നാടിനെ നടുക്കിയ കുമരകം ബോട്ട് ദുരന്തത്തിന് ഒന്നര പതിറ്റാണ്ട്

 


മുഹമ്മ: (www.kvartha.com 27/07/2017) നാടിനെ നടുക്കിയ കുമരകം ബോട്ട് ദുരന്തത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 15 ആണ്ട്. 2002 ജൂലൈ 27നായിരുന്നു 29 പേരുടെ ജീവനെടുത്ത അപകടം. മുഹമ്മയില്‍ നിന്ന് രാവിലെ 5.45ന് നിറയെ യാത്രക്കാരുമായി കുമരകത്തേക്ക് പോയ ജലഗതാഗത വകുപ്പിന്റെ എ 53 നമ്പര്‍ ബോട്ടാണ് അപകടത്തില്‍പെട്ടത്. ദുരന്തത്തില്‍ 15 സ്ത്രീകളും ഒരു പിഞ്ചുകുഞ്ഞും ഉള്‍പ്പെടെ 29 പേരാണ് മരിച്ചത്. 104 പേര്‍ സഞ്ചരിക്കേണ്ട ബോട്ടില്‍ ഇരട്ടിയിലേറെ യാത്രക്കാര്‍ കയറിയതും ബോട്ടിന്റെ കാലപ്പഴക്കവുമാണ് അപകടത്തിന് കാരണം.

പി.എസ്.സി ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് പരീക്ഷ എഴുതാന്‍ കോട്ടയത്തേക്ക് പോയ മുഹമ്മ, കായിപ്പുറം, പുത്തനങ്ങാടി പ്രദേശങ്ങളിലെ ഉദ്യോഗാര്‍ഥികളായിരുന്നു ബോട്ടിലുണ്ടായിരുന്നവരില്‍ ഏറെയും. സ്ഥിരം യാത്രക്കാരായ കൂലിപ്പണിക്കാരും മത്സ്യവില്‍പനക്കാരും ബോട്ടിലുണ്ടായിരുന്നു. എണ്ണത്തില്‍ കൂടുതല്‍ ആളെ കയറ്റിയ ബോട്ട് കായലിലെ മണല്‍ത്തിട്ടയില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കരുതുന്നു. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട നാരായണക്കുറുപ്പ് കമീഷന്റെ ശിപാര്‍ശകള്‍ ജലരേഖയായി അവശേഷിക്കുന്നു. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട പല കേസും ഇപ്പോഴും നടക്കുന്നുണ്ട്.

നാടിനെ നടുക്കിയ കുമരകം ബോട്ട് ദുരന്തത്തിന് ഒന്നര പതിറ്റാണ്ട്

കമ്മീഷന്‍ നിര്‍ദേശിച്ച മുഴുവന്‍ തുകയും നഷ്ടപരിഹാരമായി കിട്ടണമെന്നാവശ്യപ്പെട്ട് മരിച്ചവരുടെ ബന്ധുക്കള്‍ കോടതി കയറിയിറങ്ങിയിട്ടും അനുകൂല വിധി ഉണ്ടായില്ല. മുഹമ്മ ജെട്ടിയില്‍ സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫീസിനായി നിര്‍മ്മിച്ച മന്ദിരം ദുരന്ത സ്മാരകമായി പ്രഖ്യാപിക്കണമെന്ന മുഹമ്മ നിവാസികളുടെ ആവശ്യം ഇപ്പോഴും കടലാസില്‍ തന്നെയാണ്. ദുരന്തത്തില്‍ മരിച്ചവരുടെ സ്മരണക്ക് സമര്‍പ്പിക്കുമെന്ന് പറഞ്ഞാണ് മുഹമ്മ ബോട്ടുജെട്ടിയില്‍ കെട്ടിടം പണിതത്. എന്നാല്‍, ഉദ്ഘാടനം നടന്നെങ്കിലും കെട്ടിടത്തിന് 'ദുരന്തസ്മാരകം' എന്ന പേര് നല്‍കിയില്ല.

മുഹമ്മ ബസ് സ്റ്റാന്‍ഡില്‍ സര്‍വിസ് അവസാനിപ്പിക്കുന്ന ബസുകള്‍ ബോട്ടുജെട്ടി വരെ നീട്ടണമെന്ന ആവശ്യത്തിനും പഴക്കമേറെയുണ്ട്. എന്നാല്‍, ഇതും യാഥാര്‍ഥ്യമാക്കാനായില്ല. ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് വ്യാഴാഴ്ച മുഹമ്മ ഗ്രാമം ഓര്‍മ്മ പൂക്കള്‍ അര്‍പ്പിച്ചു. വിവിധ സംഘടനകളും സ്‌കൂളുകളും പാസഞ്ചേഴ്‌സ് അസോസിയേഷനും പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Boat Accident, Women, Child, Death, Case, Court, News, Kerala, Kumarakom boat tragedy 15 years.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia