വി എസ് ശിവകുമാറിനു റോസ് ഹൗസ് 'രാശിയല്ല'; അന്ധവിശ്വാസമില്ലാത്ത അലി റോസ് ഹൗസിലേക്ക്

 


ADVERTISEMENT

പ്രത്യേക ലേഖകന്‍
വി എസ് ശിവകുമാറിനു റോസ് ഹൗസ് 'രാശിയല്ല'; അന്ധവിശ്വാസമില്ലാത്ത അലി റോസ് ഹൗസിലേക്ക്
തിരുവനന്തപുരം: ആരോഗ്യ മന്ത്രി വി എസ് ശിവകുമാറിന്റെ വീടുമാറ്റത്തെക്കുറിച്ച് അഭ്യൂഹങ്ങളേറെ. അദ്ദേഹം താമസിച്ചിരുന്ന ഔദ്യോഗിക വസതിയായ വഴുതക്കാട്ടെ റോസ് ഹൗസില്‍ നിന്ന് മാറിയത് ശത്രുക്കളുടെ ദുര്‍മന്ത്രവാദം ഭയന്നിട്ടാണത്രേ. കാലങ്ങളായി റോസ് ഹൗസില്‍ താമസിച്ച പല മന്ത്രിമാരും കാലാവധി പൂര്‍ത്തിയാക്കാതെ താമസം മാറിയ ചരിത്രം ആവര്‍ത്തിച്ചിരിക്കുകയാണ് ശിവകുമാറും.

മുന്‍ കേരള വ്യവസായ മന്ത്രിയായ കേന്ദ്ര സഹമന്ത്രി ഇ. അഹ്മദ്, ഇപ്പോഴത്തെ മഹാരാഷ്ട്ര ഗവര്‍ണറും മുന്‍ സംസ്ഥാന ധനകാര്യ മന്ത്രിയുമായ കെ ശങ്കരനാരായണന്‍, ജലവിഭവ മന്ത്രി പി ജെ ജോസഫ് എന്നിവര്‍ റോസ് ഹൗസിന്റെ പടി ചവിട്ടുംമുമ്പേ ഇറങ്ങിയവരിലുണ്ട്. എന്നാല്‍ മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിയായി വിവാദത്തിന്റെ പടി ചവിട്ടി എത്തിയ നഗര വികസന മന്ത്രി മഞ്ഞളാംകുഴി അലിക്ക് അന്ധവിശ്വാസമില്ല. അതുകൊണ്ട് അദ്ദേഹം റോസ് ഹൗസിലെ പുതിയ താമസക്കാരനാകാന്‍ തീരുമാനിച്ചിരിക്കുകയാണ്. പുതിയ വര്‍ഷം പിറക്കുമ്പോള്‍ അലി പുതിയ വീട്ടിലായിരിക്കും.
വി എസ് ശിവകുമാറിനു റോസ് ഹൗസ് 'രാശിയല്ല'; അന്ധവിശ്വാസമില്ലാത്ത അലി റോസ് ഹൗസിലേക്ക്
എല്ലാക്കാലത്തും വിവാദങ്ങളും ദുരൂഹതയും അതുമായി ബന്ധപ്പെട്ട വാര്‍ത്തകളിലും നിറഞ്ഞു നിന്ന മന്ത്രിമന്ദിരമാണ് റോസ് ഹൗസ്. കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പ്രതിസന്ധി കാലത്ത് തമ്മില്‍ പ്രണയിക്കുകയും പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ ദമ്പതികളായ മന്ത്രിമാരാവുകയും ചെയ്ത കെ ആര്‍ ഗൗരിയമ്മയും ടി വി തോമസും വഴി പിരിഞ്ഞത് റോസ് ഹൗസില്‍ നിന്നാണ്. പിന്നീട് ഗൗരിയമ്മ മറ്റൊരു മന്ത്രിമന്ദിരമായ സാനഡുവിലേയ്ക്കു മാറി.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രമുഖ നേതാവായിരുന്ന ആദ്യ നിയമസഭാ സ്പീക്കര്‍ ആര്‍ ശങ്കരനാരായണന്‍ തമ്പി, തിരു കൊച്ചി മുഖ്യമന്ത്രിയായിരുന്ന പറവൂര്‍ ടി കെ നാരായണ പിള്ള, മുന്‍ മന്ത്രി ടി എം വര്‍ഗീസ്, ആര്‍എസ്പിയുടെ ഉന്നത നേതാവായിരുന്ന ആര്‍ ശ്രീകണ്ഠന്‍ നായര്‍ എന്നിവരൊക്കെ റോസ് ഹൗസിലെ മുന്‍ഗാമികളാണ്. ഇടയ്ക്കു താമസം മാറിയവരും. തങ്ങള്‍ക്ക് ആ വീട് ചീത്തയേ വരുത്തിയിട്ടുള്ളുവെന്ന് അവരിലേറെയും പരസ്യമായോ രഹസ്യമായോ സമ്മതിക്കുകയും ചെയ്തിരുന്നു. ഇടക്കാലത്ത് ജ്യോതിഷ പണ്ഡിതന്മാരുടെയും വാസ്തു വിദഗ്ദ്ധരുടെയും നിര്‍ദേശപ്രകാരം റോസ് ഹൗസ് പുതുക്കി പണിതിരുന്നു. അതിനുശേഷവും സംഗതി രാഷ്ട്രീയ നേതാക്കള്‍ക്ക് ആ വീട് രാശിയല്ലെന്നുതന്നെയാണു വിശ്വാസം. ഇ അഹ്മദ് താമസിച്ചിരുന്ന കാലത്ത് വീടിന്റെ ഇംഗ്ലീഷ് സ്‌പെല്ലിംഗ് മാറ്റി പരീക്ഷിച്ചതും ആരുടെയോ ഉപദേശം മാനിച്ചാണ്. എന്നിട്ടും 'ദുര്‍ഗതി'മാറിയില്ല.

ശിവകുമാര്‍, ശാസ്തമംഗലം ശ്രീരംഗം ലെയ്‌നിലെ വീട്ടിലേയ്ക്കാണു മാറിയത്. റോസ് ഹൗസാകട്ടെ ഔദ്യോഗിക യോഗങ്ങള്‍ക്കും അതിഥികളെ സ്വീകരിക്കാനും മറ്റുമായി മാത്രം ഉപയോഗിച്ചിരുന്നു. അതിനും അനുയോജ്യമല്ലെന്ന വിശ്വാസം ഉറച്ചതോടെ തീര്‍ത്തും ഒഴിവാക്കി. എങ്കിലും സര്‍ക്കാര്‍ രേഖകളില്‍ റോസ് ഹൗസിലെ താമസക്കാരന്‍ ശിവകുമാര്‍ തന്നെയായിരുന്നു. ഏതായാലും വീട് അലിക്ക് അനുവദിക്കുകയും അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ശിവകുമാര്‍ പൂര്‍ണമായും റോസ് ഹൗസ് ഉപേക്ഷിക്കേണ്ടി വരും.

തനിക്ക് പ്രേതാത്മാക്കളിലും മന്ത്രവാദത്തിലുമൊന്നും വിശ്വാസമില്ലെന്നാണു മഞ്ഞളാംകുഴി അലിയുടെ നിലപാട്. മുന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് റോസ് ഹൗസിനെതിരായ വര്‍ത്തമാനങ്ങള്‍ വകവയ്ക്കാതെ അവിടെ താമസിക്കുകയും കാലാവധി പൂര്‍ത്തിയാക്കുകയും ചെയ്തതും അലി ഓര്‍മിപ്പിക്കുന്നു. ഒറ്റയ്ക്കല്ല, കുടുംബസമേതം റോസ് ഹൗസിലേക്കു മാറാനാണ് അലിയുടെ തീരുമാനം.

Keywords:  Thiruvananthapuram, V.S Shiva Kumar, House, Manjalamkuzhi Ali, Minister, E. Ahmed, KR Gouri Amma, Malayalam News, Kerala Vartha, Manjalam kuzhi Ali to rose house, Rose House
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia