വിഴിഞ്ഞം ക്രെഡിറ്റിന് മോദി-പിണറായി പോര്; ഇരുവർക്കും പങ്കില്ലെന്ന് കെ. സുധാകരൻ


● കേന്ദ്രം നൽകുന്നത് വായ്പയായി മാത്രം.
● പദ്ധതിയിൽ കേരളത്തെ പരാമർശിക്കുന്നില്ല.
● യുഡിഎഫ് സർക്കാരിന്റെ സംഭാവനകൾ മറച്ചു വെക്കുന്നു.
● പിണറായിയുടെ വാദങ്ങൾ തെറ്റാണെന്ന് സുധാകരൻ.
തിരുവനന്തപുരം: (KVARTHA) വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ക്രെഡിറ്റ് തട്ടിയെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ മത്സരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി കുറ്റപ്പെടുത്തി. ഇരുവർക്കും പദ്ധതിയിൽ യാതൊരു പങ്കുമില്ലെന്നും യഥാർത്ഥത്തിൽ ക്രെഡിറ്റ് അർഹിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഇരുവരും ചേർന്ന് തമസ്കരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇന്നലെ ഇംഗ്ലീഷ് ദിനപത്രങ്ങളിൽ പ്രധാനമന്ത്രിയുടെ മാത്രം ചിത്രം വെച്ച് കേന്ദ്രസർക്കാർ നൽകിയ വിഴിഞ്ഞം പദ്ധതിയുടെ പരസ്യം അൽപത്തമാണ്. പരസ്യത്തിൽ കേരള മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ഒഴിവാക്കിയത് പ്രതിഷേധാർഹമാണ്. മണ്ണും ചാരിനിന്ന രണ്ടുപേർ വിഴിഞ്ഞം പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാൻ മത്സരിക്കുമ്പോൾ, യഥാർത്ഥത്തിൽ ക്രെഡിറ്റ് കിട്ടേണ്ട ഉമ്മൻ ചാണ്ടിയെ ഇരുവരും ചേർന്ന് ഇരുട്ടിലാക്കുകയാണ്.
അദാനി പോർട്ട്സും സംസ്ഥാന സർക്കാരും ചേർന്ന് ഇതുവരെ ചെലവഴിച്ച 8867 കോടി രൂപയിൽ കേന്ദ്രം വയബിലിറ്റി ഗ്യാപ് ഫണ്ടായി (വിജിഎഫ്) 818 കോടി രൂപ മാത്രമാണ് മുടക്കുന്നത്. സാധാരണഗതിയിൽ ഇത് ഗ്രാന്റാണെങ്കിലും മോദി സർക്കാർ ഇത് കേരളത്തിന് വായ്പയായാണ് നൽകുന്നത്. പത്ത് ശതമാനത്തിൽ താഴെ മുതൽ മുടക്കിയിട്ടാണ് കേന്ദ്രം ഈ പദ്ധതിയെ വികസിത ഭാരത് പദ്ധതിയുടെ ഭാഗമാക്കി അവതരിപ്പിക്കുന്നത്. പരസ്യത്തിൽ കേരളത്തെക്കുറിച്ച് ഒരു പരാമർശം പോലുമില്ല എന്നത് പ്രതിഷേധാർഹമാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ പത്രങ്ങൾക്ക് നൽകിയ ലേഖനത്തിൽ യുഡിഎഫ് സർക്കാരുകളുടെ സംഭാവനകളെ പൂർണ്ണമായി തമസ്കരിച്ചു. വിഴിഞ്ഞം പദ്ധതിയെന്ന ആശയം രൂപപ്പെടുന്നത് 1996ൽ ഇടതുസർക്കാരിന്റെ കാലത്താണ് എന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. 1991-95ൽ കെ. കരുണാകരൻ - എ.കെ. ആന്റണി സർക്കാരുകളുടെ കാലത്ത് തുറമുഖമന്ത്രി എം.വി. രാഘവൻ്റെ ശ്രമഫലമായാണ് ഇതിന് തുടക്കം കുറിച്ചത്. 1995ൽ മലേഷ്യൻ കൺസോർഷ്യവുമായി ധാരണാപത്രം ഒപ്പുവയ്ക്കുക വരെ ചെയ്തു. 2006ൽ വി.എസ്. അച്യുതാനന്ദൻ സർക്കാരിൻ്റെ കാലത്താണ് പദ്ധതിക്ക് പുനർജീവനുണ്ടായത് എന്ന വാദവും തെറ്റാണ്. 2004ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായതോടെ സ്വകാര്യപങ്കാളിത്തത്തിൽ പദ്ധതി നടപ്പാക്കാനുള്ള രൂപരേഖ തയ്യാറാക്കുകയും 2004 ഡിസംബർ 15ന് വിസിൽ (വിഴിഞ്ഞം ഇൻ്റർനാഷണൽ സീപോർട്ട് ലിമിറ്റഡ്) രൂപീകരിക്കുകയും ചെയ്തു. 2005ൽ പിപിപി മാതൃകയിൽ ടെണ്ടർ വിളിച്ചെങ്കിലും സൂം ഡെവലപ്പേഴ്സ് കമ്പനിയുടെ ചൈനാ ബന്ധം കാരണം സുരക്ഷാ അനുമതി നിഷേധിച്ചു. 2006-11ൽ രണ്ടു ടെണ്ടറുകൾ കൂടി വിളിച്ചെങ്കിലും ഫലമുണ്ടായില്ല.
2011ൽ അധികാരമേറ്റ ഉമ്മൻ ചാണ്ടി സർക്കാർ നടപ്പാക്കിയ കാര്യങ്ങളും മുഖ്യമന്ത്രിയുടെ ലേഖനത്തിൽ പൂർണ്ണമായി തമസ്കരിച്ചു. രണ്ടു വർഷത്തെ പരിസ്ഥിതിക പഠനം പൂർത്തീകരിച്ച് 2014ൽ ഉമ്മൻ ചാണ്ടി സർക്കാർ പാരിസ്ഥിതിക അനുമതിയും പദ്ധതിക്കുള്ള സെക്യൂരിറ്റി ക്ലിയറൻസും നേടി. തുടർന്ന് പദ്ധതിക്ക് ആവശ്യമായ 90% ഭൂമി ഏറ്റെടുത്തു. കേന്ദ്രസർക്കാരിൻ്റെ വിജിഎഫ് ഉറപ്പാക്കിയശേഷം അന്താരാഷ്ട്ര ടെൻഡറിലൂടെ പങ്കാളിയെ കണ്ടെത്തി കരാർ ഒപ്പുവച്ചു. കൂടാതെ മികച്ച പുനരധിവാസ പാക്കേജും നടപ്പാക്കി 2015 ഡിസംബറിൽ തുറമുഖത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ഈ സമയത്ത് പിണറായി വിജയനും കൂട്ടരും പദ്ധതിക്കെതിരെ മനുഷ്യച്ചങ്ങല ഉൾപ്പെടെയുള്ള സമരപരിപാടികളിലായിരുന്നു. കരാർ പ്രകാരമുള്ള റോഡ്, റെയിൽ കണക്ടിവിറ്റി പോലും പിണറായി സർക്കാരിന് പൂർത്തീകരിക്കാനായില്ല. മോദിക്കോ, പിണറായിക്കോ നാണമോ ഉളുപ്പോ ഉണ്ടെങ്കിൽ പദ്ധതിക്ക് ഉമ്മൻ ചാണ്ടിയുടെ പേര് നൽകി മാപ്പ് പറയുകയാണ് ചെയ്യേണ്ടതെന്ന് സുധാകരൻ പറഞ്ഞു.
വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക. ഈ വാർത്ത കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക.
Summary: K. Sudhakaran criticizes Modi and Pinarayi for claiming credit for the Vizhinjam port project, stating that the actual credit belongs to Oommen Chandy. He accuses them of ignoring Chandy's contributions and criticizes the central government's advertisement for excluding the Kerala Chief Minister and opposition leader.
#VizhinjamPort, #KSudhakaran, #OommenChandy, #KeralaPolitics, #Modi, #PinarayiVijayan