Kovalam Accident | കോവളം ബൈപാസിലെ അപകടം റേസിങ്ങിനിടെയല്ല; നാട്ടുകാര്‍ പറഞ്ഞതല്ല കാരണമെന്നും മത്സരയോട്ടത്തിന് തെളിവില്ലെന്നും എംവിഡി
Jan 30, 2023, 10:08 IST
തിരുവനന്തപുരം: (www.kvartha.com) കോവളം ബൈപാസില്‍ രണ്ട് പേരുടെ ജീവനെടുത്ത ബൈക് അപകടം റേസിങ് മൂലമെല്ലെന്ന് മോടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപോര്‍ട്. അപകടവുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ പറഞ്ഞതല്ല കാരണമെന്നും റേസിങ് നടന്നിട്ടില്ലെന്നും അമിതവേഗമാണ് അപകടത്തില്‍ കലാശിച്ചതെന്നുമാണ് റിപോര്‍ടിലെ കണ്ടെത്തല്‍.
മത്സരയോട്ടത്തിന് തെളിവില്ലെന്നും എംവിഡി അറിയിച്ചു. അപകടസമയം ബൈക് 100 കിലോമീറ്ററോളം വേഗത്തിലാണ് പാഞ്ഞത്. വീട്ടമ്മ ശ്രദ്ധിക്കാതെ റോഡ് മുറിച്ച് കടന്നതും അപകടത്തിന് കാരണമായെന്ന് എംവിഡി റിപോര്‍ടില്‍ പറയുന്നു. അപകടത്തിന് കാരണം ബൈക് റേസിങാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, റേസിങ് നടന്നിട്ടില്ലെന്ന് എംവിഡി കണ്ടെത്തി.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ അപകടത്തില്‍പെട്ട ബൈകും മറ്റു ബൈകുകളും തമ്മില്‍ മല്‍സരിച്ച് ഓടുന്ന ദൃശ്യങ്ങളില്ല. പകരം അപകടത്തിന്റെ പ്രധാന കാരണമായി പറയുന്നത് ബൈകിന്റെ അമിതവേഗതയാണ്. നൂറ് കിലോമീറ്റര്‍ വേഗത്തിനും മുകളിലാണ് 22 ലക്ഷം രൂപ വിലമതിക്കുന്ന 1000 സിസി ബൈകുമായി അരവിന്ദ് പാഞ്ഞതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ട്രാഫിക് സിഗ്നലില്ലാത്ത ഭാഗത്തായിരുന്നു അപകടം.
ഞായറാഴ്ച രാവിലെ എട്ടിന് കോവളം ബൈപാസിലെ തിരുവല്ലം ജംഗ്ഷന് സമീപത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് ജീവനാണ് പൊലിഞ്ഞത്. ബൈക് ഓടിച്ചിരുന്ന പൊട്ടക്കുഴി ഗിരിദീപത്തില്‍ അരവിന്ദ് (24) എന്ന യുവാവും വഴിയാത്രക്കാരിയായ പനത്തുറ തുരുത്തി കോളനിയില്‍ അശോകന്റെ ഭാര്യ സന്ധ്യ (53) എന്ന വീട്ടമ്മയും. സന്ധ്യ അപകടസ്ഥലത്തും അരവിന്ദ് ചികിത്സയിലിരിക്കെ വൈകിട്ട് 3.50 നുമാണ് മരിച്ചത്. റിട. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന് ബിനുവിന്റെ ഏക മകനാണ് മരിച്ച യുവാവ്.
അരവിന്ദും കൂട്ടുകാരും കോവളം തീരത്ത് ഇന്‍സ്റ്റഗ്രാം റീല്‍ തയാറാക്കി മടങ്ങുമ്പോഴാണ് അപകടം. അപകടത്തില്‍ ഇടിയേറ്റ വഴിയാത്രക്കാരി സംഭവസ്ഥലത്തുനിന്ന് 200 മീറ്റര്‍ മാറി റോഡിലെ ഡിവൈഡറിലെ കുറ്റിക്കാട്ടിനിടയിലാണ് കിടന്നിരുന്നതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.
Keywords: News,Kerala,State,Thiruvananthapuram,Accident,Investigates,Motor-Vehicle-Department,Accidental Death, Kovalam bike accident no evidence of racing motor vehicle department
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.