BJP | ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ നിലനിർത്താനുള്ള തീരുമാനം: നിലപാട് കടുപ്പിച്ച് വിമത വിഭാഗം
Jan 18, 2023, 10:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
/ ഭാമനാവത്ത്
കണ്ണൂർ: (www.kvartha.com) ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ നിലനിർത്താനുള്ള അഖിലേൻഡ്യ നേതൃത്വത്തിന്റെ തീരുമാനത്തിൽ നിരാശരായി ബിജെപിയിലെ ഇടഞ്ഞു നിൽക്കുന്ന വിഭാഗം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവർ പാർടി പ്രവർത്തനങ്ങളിൽ സജീവമാകില്ലെന്നാണ് സൂചന. ചിലർ ബിജെപി വിട്ട് മറ്റുപാർടികളിലേക്ക് പോകാനും നീക്കം നടത്തുന്നുണ്ടെന്നും കേരളാ ജനതാ പാർടിയെന്ന പേരിൽ പുതിയ പാർട്ടി രൂപീകരിക്കാനും ചില നേതാക്കൾ ആലോചിച്ചു വരികയാണെന്നും വിവരമുണ്ട്.
കെ സുരേന്ദ്രന് പിൻതുണ നൽകുന്നതും സംരക്ഷിക്കുന്നതും കേന്ദ്ര സഹമന്ത്രി വി മുരളീധരനാണ്. അതുകൊണ്ടു തന്നെ ദേശീയ നേതൃത്വത്തിൽ തന്റെ സ്വാധീനം ഉപയോഗിച്ചു വി മുരളീധരൻ സുരേന്ദ്രനെ നിലനിർത്താനുള്ള തന്ത്രങ്ങളാണ് പയറ്റുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ ഒരു സംസ്ഥാനത്തും നിലവിലെ ഭാരവാഹികളെ മാറ്റേണ്ടതില്ലെന്ന പൊതുതീരുമാനവും സുരേന്ദ്രന് അനുകൂലമായി. എന്നാൽ, സുരേന്ദ്രന് കീഴിൽ കേരളത്തിൽ ബിജെപിക്ക് തളർചയാണെന്ന് പികെ കൃഷ്ണദാസ് വിഭാഗം ചൂണ്ടിക്കാട്ടിയെങ്കിലും ഒരവസരം കൂടി നൽകാമെന്ന തീരുമാനമാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചത്.
സംസ്ഥാന നിയമസഭയിൽ ഉണ്ടായിരുന്ന ഏക സീറ്റ്‌കൂടി നഷ്ടപ്പെടുത്തി കേരളത്തിലെ ബിജെപിയെ സംപൂജ്യരാക്കിയത് നേതൃത്വത്തിന്റെ പിടിപ്പുകേട് കൊണ്ടാണെന്ന് കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കറെ വിമത വിഭാഗം നേതാക്കൾ നേരത്തെ അറിയിച്ചിരുന്നുവെങ്കിലും അദ്ദേഹം ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലുടെ വിടുകയായിരുന്നുവെന്നാണ് ആരോപണം. തമിഴ്‌നാട്ടിൽ അണ്ണാമലൈയുടെ നേതൃത്വത്തിൽ ബിജെപിക്കുണ്ടായ വളർചപോലും കേരളത്തിൽ കൈവരിക്കാനായില്ലെന്ന വിമർശനവും വിമത വിഭാഗം ഉന്നയിച്ചിരുന്നു. എംടി രമേശ്, ശോഭാ സുരേന്ദ്രൻ, സന്ദീപ് വാര്യർ തുടങ്ങിയ ജനകീയ നേതാക്കളെ സുരേന്ദ്രൻ ഒതുക്കിയിരിക്കുകയാണെന്ന വിമർശനവും കൃഷ്ണദാസ് വിഭാഗം ഉയർത്തുന്നുണ്ട്.
ഇവരെ പോലെ ജനകീയത അവകാശപ്പെടാവുന്ന ഒരു നേതാവും നിലവിൽ സംസ്ഥാന നേതൃത്വത്തിൽ ഇല്ലെന്നാണ് പാർടിക്കുള്ളിൽ കൃഷ്ണദാസ് വിഭാഗം ഉന്നയിക്കുന്ന വാദം. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും ശേഷവുമായി ഉയർന്ന കുഴൽപ്പണം, മഞ്ചേശ്വരം കോഴ, സി കെ ജാനുവിന് പണം നൽകൽ തുടങ്ങിയ ആരോപണങ്ങളെല്ലാം പാർടി പ്രവർത്തകരിൽ വലിയ നാണക്കേട് സൃഷ്ടിച്ചിരിക്കുകയാണെന്നാണ് വിമത നേതാക്കൾ ഉയർത്തുന്നത്. അഴിമതി പാർടിയായാണ് ബിജെപിയെ ജനങ്ങൾ കാണുന്നതെന്നും മതന്യൂനപക്ഷങ്ങളെ അടുപ്പിക്കുന്നതിലും പൂർണമായും പരാജയപ്പെട്ടുവെന്നുമൊക്കെയുള്ള വാദങ്ങൾ വിമത വിഭാഗം ഉയർത്തിയെങ്കിലും ദേശീയ നേതൃത്വം അംഗീകരിക്കാൻ തയ്യാറായില്ല.
സംഘടനാതലത്തിൽ ഇപ്പോൾ അഴിച്ചുപണി നടത്തിയാൽ ഗ്രൂപ് പോര് മൂർച്ഛിക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ഇതു ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അവശേഷിക്കുന്ന സാധ്യതകളെയും ഇല്ലാതാക്കുമെന്നാണ് വിലയിരുത്തൽ. കേരളത്തിലെ പാർടി നേതാക്കളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവേദ്ക്കർ യോഗം വിളിക്കുമെന്നാണ് അറിയുന്നത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ നേതാക്കൾ ഐക്യത്തോടെ പ്രവർത്തിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രകടനംകൂടി മോശമായാൽ കടുത്ത നടപടി വേണ്ടിവരുമെന്നും കേന്ദ്ര നേതൃത്വം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Keywords: News,Kerala,State,Kannur,BJP,K Surendran,Politics,party,Political party,Union minister,V.Muraleedaran,Top-Headlines, Opposition faction against K Surendran continuing as BJP state president
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

