SWISS-TOWER 24/07/2023

PM Modi | തൃശൂരില്‍ സുരേഷ് ഗോപി ജയിക്കുമെന്ന് പ്രവര്‍ത്തകര്‍; കാരണം എന്താണെന്ന മറുചോദ്യം ഉന്നയിച്ച് പ്രധാനമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂര്‍: (KVARTHA) തൃശൂരിലെ വിജയസാധ്യതയെ കുറിച്ച് പ്രവര്‍ത്തകരോട് ചോദിച്ചറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുന്നംകുളത്ത് എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കെത്തിയപ്പോള്‍ തന്നെ സ്വീകരിക്കാന്‍ കാത്തുനിന്ന ബിജെപി പ്രവര്‍ത്തകരെ അടുത്തേക്ക് വിളിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം. സുരേഷ് ഗോപി ജയിക്കുമെന്നായിരുന്നു പ്രവര്‍ത്തകരുടെ മറുപടി.

ഇതോടെ അങ്ങനെ പറയാന്‍ കാരണം എന്താണെന്ന മറുചോദ്യമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. കേന്ദ്ര സര്‍കാരിന്റെ ജനപ്രിയ പദ്ധതികളും വികസന നയവുമാണ് കാരണമെന്നായിരുന്നു ഇതിന് പ്രവര്‍ത്തകരുടെ മറുപടി. എന്നാല്‍ തൊട്ടുപിന്നാലെ അടുത്ത ചോദ്യം ഉന്നയിച്ച് പ്രധാനമന്ത്രി. ഏതൊക്കെ പദ്ധതികളാണ് കൂടുതല്‍ ജനപ്രീതിയുള്ളത് എന്നായിരുന്നു ചോദ്യം. 

PM Modi | തൃശൂരില്‍ സുരേഷ് ഗോപി ജയിക്കുമെന്ന് പ്രവര്‍ത്തകര്‍; കാരണം എന്താണെന്ന മറുചോദ്യം ഉന്നയിച്ച് പ്രധാനമന്ത്രി

പ്രവര്‍ത്തകര്‍ ചില പ്രധാന പദ്ധതികളുടെ പേര് പറഞ്ഞു. ഇതോടെ അദ്ദേഹം എല്ലാവര്‍ക്കും നന്ദി പറഞ്ഞ് കാറില്‍ കയറി. രാവിലെ 10.50-ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് മൈതാനത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്റ്ററില്‍ എത്തിയത്. സ്വീകരിക്കാന്‍ കാത്തു നിന്ന 15 ആര്‍ എസ് എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം ഹസ്തദാനം നല്‍കി.

കേരളത്തില്‍ പുതുവികസനത്തിന്റെയും രാഷ്ട്രീയത്തിന്റെയും വര്‍ഷമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയില്‍ പറഞ്ഞത്. ലോക്‌സഭയില്‍ കേരളം ശക്തമായ ശബ്ദം കേള്‍പ്പിക്കും. അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് വികസനത്തിനും പാരമ്പര്യത്തിനുമാണ് മുന്‍തൂക്കം നല്‍കുന്നത്. ദക്ഷിണേന്‍ഡ്യയില്‍ ബുള്ളറ്റ് ട്രെയിന്‍ കൊണ്ടുവരും. കഴിഞ്ഞ 10 വര്‍ഷം കണ്ടത് എന്‍ഡിഎ സര്‍കാരിന്റെ ട്രെയിലര്‍ മാത്രം. രാജ്യത്തിന്റെ വികസനം ഇനി കാണാനിരിക്കുന്നതേയുള്ളൂ എന്നും പ്രധാനമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച മോദി, കരുവന്നൂര്‍ കേസും പ്രസംഗത്തില്‍ പരാമര്‍ശിച്ചു. 'കേരള സര്‍കാരിന് അഴിമതിയിലാണ് താല്‍പര്യമെന്ന് പറഞ്ഞ മോദി ഇടത്, വലത് മുന്നണികള്‍ സംസ്ഥാനത്തെ പുറകോട്ടടിക്കുന്നുവെന്നും കുറ്റപ്പെടുത്തി. ബംഗാളും ത്രിപുരയും അവര്‍ നശിപ്പിച്ചു. ഇപ്പോള്‍ കേരളത്തെയും. കേരളത്തില്‍ അക്രമവും അരാജകത്വവും കൂടുകയാണ്. കോളജ് കാംപസുകള്‍ സാമൂഹ്യവിരുദ്ധരുടെ താവളമായിരിക്കുന്നുവെന്നും. അദ്ദേഹം കുറ്റപ്പെടുത്തി.

സിപിഎമുകാര്‍ പാവങ്ങളുടെ കോടികള്‍ കൊള്ളയടിച്ചു. വിവാഹം പോലും മുടക്കി പാവപ്പെട്ട പെണ്‍കുട്ടികളെ വിഷമത്തിലാക്കി. ആയിരങ്ങളുടെ ജീവിതം പ്രതിസന്ധിയിലാക്കി. ഈ വിഷയത്തില്‍ സിപിഎം മുഖ്യമന്ത്രി മൂന്നു വര്‍ഷമായി നുണ പറയുന്നു. പണം തിരിച്ചുനല്‍കും, കുറ്റക്കാരെ ശിക്ഷിക്കും എന്നാണ് നുണ പറയുന്നത്. എന്നാല്‍ ഈ അഴിമതിക്കേസില്‍ മോദി സര്‍കാരാണ് നടപടി എടുത്തത്.

തട്ടിപ്പുകാരുടെ 90 കോടി രൂപ ഇഡി പിടിച്ചെടുത്തു. ഇഡി കണ്ടുകെട്ടിയ 90 കോടി രൂപ നിക്ഷേപകര്‍ക്ക് എങ്ങനെ തിരികെ നല്‍കാമെന്ന ചര്‍ചയിലാണ്. എത്രയുംവേഗം പണം നിക്ഷേപകര്‍ക്കു തിരികെ നല്‍കും' എന്നും മോദി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ വോട് ലഭിക്കാന്‍ വേണ്ടി നിരോധിക്കപ്പെട്ട സംഘടനകളുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ വരെ കോണ്‍ഗ്രസ് കേരളത്തില്‍ തയാറായിരിക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. വടക്കുംനാഥന്റെ മണ്ണില്‍ ഒരിക്കല്‍ കൂടി വരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് മലയാളത്തില്‍ പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. തൃപ്രയാര്‍ ദക്ഷിണ ഭാരതത്തിലെ അയോധ്യയാണെന്ന് മോദി പറഞ്ഞു.

തിങ്കളാഴ്ച രാവിലെ 11.15ഓടെയാണ് പൊതുസമ്മേളനം നടക്കുന്ന കുന്നംകുളം ചെറുവത്തൂര്‍ മൈതാനത്ത് നരേന്ദ്ര മോദി എത്തിയത്. എറണാകുളം ഗസ്റ്റ് ഹൗസില്‍നിന്നും രാവിലെ 10.50ന് ഹെലികോപ്റ്ററില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് മൈതാനത്ത് വന്നിറങ്ങിയശേഷം റോഡുമാര്‍ഗം പൊതുസമ്മേളന വേദിയിലേക്ക് എത്തുകയായിരുന്നു. വളരെ സാവധാനം ജനങ്ങളെ അഭിവാദ്യം ചെയ്താണ് വാഹന വ്യൂഹം നീങ്ങിയത്. ആലത്തൂര്‍ മണ്ഡലത്തിലെ പ്രചാരണത്തിനായാണ് പ്രധാനമന്ത്രി കുന്നംകുളത്ത് എത്തിയത്.

ടിഎന്‍ സരസു ആണ് ഇവിടെ ബിജെപി സ്ഥാനാര്‍ഥി. സുരേഷ് ഗോപി, നിവേദിത സുബ്രഹ്‌മണ്യന്‍, അബ്ദുല്‍ സലാം, കെഎ ഉണ്ണികൃഷ്ണന്‍ എന്നീ സ്ഥാനാര്‍ഥികളും വേദിയിലുണ്ടായിരുന്നു. കെകെ അനീഷ്‌കുമാര്‍, ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, ബി ഗോപാലകൃഷ്ണന്‍, എം എസ് സമ്പൂര്‍ണ അനീഷ് ഇയ്യാല്‍, ഓമനക്കുട്ടന്‍ എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി സ്വീകരിച്ചു. സുരേഷ് ഗോപി വന്ദേ ഭാരത് ട്രെയിനിന്റെ മാതൃക പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. പത്മജ വേണുഗോപാല്‍, ദേവന്‍ ഉള്‍പെടെയുള്ള നേതാക്കളും പങ്കെടുത്തു.

ഉച്ചയ്ക്ക് ഒരുമണിക്ക് ആറ്റിങ്ങല്‍ മണ്ഡലത്തിലെ കാട്ടാക്കടയിലും മോദി പൊതുസമ്മേളനത്തില്‍ പങ്കെടുത്തു. കേന്ദ്രമന്ത്രി വി മുരളീധരനാണ് ആറ്റിങ്ങലിലെ ബിജെപി സ്ഥാനാര്‍ഥി. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം രണ്ടാം തവണയാണു മോദി കേരളത്തിലെത്തുന്നത്. മാര്‍ച് 19നു പാലക്കാട്ടും പത്തനംതിട്ടയിലും എത്തിയിരുന്നു. ഈ വര്‍ഷം ഏഴാം തവണയാണ് എത്തുന്നത്.

തമിഴ്‌നാട്ടിലും പ്രധാനമന്ത്രിക്ക് പൊതുയോഗമുണ്ട്. കേരളത്തിലെ പരിപാടികള്‍ പൂര്‍ത്തിയാക്കിയശേഷം തമിഴ്‌നാട്ടിലേക്കു പോകുന്ന നരേന്ദ്ര മോദി, വൈകിട്ട് തിരുനെല്‍വേലിയില്‍ ബിജെപി പൊതുയോഗത്തില്‍ പ്രസംഗിക്കും. ഈ വര്‍ഷം എട്ടാം തവണയാണ് മോദി തമിഴ്‌നാട് സന്ദര്‍ശിക്കുന്നത്. ചൊവ്വാഴ്ചയും തമിഴ്‌നാട്ടിലെ പരിപാടിയില്‍ പങ്കെടുക്കും. വെള്ളിയാഴ്ചയാണ് തമിഴ്‌നാട്ടില്‍ പോളിങ്.

Keywords: Lok Sabha Elections: BJP will ensure overall development of big tourist destinations in Kerala, says PM Modi, Thrissur, News, Lok Sabha Election, BJP, Politics, PM Narendra Modi, Criticism, Suresh Gopi, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia