ബാബു കുടുങ്ങിയ കുമ്പാച്ചിമലയിൽ മറ്റൊരു യുവാവ് കൂടി കുടുങ്ങി; വനം വകുപ്പ് ഉദ്യോഗസ്ഥർ തിരിച്ചിറക്കി; കൂടുതൽ പേരുണ്ടെന്ന് നാട്ടുകാർ

 


ADVERTISEMENT


പാലക്കാട്: (www.kvartha.com 14.02.2022) ആര്‍ ബാബുവിനെ അതിസാഹസികമായി രക്ഷപ്പെടുത്തിയ മലമ്പുഴ ചെറാടിലെ കുമ്പാച്ചി മലയില്‍ കയറിയ ആളെ അര്‍ധരാത്രിയോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി, തിരിച്ചിറക്കി. ആനക്കല്ല് സ്വദേശിയായ ആദിവാസി വിഭാഗത്തില്‍പ്പെട്ട രാധാകൃഷ്ണന്‍ (45) എന്നയാളെയാണ് വന മേഖലയില്‍ കണ്ടെത്തിയത്.
Aster_MIMS

ഞായറാഴ്ച രാത്രി ഒന്‍പതോടെ മലമുകളില്‍ പലവട്ടം വെളിച്ചം കണ്ടവരാണ് വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചത്. വാളയാര്‍ റേഞ്ച് ഓഫിസര്‍ ആശിഖ് അലിയുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും കസബ ഇന്‍സ്‌പെക്ടര്‍ എന്‍ എസ് രാജീവിന്റെ നേതൃത്വത്തിലുള്ള പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ രാത്രി 12.45നാണ് ഇയാളെ കണ്ടെത്തിയത്. 

ആറ് മണിക്കാണ് ഇയാള്‍ മല കയറിയത്. ഇയാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. വനം വകുപ്പിന്റെ നൈറ്റ് പട്രോളിംഗ് സംഘം കസ്റ്റഡിയിലെടുത്ത രാധാകൃഷ്ണനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 

ബാബു കുടുങ്ങിയ കുമ്പാച്ചിമലയിൽ മറ്റൊരു യുവാവ് കൂടി കുടുങ്ങി; വനം വകുപ്പ് ഉദ്യോഗസ്ഥർ തിരിച്ചിറക്കി; കൂടുതൽ പേരുണ്ടെന്ന് നാട്ടുകാർ

ഉദ്യോഗസ്ഥ സംഘവും നാട്ടുകാരും മലയുടെ താഴ്വാരത്ത് തമ്പടിച്ചിരുന്നു. വലിയ പരിഭ്രാന്തി സൃഷ്ടിച്ച സംഭവത്തിന് ശേഷം വളരെ രൂക്ഷമായ പ്രതികരണങ്ങളാണ് സംഭവത്തില്‍ നാട്ടുകാര്‍ നടത്തുന്നത്.

അതിനിടെ, മലയില്‍ വേറെയും ആള്‍കാരുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ മലയടിവാരത്ത് നിലയുറപ്പിച്ചു. കൂടുതല്‍ വെളിച്ചം കണ്ടുവെന്നും എന്നാല്‍ ഒരാളെ മാത്രമാണ് കണ്ടെത്തിയതെന്നുമാണ് ചില നാട്ടുകാര്‍ പറയുന്നത്. മൂന്ന് ലൈറ്റാണ് മുകളില്‍ കണ്ടെതെന്നാണ് നാട്ടുകാരുടെ പരാതി. ഒരാളെ കൊണ്ട് വന്ന് കാര്യങ്ങള്‍ അവസാനിപ്പിക്കുകയാണെന്നും കൂടുതല്‍ പരിശോധന നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പാലക്കാട് ചെറാട് കുമ്പാച്ചി മലയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ 45 മണിക്കൂറുകള്‍ക്ക് ശേഷമാണ് സൈന്യം രക്ഷിച്ച് കൊണ്ട് വന്നത്. ബാബുവിനെ രക്ഷിക്കാന്‍ മുക്കാല്‍ കോടിയോളം ചിലവ് വന്നുവെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക കണക്ക്. ബാബു കുടുങ്ങിപ്പോയ തിങ്കളാഴ്ച തുടങ്ങിയ രക്ഷാ പ്രവര്‍ത്തനം ബുധനാഴ്ചയാണ് അവസാനിച്ചത്.

രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വെള്ളിയാഴ്ച ബാബു വീട്ടിലെത്തിയപ്പോള്‍ സംസ്ഥാനം ചിലവിട്ടത് മുക്കാല്‍ കോടിക്കടുത്ത് തുകയെന്നാണ് പാലക്കാട് ജില്ലാ ഭരണകൂടം നല്‍കുന്ന പ്രാഥമിക കണക്ക്. ബില്‍ ഇനിയും കിട്ടാനുണ്ട് എന്നതിനാല്‍ തുക ഇനിയും കൂടാനാണ് സാധ്യത. ബാബു കുടുങ്ങിയത് മുതല്‍ രക്ഷാ പ്രവര്‍ത്തനത്തിനായി പ്രാദേശിക സംവിധാനങ്ങള്‍ മുതല്‍ ഏറ്റവും ഒടുവില്‍ കരസേനയുടെ രക്ഷാ ദൗത്യ സംഘത്തെവരെ എത്തിച്ചു. ദുരന്ത നിവാരണ അതോറിറ്റി, കോസ്റ്റ് ഗാര്‍ഡ്, കരസേന എന്നിവരുടെ സേവനവും തേടിയിരുന്നു.

Keywords:  News, Kerala, State, Palakkad, Hospital, Forest, Man found in Cherad mountain, Forest department brought back in night 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia