Probe | '5 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തീരാത്ത ദുരൂഹത, ഗൂഢാലോചനയുണ്ടെങ്കില്‍ പരിശോധിക്കണം'; ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈകോടതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (KVARTHA) വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ പുതിയ തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് കേരള ഹൈകോടതി. ബാലഭാസ്‌കറിന്റെ പിതാവ് കെ സി ഉണ്ണി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈകോടതി ഉത്തരവ്.

മൂന്നു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപോര്‍ട് സമര്‍പിക്കണമെന്നും കോടതി സിബിഐയ്ക്ക് നിര്‍ദേശം നല്‍കി. ഗൂഢാലോചനയുണ്ടെങ്കില്‍ അത് ഉള്‍പെടെ പരിശോധിക്കാനും ഉത്തരവിലുണ്ട്. ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നില്‍ ഗൂഢാലോചനയില്ലെന്നും അപകടത്തിനു കാരണമായത് ഡ്രൈവറുടെ അശ്രദ്ധയാണെന്നും ഹര്‍ജി പരിഗണിക്കുമ്പോള്‍ സിബിഐ ഹൈകോടതിയെ അറിയിച്ചിരുന്നു.

ബാലഭാസ്‌കറിന്റേത് അപകടമരണമാണെന്നാണ് മുന്‍പ് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ചും കണ്ടെത്തിയിരുന്നത്. ഇതിനിടെയാണ് ബാലഭാസ്‌കറിന്റെ പിതാവ് ഹൈകോടതിയെ സമീപിച്ച് തുടരന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചത്. കേസിന്റെ എല്ലാ വശങ്ങളും സിബിഐ പരിശോധിച്ചിട്ടില്ലെന്നും ബാലഭാസ്‌കറിന്റെ മരണത്തിനു പിന്നില്‍ ഗൂഢാലോചനയുടെ സാധ്യതകളുണ്ടെന്നുമാണ് പിതാവ് ഹര്‍ജിയില്‍ വ്യക്തമാക്കിയത്.

അപകട സമയത്ത് പ്രദേശത്തുണ്ടായിരുന്ന ദൃക്‌സാക്ഷികളില്‍ ചിലരും ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. യാത്രയുടെ ആരംഭം മുതല്‍ ചില കാര്യങ്ങളിലുണ്ടായിരുന്ന അനിശ്ചിതത്വവും സംശയത്തിന് ഇട നല്‍കി. ഇത്തരം വശങ്ങളൊന്നും പരിശോധിക്കാതെ ചില നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം നടത്തിയതെന്നാണ് പരാതി.

ഈ സാഹചര്യത്തില്‍ ബാലഭാസ്‌കര്‍ ഉള്‍പ്പെട്ട അപകടത്തിലും മരണത്തിലും ഗൂഢാലോചനയുണ്ടോ എന്നതടക്കം പരിശോധിക്കുന്നതിനു തുടരന്വേഷണം വേണമെന്നാണു പിതാവിന്റെ ഹര്‍ജിയിലെ ആവശ്യം. മകന്റെ മരണത്തിന് പിന്നിലെ കാരണങ്ങള്‍ അറിയുന്നതിന് പിതാവിന് അവകാശമുണ്ടെന്ന നിരീക്ഷണത്തോടെയാണ് ഹൈകോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

നേരത്തെ, തുടരന്വേഷണ ഹര്‍ജിയില്‍ വിധി പറയുന്നതുവരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട് കോടതിയില്‍ നടക്കുന്ന കേസിന്റെ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന ഇടക്കാല ഉത്തരവ് തുടരുമെന്ന് ഹൈകോടതി വ്യക്തമാക്കിയിരുന്നു.

അതേസമയം, ശരിയായ അന്വേഷണമാണു നടത്തിയതെന്നും വിചാരണ തുടരാന്‍ അനുവദിക്കണമെന്നും സിബിഐയും ആവശ്യപ്പെട്ടു. ബാലഭാസ്‌കറും മറ്റും സഞ്ചരിച്ചിരുന്ന കാറിനു പിന്നാലെയുണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസ്, അപകടം നടന്നയുടനെ സംഭവസ്ഥലത്ത് എത്തിയിരുന്നു. ബാലഭാസ്‌കറിനെയും മറ്റും ആരും ആക്രമിക്കുന്നത് കണ്ടതായി ബസ് ഡ്രൈവറിന്റെ മൊഴിയില്‍ ഇല്ല. കാറിലുണ്ടായിരുന്ന ബാലഭാസ്‌കറിന്റെ ഭാര്യയും ഇത്തരമൊരു പരാതി പറഞ്ഞിട്ടില്ലെന്നും സിബിഐ അഭിഭാഷകന്‍ അറിയിച്ചു.

ബാലഭാസ്‌കര്‍ വിട പറഞ്ഞിട്ട് അഞ്ചു വര്‍ഷം പിന്നിടുകയാണ്. 2018 സെപ്റ്റംബര്‍ 25ന് കേരളം ഉണര്‍ന്നത് വയലിനിസ്റ്റ് ബാലഭാസ്‌കര്‍ കുടുംബവുമായി സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടുവെന്നും മകള്‍ മരിച്ചുവെന്നുമുള്ള വാര്‍ത്ത അറിഞ്ഞുകൊണ്ടാണ്. ബാലു തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ കേരളം കാത്തിരുന്നു. എന്നാല്‍ പ്രാര്‍ഥനകള്‍ വിഫലമാക്കി ഒക്ടോബര്‍ രണ്ട് നാടിനെ കണ്ണീരണിയിച്ചുകൊണ്ട് ബാലഭാസ്‌കറിന്റെയും മരണവാര്‍ത്ത പുറത്തുവരികയായിരുന്നു.
Aster mims 04/11/2022

Probe | '5 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തീരാത്ത ദുരൂഹത, ഗൂഢാലോചനയുണ്ടെങ്കില്‍ പരിശോധിക്കണം'; ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈകോടതി



Keywords: News, Kerala, Kerala-News, Kochi-News, Malayalam-News, Father, Complaint, Crime Branch, Accident, Road Accident, KSRTC, Police, Kochi: Kerala High Court orders further probe into violinist Balabhaskar's death.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia