MB Rajesh | ചെയ്യാത്ത തെറ്റിന്റെ പേരില്‍ ജയിലില്‍ കിടക്കേണ്ടി വന്നത് 72 ദിവസം; ഒടുവില്‍ പിടിച്ചെടുത്തത് മയക്കുമരുന്ന് അല്ലെന്നും വെറും കട്ടിക്കടലാസ് മാത്രമാണെന്നും പരിശോധനാഫലം; നിരപരാധിയെന്ന് ബോധ്യപ്പെട്ടതോടെ ഷീലാ സണ്ണിയെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് മന്ത്രി എം ബി രാജേഷ്; കുറ്റക്കാര്‍ക്ക് കഠിനമായ ശിക്ഷ നല്‍കുമെന്ന് ഉറപ്പ്; കെണിയില്‍പെടുത്തി ശിക്ഷ അനുഭവിക്കേണ്ടി വന്ന ഒരു പാവം വീട്ടമ്മയുടെ ഗതികേടിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം
Jul 2, 2023, 17:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശൂര്‍: (www.kvartha.com) ചെയ്യാത്ത തെറ്റിന്റെ പേരില്‍ ഷീല സണ്ണി എന്ന ഒരു പാവം ബ്യൂടി പാര്‍ലര്‍ ഉടമയ്ക്ക് ജയിലില്‍ കിടക്കേണ്ടി വന്നത് 72 ദിവസം. ഒടുവില്‍ പിടിച്ചെടുത്തത് മയക്കുമരുന്ന് അല്ലെന്നും വെറും കട്ടിക്കടലാസ് മാത്രമാണെന്നുമുള്ള പരിശോധനാഫലം പുറത്തുവന്നു. നിരപരാധിയെന്ന് ആണയിട്ട് പറഞ്ഞിട്ടും എക്സൈസ് ഉദ്യോഗസ്ഥര്‍ അത് വകവയ്ക്കാതെയാണ് അറസ്റ്റ് നടപടിയുമായി മുന്നോട്ടുപോയതെന്ന് വ്യക്തമാണ്.
കണ്ടെത്തിയ വസ്തു എന്താണെന്ന് പോലും പരിശോധിക്കാതെയാണ് മാധ്യമങ്ങള്‍ക്കും മറ്റും വിവരമറിയിച്ചത്. 51കാരിയായ ഷീല സണ്ണി അങ്ങനെ വാര്‍ത്തകളില്‍ നിറഞ്ഞു. ഒടുവില്‍ കഴിഞ്ഞദിവസമാണ് പിടിച്ചെടുത്തത് മയക്കുമരുന്നല്ലെന്നും വെറും കട്ടിക്കടലാസ് ആണെന്നുമുള്ള വിവരം പുറത്തുവന്നത്.
നിരപരാധിയാണെന്ന് വ്യക്തമായതോടെ ഷീലയെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചതായി മന്ത്രി എം ബി രാജേഷ്. തന്റെ ഫേസ് ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചെയ്യാത്ത തെറ്റിന്റെ പേരില്‍ ജയിലില്‍ കിടക്കാനിടയായതിലും, അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടിലും അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.
ഷീലയെ വ്യാജമായി കേസില്‍ കുടുക്കുന്നതിന് ഉത്തരവാദികളായ എല്ലാവര്‍ക്കുമെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി ഉറപ്പുനല്‍കി. ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയതാണെന്നും മന്ത്രി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു.
ഷീല തന്നെ ഫോണില്‍ വിളിച്ച് നന്ദി അറിയിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് വിളിച്ചപ്പോള്‍ പറഞ്ഞു. എന്നാല്‍ യോഗങ്ങളുടെ തിരക്കിലായതിനാല്‍ അത് എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
സര്‍കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളില്‍ ഷീലാ സണ്ണി സംതൃപ്തിയും നന്ദിയും അറിയിച്ചുവെന്നും മന്ത്രി പോസ്റ്റില്‍ വ്യക്തമാക്കി.
ഷീലാ സണ്ണി നിരപരാധിയാണ് എന്ന് കോടതിയെ അറിയിക്കുമെന്നും ഇനി ഒരാള്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുംവിധം, ഉത്തരവാദികളായ എല്ലാവര്‍ക്കുമെതിരെ നിയമാനുസൃതമായ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
പോസ്റ്റിന്റെ പൂര്‍ണരൂപം:
ചാലക്കുടിയില്‍ മയക്കുമരുന്ന് കേസില്‍ വ്യാജമായി പ്രതിചേര്‍ക്കപ്പെട്ട ഷീലാ സണ്ണിയെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചു. ചെയ്യാത്ത തെറ്റിന്റെ പേരില്‍ ജയിലില്‍ കിടക്കാനിടയായതിലും, അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടിലും ഖേദം പ്രകടിപ്പിച്ചു. അവരെ വ്യാജമായി കേസില്‍ കുടുക്കുന്നതിന് ഉത്തരവാദികളായ എല്ലാവര്‍ക്കുമെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഉറപ്പുനല്‍കി. ഇക്കാര്യം ഇന്നലെ തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയതാണ്.
അതുകണ്ട് എന്നെ ഇന്നലെ ഫോണില്‍ ബന്ധപ്പെട്ട് നന്ദി അറിയിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ഷീലാ സണ്ണി പറഞ്ഞു. ഇന്നലെ യോഗങ്ങളുടെ തിരക്കിലായതിനാല്‍ അത് എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളില്‍ ഷീലാ സണ്ണി സംതൃപ്തിയും നന്ദിയും അറിയിച്ചു. ഷീലാ സണ്ണി നിരപരാധിയാണ് എന്ന് കോടതിയെ അറിയിക്കും. ഇനി ഒരാള്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുംവിധം, ഉത്തരവാദികളായ എല്ലാവര്‍ക്കുമെതിരെ നിയമാനുസൃതമായ കര്‍ശന നടപടി സ്വീകരിക്കും.
അതേസമയം മന്ത്രിയുടെ പോസ്റ്റിന് താഴെ നിരവധിപേരാണ് അഭിപ്രായങ്ങളുമായി രംഗത്തുവന്നത്.
അവ ഇങ്ങനെ:
1. കുറ്റവാളികളെ ശിക്ഷിച്ചാല്‍ മാത്രം പോരാ ഇരയ്ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കണം. അതിനുള്ള തുക കുറ്റവാളികളുടെ കൈയില്‍ നിന്ന് ഈടാക്കണം.
2. കര്‍ശന നടപടി കേവലം സസ്പെന്ഷനിലോ സ്ഥലം മാറ്റത്തിലോ ഒതുങ്ങരുത് സഖാവെ ... അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്യണം ... എന്നാലേ നീതി എന്ന് പറയാന്‍ പറ്റൂ
3. ഇടതുപക്ഷ സര്‍കാരിന്റെ കീഴില്‍ പ്രത്യേകിച്ച് സ. രാജേഷ് ഉള്‍പെട്ട ഭരണ പക്ഷത്തിന്റെ കീഴില്‍ ഇത്തരം മനുഷ്യാവകാശ ലംഘനം നടക്കരുത്. നടന്നാല്‍ അതിന് ഉത്തരവാദികള്‍ ആയവരെ മാതൃകാപരമായി ശിക്ഷിക്കണം. പൊലീസിന്റെ വീര്യം വര്‍ധിപ്പിക്കാന്‍ ആകരുത് ഇടതു സര്‍കാര്‍ ഭരണം.
4. തികച്ചും അഭിനന്ദനാര്‍ഹമായ നടപടി. ആ പാവം സ്ത്രീക്ക് നല്കിയ ഉറപ്പ് നടപ്പാക്കി അവരേയും പൊതുജനത്തേയും ബോധ്യപ്പെടുത്താന്‍ വേണ്ടത് താങ്കള്‍ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.
5. ചെയ്യാത്ത ഒരു കുറ്റത്തിന്റെ പേരില്‍ കുറച്ചു നേരമെങ്കിലും സമൂഹത്തിന്റെ മുന്നില്‍ കുറ്റവാളിയായി നില്‍ക്കേണ്ടി വരുന്ന അവസ്ഥ എത്രമാത്രം ഭീകരമാണ്. ആ സമയം മുഴുവന്‍ അവര്‍ അനുഭവിച്ച മാനസിക സമ്മര്‍ദവും അപമാനവും എത്രയായിരിക്കും. ആശ്വാസവാക്കുകള്‍ പറഞ്ഞാലും അവര്‍ അനുഭവിച്ച മാനസിക ആഘാതത്തില്‍ നിന്നും പുറത്തുവരാന്‍ എത്ര ദിവസം വേണ്ടിവരും...
എങ്കിലും നീതിയുക്തമായി ഈ വിഷയത്തില്‍ ഇടപെടല്‍ നടത്തി എന്നറിയുന്നതില്‍ സന്തോഷം...
വ്യക്തികളുടെ അന്തസ്സിനും ആത്മാഭിമാനത്തിനും യാതൊരു വിലയും കല്പ്പിക്കാത്തവര് തുടര്‍ന്ന് ആ സ്ഥാനത്ത് ഉണ്ടാകരുത്. അതാണ് അപമാനിക്കപ്പെട്ട വ്യക്തിക്ക് നല്കാവുന്ന ഏറ്റവും വലിയ നീതി.
6. ആയിരം കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്.. എന്നുള്ള മഹത്തരമായ ആശയം ഉയര്‍ത്തിപ്പിടിച്ച താങ്കള്‍ക്ക് ബിഗ് സല്യൂട്. എന്നിരുന്നാലും ഇതിന്റെയൊക്കെ മാനഹാനി എത്രയോ വലുതാണ് പാവപ്പെട്ടവരെ ഇങ്ങനെയുള്ള കേസുകളില്‍ അകപ്പെടുത്തുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം, അതിന് ഈ സര്‍കാര്‍ മുന്നോട്ടു വരുമെന്ന് ഉള്ള 100% ഉറപ്പാണ് ഞങ്ങളെപ്പോലെയുള്ളവര്‍ക്ക്.
8. സ്ഥലംമാറ്റത്തിനപ്പുറം എന്ത് ശിക്ഷാനടപടിയാണ് അയാള്‍ക്ക് എതിരെ എടുക്കുക എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
9. ഇന്‍സ്പെക്ടറേ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് ക്രിമിനല്‍ കേസ് എടുക്കണം. സര്‍കാര്‍ അവര്‍ ചോദിക്കുന്ന നഷ്ടപരിഹാരം കൊടുക്കണം. ഉത്തരവാദിത്വപെട്ടവരില് നിന്ന് അത് ഈടാക്കണം
10. ആശ്വസിപ്പിക്കല്‍ മാത്രം പോര..., അവര്‍ക്കുണ്ടായ സാമ്പത്തിക- മാനനഷ്ട പ്രശ്നങ്ങള്‍ നികത്തി കൊടുക്കണം
11. കുറ്റം ചെയ്ത എക്സൈസ് ഉദ്യോഗസ്ഥന്മാരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട് അവരുടെ മേല്‍ നിയമ നടപടികള്‍ എടുത്ത്, ആ സ്ത്രീക്ക് ഉണ്ടായ മാനനഷ്ടത്തിന് നഷ്ടപരിഹാരം ഈടാക്കുകയും, അവരെ ജയിലില്‍ അടക്കുകയും വേണം.
Keywords: Minister MB Rajesh phone call to Sheela Sunny, Thrissur, News, Sheela Sunny, Excise, Drug Case, Minister, MB Rajesh, Jailed, Phone Call, Arrest, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

