Tragedy | ഉരുൾപൊട്ടൽ: തിരച്ചിൽ പൂർത്തിയാകുന്നത് വരെ 4 മന്ത്രിമാർ വയനാട്ടിൽ തുടരും; വെള്ളാർമല സ്കൂളിന് പുതിയ അത്യധുനിക കെട്ടിടം നിർമിക്കും; മരണസംഖ്യ 267 ആയി


ഗുരുതരമായി പരിക്കേറ്റ നിരവധി പേരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. 82 ദുരിതാശ്വാസ ക്യാമ്പുകളിൽ 8,304 പേരാണ് ഇപ്പോൾ താമസിക്കുന്നത്
കൽപറ്റ: (KVARTHA) വയനാട് മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ മൂന്നാം ദിനത്തിലും രക്ഷാപ്രവർത്തനം ഊർജിതം. ബുധനാഴ്ച രാത്രി കനത്ത മഴയെ തുടർന്ന് നിർത്തിവച്ച രക്ഷാപ്രവർത്തനം വ്യാഴാഴ്ച രാവിലെ തുടങ്ങിയിരുന്നു. ഇതിനിടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുളള മന്ത്രി തല യോഗം ചേർന്നു. തിരച്ചിൽ പൂർത്തിയാകുന്നത് വരെ നാല് മന്ത്രിമാർ വയനാട്ടിൽ തുടരും. പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, ഒ ആർ കേളു, കെ രാജൻ എന്നീ മന്ത്രിമാരാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
വെള്ളാർമല സ്‌കൂൾ പുനർനിർമിക്കും
ദുരന്തത്തിൽ തകർന്ന വെള്ളാർമല സ്‌കൂൾ സംസ്ഥാനത്തെ മാതൃകാ സ്‌കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഭൂകമ്പം ഉൾപ്പെടെ അതിജീവിക്കാൻ കഴിയുന്ന തരത്തിലുള്ള കെട്ടിടം സ്‌കൂളിന് നിർമിക്കും. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മാണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
മരണം 267
ഇതിനോടകം 267 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. കിട്ടിയ മൃതദേഹങ്ങളിൽ പലതും തിരിച്ചറിയാൻ പറ്റാത്ത നിലയിലാണ്. കാണാതായ 240 പേരെ കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ല. പാറക്കല്ലുകളും ചെളിയും നിറഞ്ഞ വീടുകളിൽ ഇനിയും നിരവധി പേർ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നു. ഗുരുതരമായി പരിക്കേറ്റ നിരവധി പേരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. 82 ദുരിതാശ്വാസ ക്യാമ്പുകളിൽ 8,304 പേരാണ് ഇപ്പോൾ താമസിക്കുന്നത്.