നിര്‍മാണം നടന്നുകൊണ്ടിരുന്ന വീട്ടില്‍ ജയില്‍ വാര്‍ഡന്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നെയ്യാറ്റിന്‍കര: (www.kvartha.com 20.07.2018) നിര്‍മാണം നടന്നുകൊണ്ടിരുന്ന വീട്ടില്‍ ജയില്‍ വാര്‍ഡന്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍. പൂജപ്പുര ജില്ലാ ജയിലിലെ വാര്‍ഡനും പെരുങ്കടവിള ആലത്തൂര്‍ തെക്കേകുഴിവിള വീട്ടില്‍ പരേതനായ ക്രിസ്തുദാസിന്റെയും ഷോബിതയുടെയും മകനുമായ ജോഷിന്‍ ദാസിനെയാണ് (27) മരിച്ച നിലയില്‍ കണ്ടത്. പെരുങ്കടവിള ആലത്തൂര്‍ കാക്കണം റോഡിന്റെ വശത്ത് നിര്‍മ്മാണം നടന്നുകൊണ്ടിരുന്ന പുതിയ വീട്ടിലെ കിടപ്പുമുറിയില്‍ ഫാനിന്റെ ഹുക്കില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

വ്യാഴാഴ്ച രാത്രി ജോഷിന്‍ ദാസിനെ അന്വേഷിച്ചെത്തിയ ബന്ധു ഷെറിന്‍ രാജാണ് മൃതദേഹം കണ്ടെത്തിയ വിവരം നാട്ടുകാരെയും ബന്ധുക്കളെയും അറിയിച്ചത്. ജോഷിന്‍ ദാസിന്റെ വീക്ക്‌ലി ഓഫ് ദിവസമായിരുന്നു വ്യാഴാഴ്ച. വീടുപണി നടക്കുന്ന കുടുംബ വീട്ടിന് അര കിലോ മീറ്റര്‍ അകലെയുള്ള വാടകവീട്ടില്‍ നിന്ന് പെരുങ്കടവിളയിലെ തുന്നല്‍കടയില്‍ തയ്ക്കാന്‍ നല്‍കിയ യൂണിഫോം വാങ്ങാനായി ബൈക്കില്‍ പോയ ജോഷിന്‍ദാസിനെ കാണാത്തതിനാലാണ് വീടുപണി സ്ഥലത്ത് ഷെറിന്‍ രാജ് അന്വേഷിച്ചെത്തിയത്.

 നിര്‍മാണം നടന്നുകൊണ്ടിരുന്ന വീട്ടില്‍ ജയില്‍ വാര്‍ഡന്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍

വീടിന്റെ മുന്നില്‍ ബൈക്ക് വച്ചിരിക്കുന്നത് കണ്ട് അകത്ത് കടന്നപ്പോഴാണ് മൃതദേഹം കണ്ടത്. കടയില്‍ നിന്ന് വാങ്ങികൊണ്ടുവന്ന യൂണിഫോം ബൈക്കിന്റെ ബാഗില്‍ സൂക്ഷിച്ചിട്ടുണ്ട്. പാന്റും ഷര്‍ട്ടും ധരിച്ച ജോഷിന്‍ദാസിന്റെ ഇരുകൈകളും ശരീരത്തോട് ചേര്‍ത്ത് ബന്ധിച്ച അതേ കയറില്‍ ഫാനിന്റെ ഹൂക്ക് വഴി കുരുക്കിട്ട് ജനലഴിയില്‍ ബന്ധിച്ചിരിക്കുകയാണ്. വായ് തുണികൊണ്ട് മൂടി വട്ടം കെട്ടിയിട്ടുണ്ട്.

ഫോണും വാച്ചും തറയില്‍ വീണ നിലയിലാണ് . മുറിയ്ക്കുള്ളില്‍ നിര്‍മ്മാണത്തിന് കൂട്ടിയിട്ട മണലും സിമന്റും ചവിട്ടിമെതിച്ചിട്ടുണ്ട്. മുറിയ്ക്കുള്ളില്‍ സ്ഥാപിച്ചിരുന്ന എല്‍.ഇ.ഡി ലൈറ്റും മറിഞ്ഞുകിടക്കുകയാണ്.

സംഭവത്തില്‍ സംശയം തോന്നിയ ഷെറിന്‍രാജ് അറിയിച്ചതനുസരിച്ച് നെയ്യാറ്റിന്‍കര ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി വ്യാഴാഴ്ച രാത്രി മുതല്‍ വീട് പോലീസ് കാവലിലാക്കി. സംഭവത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാരും ബന്ധുക്കളും ആരോപിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫോറന്‍സിക് വിദഗ്ദരുടെ സഹായത്തോടെ തെളിവെടുപ്പ് ആരംഭിച്ചിട്ടുണ്ട്.

മൃതദേഹത്തിന് പുറമേ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. തൊട്ടടുത്ത വീട്ടില്‍ ആള്‍ താമസമില്ലാത്തതിനാല്‍ വീട്ടില്‍ മറ്റാരെങ്കിലും വന്നുപോയതായുള്ള വിവരമൊന്നും പോലീസിന് ലഭിച്ചിട്ടില്ല.

വ്യാഴാഴ്ച വൈകുന്നേരം ജോലിക്കാര്‍ പോയശേഷമാണ് ജോഷിന്‍ദാസ് ഇവിടെയെത്തിയത്. ജില്ലാ ജയിലില്‍ വെള്ളിയാഴ്ച നൈറ്റ് ഡ്യൂട്ടിയ്ക്ക് ഹാജരാകേണ്ട ജോഷിന്‍ ദാസിന്റെ മരണവാര്‍ത്തയറിഞ്ഞ് സഹപ്രവര്‍ത്തകരുള്‍പ്പെടെ വന്‍ ജനാവലി സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് തയ്യാറാക്കിയശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. അതിനുശേഷമേ സംഭവം കൊലപാതകമാണോ ആത്മഹത്യയാണോയെന്ന് വ്യക്തമാക്കാന്‍ കഴിയൂവെന്ന് നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ഹരികുമാര്‍ പറഞ്ഞു.

എന്നാല്‍ ജോഷിന്‍ദാസിന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമൊന്നും ഇല്ലെന്നും സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍ ആരോപിച്ചു. മദ്യപാനമോ മറ്റ് ദുശീലങ്ങളോ ഇല്ലാത്ത ജോഷിന്‍ ദാസിന്റെ മൃതദേഹം കാണപ്പെട്ട മുറിയ്ക്കുള്ളില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളുള്ളതായും കൈകള്‍ ശരീരത്തോട് ബന്ധിച്ചതും വാ മൂടികെട്ടിയതും അപായപ്പെടുത്തിയതിന്റെ സൂചനകളാണെന്നും വീട്ടുകാര്‍ ആരോപിക്കുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വൈകുന്നേരത്തോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Jail warden found dead in newly build house, Neyyattinkara, News, Dead Body, Allegation, Police, Family, Mobile Phone, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia