Apology | 'വിവാദങ്ങൾ ഒന്നും വേണ്ട, ആര്‍ക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാകേണ്ട', നടി 5 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന പ്രസ്‌താവന പിൻവലിച്ച് മന്ത്രി വി ശിവൻകുട്ടി
● വിവാദങ്ങൾ അവസാനിപ്പിക്കാനായി തന്റെ പ്രസ്താവന പിൻവലിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.
● സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
● ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. വിവാദങ്ങൾ ഒന്നും വേണ്ട. വെഞ്ഞാറമ്മൂടിൽ നടത്തിയ പ്രസ്താവന പിൻവലിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: (KVARTHA) സംസ്‌ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ അവതരിപ്പിക്കാനുള്ള സ്വാഗത നൃത്തം പഠിപ്പിക്കുന്നതിന് പ്രമുഖ നടി അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന വിവാദ പ്രസ്താവന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പിൻവലിച്ചു. വിവാദങ്ങൾ അവസാനിപ്പിക്കാനായി തന്റെ പ്രസ്താവന പിൻവലിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.
കലോത്സവ സമയത്ത് അനാവശ്യ വിവാദങ്ങൾ വേണ്ടെന്നും, നൃത്താവിഷ്കാരം ആരെയും ഏൽപിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പല കാരണങ്ങളാൽ കലോത്സവത്തിന് ഫണ്ടിന് കുറവുണ്ട്. ഏഴ് മിനിറ്റുള്ള നൃത്താവിഷ്കാരം പരിശീലിപ്പിക്കാൻ കലോത്സവത്തിലൂടെ പ്രശസ്ത നടിയായി മാറിയ വ്യക്തിയോട് അഭ്യർഥിച്ചപ്പോൾ അഞ്ച് ലക്ഷം രൂപയാണ് എന്റെ പേർസണൽ സെക്രട്ടറി രാജീവിനോട് ആവശ്യപ്പെട്ടത്.
ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. വിവാദങ്ങൾ ഒന്നും വേണ്ട. വെഞ്ഞാറമ്മൂടിൽ നടത്തിയ പ്രസ്താവന പിൻവലിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. പ്രസ്താവനയ്ക്കു പിന്നാലെ പലരുടെയും പേര് ഉയര്‍ന്നുവന്നിട്ടുണ്ട്. ആരെയും സംശയിക്കേണ്ട. ആര്‍ക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാകേണ്ട. കലോത്സവം നടക്കുന്ന സമയത്ത് ആരെയും വിഷമിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലോത്സവത്തിലേക്ക് കൂടുതൽ ജനശ്രദ്ധ കൊണ്ടുവരാൻ സെലിബ്രിറ്റികളെ കൊണ്ടുവരാനാണ് തീരുമാനമെന്നും കുട്ടികൾക്ക് പ്രോത്സാഹനം നൽകുകയാണ് ലക്ഷ്യമെന്നും ശിവൻകുട്ടി വ്യക്തമാക്കി.
നടി അഹങ്കാരം കാണിച്ചുവെന്ന മന്ത്രിയുടെ പരാമർശം വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. 16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അവതരണ ഗാനത്തിന് വേണ്ടി, യുവജനോത്സവം വഴി വളർന്നുവന്ന ഒരു പ്രശസ്ത സിനിമാ നടിയോട് കുട്ടികളെ പത്ത് മിനിറ്റ് ദൈർഘ്യമുള്ള നൃത്തം പഠിപ്പിക്കാമോയെന്ന് ചോദിച്ചു. അവർ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ അഞ്ച് ലക്ഷം രൂപയാണ് അവർ പ്രതിഫലം ചോദിച്ചത് എന്നായിരുന്നു മന്ത്രിയുടെ വിവാദമായ വെളിപ്പെടുത്തൽ.
മന്ത്രിയുടെ പരാമർശം പൊതുമധ്യത്തിലും സമൂഹ മാധ്യമങ്ങളിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും വ്യാപകമായി ചർച്ചയായിരുന്നു. ഈ വിവാദങ്ങളെ തുടർന്നാണ് മന്ത്രി തന്റെ പ്രസ്താവന പിൻവലിച്ചത്.
#VShivankutty #Controversy #StatementWithdrawal #ActressFee #SchoolFestival #KeralaPolitics