി 452, 436, 326, 307 വകുപ്പ് പ്രാകരമുള്ള കുറ്റങ്ങള്‍ ഹൈകോടതി ശരിവെച്ചു. ഐ പിസി 143, 147 , 148 പ്രകാരമുള്ള കുറ്റങ്ങളാണ് ഒഴിവാക്കിയത്. ജയരാജനെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധമുള്‍പെടെയുള്ള തെളിവുകളുടെയും രക്ത സാമ്പിളുകളുടേയും അടിസ്ഥാനത്തിലാണ് പ്രശാന്ത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു 1999-ലെ പി ജയരാജന്‍ വധശ്രമക്കേസ്. തിരുവോണനാളില്‍ നടന്ന ആക്രമണത്തില്‍ പി ജയരാജന്റെ കൈ വെട്ടിമാറ്റിയിരുന്നു. നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റു. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിയത്.

Keywords: P Jayarajan assault case: High Court acquits eight accused, Kochi, News, P Jayarajan Assault Case, High Court, Acquitted, Politics, RSS, Treatment, Injured, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia