MB Rajesh | ഏല്‍പിച്ച ജോലി കഴിവിന്റെ പരമാവധി നിറവേറ്റാന്‍ പരിശ്രമിക്കുമെന്ന് മന്ത്രിസഭയിലേക്ക് തെരഞ്ഞെടുത്ത എം ബി രാജേഷ്
Sep 2, 2022, 19:08 IST
ADVERTISEMENT
പാലക്കാട്: (www.kvartha.com) ഏല്‍പിച്ച ജോലി കഴിവിന്റെ പരമാവധി നിറവേറ്റാന്‍ പരിശ്രമിക്കുമെന്ന് സ്പീകര്‍ സ്ഥാനത്തുനിന്നും മാറ്റി മന്ത്രിസഭയിലേക്ക് തെരഞ്ഞെടുത്ത എം ബി രാജേഷ്. നിലവില്‍ ഔദ്യോഗികമായുള്ള അറിയിപ്പ് വന്നിട്ടില്ലെന്നും മാധ്യമങ്ങളുടെ പക്കലുള്ള സി പി എം വാര്‍ത്താക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് പ്രതികരിക്കുന്നതെന്നും രാജേഷ് വ്യക്തമാക്കി.

'വേറൊരു ചുമതല നിശ്ചയിക്കുന്നു എന്നേയുള്ളൂ. ഇതിന് മുമ്പ് ഇതുപോലെ ഏല്‍പിച്ചിട്ടുള്ള എല്ലാ ചുമതലകളും കഴിവിന്റെ പരമാവധി നിറവേറ്റാന്‍ ശ്രമിച്ചിട്ടുണ്ട്. അതുപോലെ ഈ ചുമതലയും നിറവേറ്റാന്‍ പരിശ്രമിക്കും. സ്പീകര്‍ എന്ന നിലയില്‍ കഴിഞ്ഞ പതിനഞ്ച്, പതിനാറ് മാസത്തെ പ്രവര്‍ത്തനം നടത്താനുള്ള അവസരമാണ് ലഭിച്ചത്. അത് വിലപ്പെട്ട ഒരു അനുഭവമായിട്ടാണ് കണക്കാക്കുന്നത്.
വളരെ പാരമ്പര്യമുള്ള ചരിത്രമുള്ള കേരള നിയമസഭയുടെ അധ്യക്ഷ സ്ഥാനത്ത് ഇരുന്നുകൊണ്ട് ആ പാരമ്പര്യത്തോട് നീതിപുലര്‍ത്തുന്ന വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് ഞാന്‍ വിചാരിക്കുന്നത്. വിലയിരുത്തേണ്ടത് മറ്റുള്ളവരാണ്. സ്പീകര്‍ ആയിരിക്കുമ്പോഴും രാഷ്ട്രീയത്തില്‍ ഇടപെട്ടിട്ടുണ്ട്. അത് കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമല്ല, അത് തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു' എന്നും രാജേഷ് പറഞ്ഞു.
വെള്ളിയാഴ്ച ചേര്‍ന്ന സി പി എം സംസ്ഥാന സെക്രടേറിയറ്റിലാണ് എം ബി രാജേഷിനെ മന്ത്രിസഭയിലേക്ക് തെരഞ്ഞെടുത്തത്. തദ്ദേശ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ സി പി എം സംസ്ഥാന സെക്രടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ചൊഴിയുന്നതിനാലാണ് മന്ത്രിസഭയില്‍ പുനഃസംഘടന വേണ്ടിവന്നത്.
സ്പീകറായി എ എന്‍ ശംസീറിനേയും സി പി എം സെക്രടേറിയറ്റ് തെരഞ്ഞെടുത്തു. ഇതോടെ സീനിയോറിറ്റി പരിഗണിച്ച് ഉചിതമായ പദവി തനിക്ക് നല്‍കിയില്ലെന്ന ശംസീറിന്റെ പരിഭവത്തിനും പാര്‍ടി പരിഹാരം കണ്ടു.
Keywords: MB Rajesh comment after becoming Minister Nominee, Palakkad, News, Politics, Minister, Trending, CPM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.