ജാഗ്രതയോടെ നീങ്ങിയില്ലെങ്കില്‍ പിന്നീട് എന്തെന്ന് അപ്പോള്‍ പറയാം; പോത്തന്‍കോട് അച്ഛനെയും മകളെയും അക്രമി സംഘം റോഡിലാക്രമിച്ചെന്ന കേസില്‍ പൊലീസിന് മുന്നറിയിപ്പുമായി മന്ത്രി
Dec 24, 2021, 13:39 IST
തിരുവനന്തപുരം: (www.kvartha.com 24.12.2021) ജാഗ്രതയോടെ നീങ്ങിയില്ലെങ്കില്‍ പിന്നീട് എന്തെന്ന് അപ്പോള്‍ പറയാം, പോത്തന്‍കോട് അക്രമി സംഘം അച്ഛനെയും മകളെയും റോഡിലാക്രമിച്ചെന്ന കേസില്‍ പൊലീസിന് മുന്നറിയിപ്പുമായി മന്ത്രി ജി ആര് അനില്‍. പോത്തന്‍കോട് സംഭവത്തില്‍ പൊലീസിനുണ്ടായത് ഗുരുതരവീഴ്ചയെന്ന കണ്ടെത്തലിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
അച്ഛനും മകള്‍ക്കും നേരെയുണ്ടായ ആക്രമണം വളരെ നിര്‍ഭാഗ്യകരമായ സംഭവമാണെന്ന് പറഞ്ഞ മന്ത്രി അതിനു തൊട്ടുമുമ്പ് അവിടെ നടന്ന രണ്ട് സംഭവങ്ങള്‍ മാധ്യമങ്ങള്‍ പൊതു ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നുവെന്നും വ്യക്തമാക്കി. അപ്പോള്‍ തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
അക്രമികളുടെ പകയില്‍ നടന്ന കൊലപാതകത്തിന്റെ നടുക്കം മാറും മുന്‍പായിരുന്നു പോത്തന്‍കോട്ട് വീണ്ടും ഒരു ആക്രമണം. കാറില്‍ വരികയായിരുന്ന വെഞ്ഞാറമ്മൂട് വയ്യേറ്റ് ഇടവിളാകത്തുവീട്ടില്‍ ശെയ്ക് മുഹമ്മദ് ശാ (47), പ്ലസ്ടു വിദ്യാര്‍ഥിനിയായ മകള്‍ എന്നിവരെയാണ് കാറിലെത്തിയ നാലംഗ അക്രമി സംഘം പ്രകോപനമില്ലാതെ ആക്രമിച്ചത്.
പള്ളിപ്പുറത്ത് സ്വര്‍ണ കവര്‍ചാ കേസുള്‍പെടെ വിവിധ കേസുകളിലെ പ്രതി ഫൈസലി (24)ന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നു സിസിടിവി ദൃശ്യങ്ങളില്‍ നിന്നു പൊലീസ് കണ്ടെത്തി. എന്നാല്‍ അക്രമി സംഘത്തിലെ ആരെയും പിടികൂടാനായില്ല. സംഘം സഞ്ചരിച്ച വാടകക്കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
ആക്രമണത്തില്‍ പരിക്കേറ്റ അച്ഛനും മകളും നെടുമങ്ങാട് താലൂക് ആശുപത്രിയില്‍ ചികിത്സ തേടി. ആക്രമിക്കാനെത്തിയത് അക്രമി സംഘത്തില്‍പെട്ടവരാണെന്നറിഞ്ഞതോടെ ഇവര്‍ പൊലീസ് സംരക്ഷണം തേടി. ബുധനാഴ്ച രാത്രി 8.30 ന് ഭാര്യയെ സ്വകാര്യ ആശുപത്രിയില്‍ ജോലി സ്ഥലത്തുവിട്ട് പിതാവും മകളും വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ആക്രമണം.
Keywords: Minister GR Anil warns Police, Thiruvananthapuram, News, Minister, Attack, Police, Warning, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.